തൊടുപുഴ: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ രാജിവച്ച് ഒഴിയണമെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്.ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരുകള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി സ്വീകരിക്കുവാന്‍ കഴിയൂ എന്ന് അദ്ദേഹം തൊടുപുഴ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്രത്തില്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഒരു കിലോ അരിയ്ക്ക് 9 രൂപയായിരുന്നു വിലയുണ്ടായിരുന്നതെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കറ്റം ആഗോള പ്രതിഭാസമാണെന്ന കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രസ്താവനയെ കൃഷ്ണദാസ് പുച്ഛിച്ചുതള്ളി. നിരുത്തരവാദപരവും സാധാരണക്കാരെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ക്രൂരമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. കേന്ദ്ര മന്ത്രിക്ക് യോജിച്ച പ്രസ്താവനയല്ലിത്. വിലക്കയറ്റം കോണ്‍ഗ്രസ്സിന് പ്രശ്നമല്ലെന്നാണോ കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കേണ്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി ചോദിച്ചു.
പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പോലും വിലക്കയറ്റം പരാമര്‍ശ വിഷയമായിരുന്നു. പക്ഷേ സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത ഒരു സാഹചര്യം നിലനില്ക്കുമ്പോള് പ്രശ്നത്തെ ലാഘവത്തോടെ ലളിതവല്ക്കരിക്കുവാനുള്ള ശ്രമമാണ് വയലാര്‍ രവി നടത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ പരാജയം മൂടിവെയ്ക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. വിലക്കയറ്റത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനോടല്ലാതെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയോടാണോ പരാതി പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. വിലക്കയറ്റ പ്രശ്നത്തില്‍ വയലാര്‍ രവി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പുപറയണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കേരളത്തില്‍ സോളാര്‍ സമരം യു.ഡി.എഫും, എല്‍.ഡി.എഫും സംയുക്തമായി പിന്‍വലിച്ചതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. അനിശ്ചിതകാല സമരമെന്നു പറഞ്ഞാല്‍ ഒന്നേകാല്‍ ദിവസത്തെ സമരമാണെന്ന പുതിയ കണ്ടെത്തലാണ് സോളാര്‍ സമരത്തിലൂടെ ഉണ്ടായ ഏക നേട്ടം.
സമരം പിന്‍വലിക്കുവാന്‍ ഇരുകൂട്ടരും ചേര്‍ന്ന് രൂപപ്പെടുത്തിയ ധാരണ എന്തൊക്കെയാണെന്ന് വ്യക്തമാക്കണം. സോളാര്‍ തട്ടിപ്പിനേക്കാള്‍ വലിയ തട്ടിപ്പാണ് ഉപരോധ സമരം പിന്‍വലിച്ചതിലൂടെ നടന്നിട്ടുള്ളത്. ഉപരോധ സമരത്തെ എല്‍.ഡി.എഫ്. അട്ടിമറിക്കുകയായിരുന്നു. ഇക്കാര്യംകൂടി ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പും അതിന് ശേഷവും രാഷ്ട്രീയമായും സംഘടനാപരമായും പുതിയ സമവാക്യങ്ങള്‍ ഉണ്ടാക്കുമെന്ന് വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടിയായി കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ഒരാളേയും സ്ഥാനാര്‍ത്ഥിയായി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സോളാര്‍ വിഷയത്തില്‍ ബി.ജെ.പി. നേതാക്കന്മാര് പറയുന്നത് പാര്‍ട്ടിയുടെ അഭിപ്രായമാണ്. അത് എത്ര പ്രാവശ്യം പറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തില്‍ അതിനെക്കുറിച്ച് വിലയിരുത്തേണ്ടതില്ല. സോളാര്‍ പ്രശ്നം ഉന്നയിച്ചുകൊണ്ട് ബിജെപി സമരം തുടരുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പോടെ കൂടുതല്‍ കക്ഷികള്‍ എന്‍ഡിഎ യിലേക്ക് വരും. കേവല ഭൂരിപക്ഷത്തില്‍ കവിഞ്ഞ വിജയം ഉണ്ടാകുകയും ചെയ്യും.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന്, മുന്‍ പ്രസിഡന്റ് പി.പി. സാനു, ജില്ലാ ജനറല്‍ സെക്രട്ടറി ബിനു കൈമള്‍, ജില്ലാ സെക്രട്ടറി സി.സി. കൃഷ്ണന്, സംസ്ഥാന സമിതി അംഗം സന്തോഷ് അറയ്ക്കല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: