തിരുവനന്തപുരം : ആദ്ധ്യാത്മിക പിന്ബലത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണ് സാമൂഹിക പുരോഗതിക്ക് അനിവാര്യമെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍. മഹാത്മാ അയ്യങ്കാളിക്കും ശ്രീനാരായണഗുരുദേവനും സാമൂഹ്യ പരിഷ്കരണ രംഗത്ത് ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞത് അവര്‍ക്ക് പിന്നിലുണ്ടായിരുന്ന ആധ്യാത്മിക ശക്തിയുടെ പിന്‍ബലം കൊണ്ടാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ ഏറ്റവും അസംഘടിതരായവരെ സംഘടിപ്പിക്കുകയും പ്രലോഭനങ്ങളെ അതിജീവിച്ച് അവരെ സ്വന്തം സമുദായത്തില്‍ ഉറച്ചു നില്ക്കാന് പ്രേരിപ്പിക്കുകയും ചെയ്തതിലൂടെ ചരിത്രം സൃഷ്ടിച്ച മഹാനാണ് അയ്യങ്കാളി. അംബേദ്കര്‍ രംഗത്തുവരുന്നതിന് മുമ്പു തന്നെ പൊതുരംഗത്തുവന്ന സാമൂഹ്യപരിഷ്കര്‍ത്താവാണ് അയ്യങ്കാളി. സാമൂഹ്യപരിഷ്കാരങ്ങള്ക്കുവേണ്ടി പ്രവര്‍ത്തിച്ച ഒട്ടേറെ സംഘടനകളും വ്യക്തികളും കേരളത്തിലുണ്ടായിട്ടുണ്ട്.
അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും സാമൂഹിക പരിഷ്ക്കരണങ്ങള്ക്കുവേണ്ടി ശക്തമായി പ്രവര്‍ത്തിക്കാനുള്ള കഴിവും സാഹചര്യവും ഒരുങ്ങി കിട്ടിയത് അവര്‍ക്ക് പിന്‍ബലമായിരുന്ന ആധ്യാത്മിക ശക്തികളിലൂടെയാണ്. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഡോ. പല്പ്പുവിലൂടെ ശ്രീനാരായണ ഗുരുദേവന് പ്രചോദനമായപ്പോള്‍ സദാനന്ദ സ്വാമികളുടെ പിന്‍ബലമാണ് അയ്യങ്കാളിയെ നയിച്ചത്. ആദ്ധ്യാത്മിക പശ്ചാത്തലമുള്ളവരുടെ നേതൃത്വം സാമൂഹിക മാറ്റങ്ങളുണ്ടാക്കും. നിര്‍ഭാഗ്യവശാല്‍ ഇന്നും അയ്യങ്കാളി ഉയര്‍ത്തിക്കൊണ്ടുവന്ന സമൂഹത്തെ പൂര്‍ണ്ണമായി ഉദ്ധരിക്കാന്‍ സാധിച്ചിട്ടില്ല. അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയുമെല്ലാം ജന്മദിനങ്ങള് അതത് സമുദായക്കാര്‍ മാത്രം ആഘോഷിക്കേണ്ടതാണോ എന്ന് ചിന്തിക്കണം. ഇവരുടെ ജന്മദിനങ്ങള് ഒരുമിച്ച് ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹം മനസ്സിലാക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.
ശൃംഗേരി ശങ്കരാചാര്യ സ്വാമികളുടെ ശിഷ്യന് സ്വാമി ശിവാനന്ദശര്മ്മ അനുഗ്രഹ പ്രഭാഷണം നടത്തി. ഭാരതീയ തത്വചിന്തയിലധിഷ്ഠിതമായ ജീവിത മുന്നേറ്റം ഉരുത്തിരിയാത്തതാണ് ഹിന്ദുസമൂഹത്തില്‍ പരിദേവനങ്ങള്‍ ഉയരാന്‍ കാരണമായി മാറുന്നതെന്ന് സ്വാമി പറഞ്ഞു. ജാതിഭേദങ്ങള്‍ക്കതീതമായി കുലധര്‍മ്മത്തെ വീണ്ടെടുക്കാനും ഹൈന്ദവധര്‍മ്മത്തിന്റെ ജീവിതവ്യവസ്ഥകള്‍ പിന്തുടരാനും സമൂഹം തയ്യാറാകണമെന്ന് സ്വാമി പറഞ്ഞു.
സമന്വയത്തിന്റെ പാതയിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതില്‍ വിജയിച്ച മഹാത്മാവായിരുന്നു അയ്യങ്കാളിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. സമരസതയിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്തിയ അയ്യങ്കാളിയുടെ അതേ പാതയാണ് ഹിന്ദു ഐക്യവേദി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളിയുടെ ജീവിത ചരിത്രത്തെക്കുറിച്ച് സമഗ്രമായി വിഎച്ച്പി ദേശീയ ഉപാധ്യക്ഷന്‍ കെ.വി. മദനന് പ്രതിപാദിച്ചു. ചടങ്ങില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.റ്റി. ഭാസ്കരന് ആധ്യക്ഷ്യം വഹിച്ചു.
തുറവൂര്‍ സുരേഷ് (കെപിഎംഎസ് സംസ്ഥാന ട്രഷറര്‍), ടി.പി. കുഞ്ഞുമോന് (വീരശൈവ മഹാസഭ), പി.എസ്. പ്രസാദ്, സുനില്‍ ടി. രാജ് (അഖില കേരള ഹിന്ദു ചേരമര്‍ മഹാസഭ), വാസുദേവന്‍, പുഞ്ചക്കരി സുരേന്ദ്രന് (അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്), മോഹനന് ത്രിവേണി (ആദിവാസി മഹാസഭ), സുബ്രഹ്മണ്യപിള്ള (കേരള ചെട്ടി മഹാസഭ), എന്‍. കൃഷ്ണന് (ഫെഡറേഷന് ഓഫ് നേറ്റീവ് ഇന്ത്യന്‍), വെള്ളാര്‍ അഷ്ടപാലന്‍ (ആദിവാസി ദലിത് മുന്നേറ്റ സമിതി), ഡോ.പി.പി. വാവ (കേരള പുലയര്‍ മഹാസഭ), അഡ്വ. ബാലന് (പട്ടികജാതി-പട്ടികവര്‍ഗ്ഗ സംരക്ഷണ ഫോറം), സംവിധായകന് സൂര്യദേവ്, മാങ്കാംകുഴി രാധാകൃഷ്ണന് (കേരള ചേരമര്സര്വ്വീസ് സൊസൈറ്റി), എ. തുളസീധരന്‍ (കെപിഎംഎസ്), കെ.കെ. തങ്കപ്പന്, രാമചന്ദ്രന് മുല്ലശ്ശേരി (ഹിന്ദുസാംബവ മഹാസഭ), കരമന ജയചന്ദ്രന് (ഹിന്ദു ചേരമന്‍ മഹാജനസംഘം), പി.കെ. ബാഹുലേയന്, കെ.എ. വേലായുധന് (അയ്യങ്കാളി സാംസ്കാരിക സമിതി), വി.എന്‍. ആനന്ദന് (ഭാരതീയ വേലന്‍ സൊസൈറ്റി), ശിവശങ്കരന് (സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി), മണ്ണില്‍ രാഘവന്, തമ്പി പട്ടാശ്ശേരി (എകെപിഎംഎസ്എസ്), വി. രാജ (ദേവേന്ദ്രകുല വേളാര്‍ സമുദായം), കെ.എം. ദാസ് (വേളാര്‍ സര്‍വ്വീസ് സൊസൈറ്റി), നെട്ടയം ദിവാകരന് (പട്ടികജാതി/പട്ടികവര്‍ഗ്ഗ ഐക്യവേദി), കാ.ഭാ.സുരേന്ദ്രന് (ഭാരതീയ വിചാരകേന്ദ്രം), എം. ഗോപാല്‍ (സ്വദേശി ജാഗരണ്‍ മഞ്ച്), സി.കെ. കുഞ്ഞ് (ക്ഷേത്ര സംരക്ഷണസമിതി) എന്നിവര്‍ പങ്കെടുത്തു. അവകാശ പ്രഖ്യാപന പ്രമേയം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം സ്വാഗതവും കിളിമാനൂര്‍ സുരേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: