തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസിയുടെ പ്രത്യേക ഓണം സര്‍വീസ് വരുന്നു. മുന്നൂറോളം അധിക സര്‍വീസുകളാണ് നടത്തുക. ഈ ആഴ്ചതന്നെ ആരംഭിക്കുന്ന ബസുകളില്‍ കൂടുതലും അന്തര്‍ സംസ്ഥാന സര്‍വീസുകളായിരിക്കും. ഡീലക്സ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും വോള്‍വോ ബസുകളുമാണ് ഇതിനായി നിരത്തിലിറക്കുക. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഓണക്കാലത്ത് നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുകയാണ് നഷ്ടത്തിനിടയിലും കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. ബാംഗളൂര്‍, മംഗലാപുരം, കോയമ്പത്തൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ഉണ്ടാകും.
സംസ്ഥാനത്തിനകത്ത് നിലവിലുള്ള സര്‍വീസുകള്‍ക്കു പുറമെ യാത്രക്കാരുടെ തിരക്ക് അധികമുള്ള റൂട്ടുകളില്‍ ആവശ്യാനുസരണം സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാകും കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുക. നിലവില്‍ 5,200 ഓളം ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇവ കൂടാതെ ഓണക്കാല സര്‍വീസുകള്‍ നടത്താന്‍ ആയിരത്തോളം ബസുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കും. സ്പെയര്‍ പാര്‍ട്സുകള്‍ ഇല്ലാത്തതും ആവശ്യത്തിന് മെക്കാനിക്കല്‍ ജീവനക്കാരില്ലാത്തതും കെ.എസ്.ആര്.ടി.സിയെ വലക്കുന്നുണ്ട്. എന്നാല്‍ പുനര്‍വിന്യാസത്തിലൂടെ ഈ പ്രശ്നം ഒരളവുവരെ പരിഹരിക്കാനാകുമെന്നാണു ജീവനക്കാര്‍ പറയുന്നത്.
രണ്ടു മാസം കഴിഞ്ഞാല്‍ ശബരിമല സീസണ് ആരംഭിക്കുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കേണ്ടിവരും. കോര്‍പറേഷന്റെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്ന സീസണില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വാര്‍ഷിക നഷ്ടത്തിന്റെ തോതും ഉയരും. കാലാവധി കഴിഞ്ഞ ബസുകള്‍ക്ക് പകരം നിരത്തിലിറക്കാനുള്ള 50 ബസുകള്‍ വാങ്ങിയിട്ടുണ്ട്. ഇതിന്റെ ബോഡി നിര്‍മാണം ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: