മഞ്ചേരി: മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ സിപിഎമ്മുകാരും ഡിവൈഎഫ്ഐക്കാരും പ്രതിഷേധക്കാരെ നേരിടാന്‍ യൂത്ത് ലീഗുകാരും രംഗത്തു വന്നത് മണിക്കൂറുകളോളം നഗരത്തെ യുദ്ധക്കളമാക്കി. കല്ലേറില്‍ പതിനാല് പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു. സംഘര്‍ഷത്തിലും ലാത്തിയടിയിലും ഇരുവിഭാഗത്തിലും പെട്ട നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ രണ്ടുതവണ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഉച്ചയ്ക്ക് ഒന്നോടെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ സ്ത്രീകളടക്കമുള്ള ഇടതുമുന്നണിക്കാര് കച്ചേരിപ്പടി ജംഗ്ഷനില്‍ സംഘടിച്ചു. ഉച്ചയ്ക്ക് മൂന്നോടെ ഇവര്‍ ജാഥയായി ഉദ്ഘാടന വേദിയിലേക്ക് നീങ്ങിയെങ്കിലും കോടതിപ്പടിയില് വച്ച് പോലീസ് ഇവരെ തടഞ്ഞു. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായെങ്കിലും മുതിര്‍ന്ന നേതാക്കളിടപെട്ട് ശാന്തരാക്കി. തുടര്‍ന്ന് ടി.കെ. ഹംസ പ്രസംഗിച്ച ശേഷം പ്രകടനം പിരിച്ചുവിട്ടു.
പിരിഞ്ഞുപോയ എല്‍ഡിഎഫുകാര്‍ വീണ്ടും സംഘടിച്ച് ആശുപത്രിപ്പടിയിലേക്ക് നീങ്ങി. ഇതിനിടെ, ഉദ്ഘാടനവേദിയിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്കുനേരെ ആശുപത്രി പരിസരത്തുവെച്ച് ആള്‍ക്കൂട്ടത്തില്‍നിന്നും കരിങ്കൊടി കാണിച്ചു. ഇതേതുടര്‍ന്ന് ലീഗുകാരും സിപിഎമ്മുകാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. വിവരമറിഞ്ഞ് ഉദ്ഘാടനവേദിയില്‍ നിന്ന് ആയിരത്തോളം യുഡിഎഫുകാര്‍ ആശുപത്രിപ്പടിയിലേക്ക് തിരിച്ചു. ഇരുഭാഗത്തും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നതോടെ ഇടയില്‍പ്പെട്ട നൂറോളം പോലീസുകാര്‍ക്ക് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായില്ല. ഇരുവിഭാഗവും കല്ലും വടികളും കരുതിയിരുന്നു. കല്ലേറിലാണ് പോലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റത്.
രംഗം പകര്‍ത്താനെത്തിയ മലപ്പുറം ഇന്ത്യവിഷന് ക്യാമറാമാന് സനില്‍ ഇക്ബാല്‍ (26)ന് കല്ലേറില്‍ സാരമായ പരിക്കേറ്റു.
പോലീസുകാരായ പി. സുജിത് (26),വി.പി. ശ്രീശാന്ത് (29), ജെ. ബിനു (27), ടി. വിനു (26), രാജു (26), വി.കെ. പ്രീയേഷ് കുമാര്‍ (27), കെ. ശ്രീജിത് (29), ഇ. ജിതേഷ് (32), പി.എം. മുഹമ്മദ് നിസാര്‍ (26), പി. വിപിന്‍ദാസ് (26), കെ. വിജയന് (26) തുടങ്ങി 13 പേരെ പരിക്കുകളോടെ മഞ്ചേരി ജനറല്‍ ആശുപത്രിയിലും സാരമായ പരിക്കേറ്റ അനീഷി (32)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: