എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിനു തീര്‍ത്ഥാടകര്‍ ദിവസവും കുളിക്കുന്ന വലിയതോട്ടിലെ ചെളിമണല്‍ നീക്കം ചെയ്യുന്ന നടപടിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയാണ് മുന്‍കാലങ്ങളില്‍ ഇത് നീക്കിക്കൊണ്ടിരുന്നത്. വലിയതോട്ടില്‍ ചെളിമണല്‍ നീക്കാന്‍ കുറഞ്ഞ കരാര്‍ തുകയ്ക്കുപോലും കരാറുകാര്‍ പണി ഏറ്റെടുത്ത് ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ കന്നമഴയും മഴവെള്ളമൊഴുക്കും വലിതോടിനെ ചെളിമണല്‍ തോടായിമാറ്റി. ശബരിമല സീസണില്‍ വലിയതോട് ഉപയോഗപ്രദമാകണമെങ്കില്‍ ദേവസ്വം ബോര്‍ഡിന് കഠിനമായ പണികള്‍ ചെയ്യേണ്ടിവന്നേക്കും.
വലിയതോടിന്റെ രണ്ട് അറ്റവും നിറഞ്ഞുകവിഞ്ഞ ചെളിയും മണലും ദേവസ്വം ബോര്‍ഡിന്റെ നിലവിലുള്ള കരാര്‍ തുകക്ക് വാരിമാറ്റാന്‍ സാധ്യമാകാത്ത സ്ഥിതിയാണുള്ളതെന്നും കരാറുകാര്‍ പറയുന്നു. ചെളിമണല്‍ മുഴുവനും നീക്കം ചെയ്യണമെങ്കില്‍ ജെസിബിപോലുള്ള വാഹനങ്ങള്‍ വേണമെന്നും കരാറുകാര്‍ പറയുന്നു. വലിയതോട്ടില്നിന്നും നീക്കുന്ന ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കാനും നിലവില്‍ സൗകര്യങ്ങളില്ല. മുന്‍കാലങ്ങളില്‍ നടന്നതുപോലെ വലിയതോട്ടിലെ ചെളിമണല്‍ കൊടുക്കുന്നരീതി ഈ വര്‍ഷവും അനുവദിക്കുകയില്ലെന്നും വലിയതോട്ടിലെ കോണ്‍ക്രീറ്റ് തെളിയുന്നതുവരെയുള്ള ചെളിനീക്കം ചെയ്യാതെ മറ്റൊരു നടപടിയും അനുവദിക്കുകയില്ലെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. അബു ‘ജന്മഭൂമി’യോട് പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ രണ്ടുമാസം മാത്രമാണുള്ളത്. എരുമേലിയില്‍ നടന്ന സീസണ് അവലോകനയോഗത്തില്‍പോലും ചര്‍ച്ചയായിതീര്‍ന്ന വലിയതോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ദേവസ്വം ബോര്‍ഡിന് കടുത്ത പ്രതിസന്ധിയാണുണ്ടാകുന്നത്. വലിയതോട്ടിലെ ചെളിമണല്‍ നീക്കം ചെയ്യാതെ കരാര്‍തുക തട്ടിയെടുക്കുന്നുവെന്ന വ്യാപക പരാതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേവസ്വം അഡ്മിനിസ്ട്രേഷന് വിഭാഗവും പ്രതിസന്ധിയിലായിരിക്കുകയാണ്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പേട്ടതുള്ളി വരുന്ന തീര്‍ത്ഥാടകര്‍ക്ക് കുളിക്കാന്‍ ഷവര്‍ബാത്ത് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും വലിയതോട്ടിലെ ചെളിമണല്‍ നീക്കം ചെയ്യാന്‍ ലക്ഷക്കണക്കിനു രൂപയാണ് ദേവസ്വം ബോര്‍ഡ് ചിലവഴിക്കുന്നത്. വലിയതോട്ടിലെ ചെളിമണല്‍ വലിയ അപകടത്തിനും വഴിയൊരുക്കുമെന്നും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: