പാലിയേക്കര: നിരവധി സമരങ്ങള്‍ക്ക് വേദിയായിട്ടുള്ള പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ടോളിനത്തില്‍ കൊടുക്കേണ്ട തുക അമ്പതു പൈസയുടെ ചില്ലറ നല്കിക്കൊണ്ടായിരുന്നു പ്രതിഷേധത്തിന് പകിട്ടേകിയത്. തൃശൂരില്‍ നിന്നും നാലു കാറുകളിലായി ടോള്‍ പ്ലാസയിലെത്തിയ യുവാക്കള്‍ ഓരോ കാറുകള്‍ ഓരോ കൗണ്ടറുകളില്‍ നിര്‍ത്തി ടോള്‍ നല്കി. ടോള്‍ തുകയായ 85 രൂപ അമ്പത് പൈസയുടെ നാണയത്തുട്ടുകളായി നല്‍കിക്കൊണ്ടാണ് യുവാക്കള്‍ പ്രതിഷേധിച്ചത്.
നാല് കൗണ്ടറുകളിലും ഒരേ സമയമാണ് പുതിയ പ്രതിഷേധം അരങ്ങേറിയത്. തുക മുഴുവന്‍ എണ്ണിതിട്ടപ്പെടുത്താനാകാതെ ടോള്‍ പ്ലാസ ജീവനക്കാര്‍ നട്ടംതിരിഞ്ഞു. എണ്ണിതുടങ്ങിയ ഉടനെ ഒരു ഭാഗത്തേക്കുള്ള ടിക്കറ്റ് ജീവനക്കാര്‍ നല്‍കിയെങ്കിലും യുവാക്കള്‍ സമ്മതിച്ചില്ല. ഇരുവശത്തേക്കുമുള്ള ടിക്കറ്റിന്റെ ചാര്‍ജ്ജാണ് തന്നിരിക്കുന്നതെന്ന് ഇവര്‍ അറിയിച്ചു. ചില്ലറകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന സമയത്ത് ഓരോ ബൂത്തുകളിലും ഇവരുടെ കാറുകള്‍ക്ക് പിന്നിലായി നൂറോളം വാഹനങ്ങള്‍ നിരന്നു.
ഒരേസമയം നാലു വാഹനത്തില്‍ കൂടുതല്‍ നിരവന്നാല് ടോള്‍ വാങ്ങാതെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് നിര്‍ദ്ദേശം. നാണയം എണ്ണിതിട്ടപ്പെടുത്താന് സമയമെടുത്തതുമൂലം നാലു ടോള്‍ ബൂത്തുകളിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഗാതാഗതക്കുരുക്ക് രൂക്ഷമായതോടെ ടോള്‍പ്ലാസയില്‍ ക്രമീകരിച്ചിരിക്കുന്ന അപായമണി മുഴങ്ങി പോലീസുകാര്‍ ഓടിയെത്തിയെങ്കിലും പുതിയ സമരമുറയ്ക്കുമുന്നില് നോക്കിനില്ക്കാനെ സാധിച്ചുള്ളു. തുടര്‍ന്ന് പോലീസ് മുന്‍കയ്യെടുത്ത് അഞ്ചാമത്തെ ട്രാക്കിലൂടെ വാഹനങ്ങളെ ടോള്‍ ഒഴിവാക്കി കടത്തിവിട്ട് ഗതാഗതക്കുരുക്ക് പരിഹരിക്കുകയായിരുന്നു.
സമരക്കാരുടെ കാറിനു പിന്നില്‍ കിടന്നിരുന്ന മറ്റു വാഹനയാത്രക്കാര്‍ സംഭവമറിഞ്ഞതോടെ സംഭവത്തിനു നേതൃത്വം നല്കിയ യുവാക്കള്‍ക്ക് സര്‍വ്വപിന്തുണയും നല്കി. ഇത്തരം പ്രതിഷേധങ്ങള്‍ നിങ്ങളും നടത്തണമെന്ന് യുവാക്കള്‍ മറ്റുള്ളവരോടും ആഹ്വാനം ചെയ്തു. തൃശൂര്‍ സ്വദേശികളായ സാതി റഹീം, ആല്ബിന് റൊസാരിയൊ, ഫെബീഷ്, പി.എന്‍.റനീഷ്, അപ്പു, അരുണ്‍ ജോര്‍ജ്ജ്, പ്രദീപ്, രവി പാട്ടുരായ്ക്കല്‍ എന്നിവരാണ് നാലുകാറുകളിലായെത്തി വ്യത്യസ്തമായ പ്രതിഷേധസമരത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: