കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജിനെതിരെയുള്ള ഭൂമി തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് വീണ്ടും കോടതിയുടെ വിമര്‍ശനം. ഭൂമിയുടെ രജിസ്ട്രേഷന് രേഖകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് വിമര്‍ശിച്ചു.
കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം നല്‍കാത്തതിനാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ സാധാരണ വ്യവഹാരിയെപ്പോലെയാണ് പെരുമാറുന്നതെന്ന് പറഞ്ഞ കോടതി രജിസ്ട്രാറുടെ ഓഫീസില്‍ നിന്നും നിമിഷങ്ങള്‍ക്കകം രേഖ ഹാജരാക്കാന്‍ കഴിയില്ലേയെന്ന് ചോദിച്ചു.
രജിസ്ട്രേഷന്റെ ഇംഗ്ലീഷ് തര്‍ജ്ജമ ഉള്‍പ്പെടെയുള്ള രേഖകള്‍ നാളെ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സലിം രാജിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ നേരിട്ട് ഹാജരായി വാദിച്ചതിനെതിരെ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സലിം രാജിന്റെ ഫോണ്‍ രേഖകള്‍ കിട്ടണമെന്ന ഹര്‍ജി സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഫോണ്‍ രേഖകള്‍ നല്കാന് പാടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വാദിച്ചു. കേസില്‍ മൊബൈല്‍ സേവന ദാതാക്കളെ കക്ഷി ചേര്‍ക്കരുതെന്നും എജി നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായി ആവശ്യപ്പെട്ടിരുന്നു.
തട്ടിപ്പ് കേസില്‍ കളമശേരി സ്വദേശിയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സലിം രാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: