ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും മത്സ്യബന്ധനബോട്ടുകള്‍ തിരിച്ചെടുക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി രംഗത്ത്. പുതുതായി രൂപീകരിച്ച ഗിര്‍-സോമനാഥ ജില്ലയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വിഷയം പാക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാത്തതിനെ മോദി വിമര്‍ശിച്ചത്.
മുമ്പ് അറസ്റ്റിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബോട്ടും മടക്കിനല്‍കിയാണ് പാക്കിസ്ഥാന് സര്‍ക്കാര്‍ വിട്ടയച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പാക്കിസ്ഥാന് ഇന്ത്യന്‍ ബോട്ടുകള്‍ വിട്ടുനല്‍കുന്നില്ല.
കറാച്ചിയില്‍ നിന്നുള്ള കപ്പല്‍ ചാലിന് സമീപത്താണ് എല്ലായ്പ്പോഴും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയിലാകുന്നത്. ഇവരിലേറെപ്പേരും ഗുജറാത്തികളാണ്.
ഇവരെ ഇപ്പോള്‍ വിട്ടയയ്ക്കുന്നത് പഞ്ചാബ് അതിര്‍ത്തി വഴിയാണ്. അവരുടെ ബോട്ടുകള്‍ പാക്കിസ്ഥാനില്‍ തടഞ്ഞുവയ്ക്കുന്നു. ഓരോ ബോട്ടിനും ഏതാണ്ട് ഇരുപത് ലക്ഷം രൂപ വിലവരുമെന്നും മോദി ചൂണ്ടിക്കാട്ടി.
ഇപ്പോഴേതാണ്ട് 750 ഇന്ത്യന്‍ ബോട്ടുകള്‍ പാക് സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇതില്‍ ഭൂരിഭാഗവും ഗുജറാത്തികളുടെതാണ്. ഇതിലൊന്നുപോലും പാക് സര്‍ക്കാര്‍ തിരികെ നല്‍കിയിട്ടില്ല. അടുത്ത കാലത്ത് കറാച്ചി തുറമുഖത്തിന് സമീപം യന്ത്രത്തകരാര്‍ മൂലം നിന്നുപോയ ഇന്ത്യന്‍ കപ്പലിനെയും പിടികൂടിയ ശേഷം പാക് സര്‍ക്കാര്‍ വിട്ടുനല്കിയിട്ടില്ല.
അതിലുണ്ടായിരുന്ന ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. എന്നാല്‍ മത്സ്യബന്ധന ബോട്ടിനെക്കാളും വിലയുള്ള ആ കപ്പല്‍ ഇതുവരെ മടക്കി നല്‍കിയിട്ടില്ല. അതിപ്പോഴും പാക് അധികൃതരുടെ കൈവശമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: