കോഴിക്കോട്: ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ അട്ടിമറിക്കാന്‍ മന്ത്രിമാര്‍ തന്നെ നേതൃത്വം നല്‍കുകയാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന് ആരോപിച്ചു.
വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ടി.എന്‍. പ്രതാപന് എംഎല്‍എയും വ്യക്തമാക്കിയിരിക്കുകയാണ്.
വിലക്കയറ്റം നിയന്ത്രിക്കാ ന് വിപണിയില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കേണ്ടത് സഹകരണവകുപ്പും സിവില്‍ സപ്ലൈസ് വകുപ്പുമാണ്. ഈ രണ്ട് വകുപ്പുകളുടെയും ചുമതല വഹിക്കുന്ന മന്ത്രിമാര്‍ സ്വീകരിക്കുന്ന ഉത്തരവാദിത്വരഹിതമായ നിലപാടുകള്‍ കാണിക്കുന്നത് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ്. മുഖ്യമന്ത്രി എടുക്കുന്ന നടപടികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഈ രണ്ടുവകുപ്പുകള്ക്കും നേതൃത്വം നല്‍കുന്നവരാണ്.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നാണ് ഇത് കാണിക്കുന്നത്. അട്ടിമറിക്ക് നേതൃത്വം നല്കുന്ന മന്ത്രിമാരെ പുറത്താക്കാന്‍ മുഖ്യമന്ത്രി അടിയന്തര നടപടികള്‍ സ്വീകരിക്കണം. നിത്യോപയോഗ സാധനങ്ങളുടെ വിലനിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം.
സിവില്‍ സപ്ലൈസ് വകുപ്പും സഹകരണ വകുപ്പും നടത്തുന്ന പ്രത്യേക ഓണം മേളകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്.
ഓണക്കിറ്റുകളുടെ പാക്കിംഗ് പോലും പൂര്‍ത്തിയായിട്ടില്ല. വിലക്കയറ്റനിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ വിളിച്ചു ചേര്‍ത്തയോഗത്തില്‍ ധനകാര്യ, കൃഷി, സഹകരണ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്തിട്ടില്ല.
സിവില്‍ സപ്ലൈസ് വകുപ്പിന്റെ യോഗം മാത്രമാണ് നടന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണകുറിപ്പ് ഇറക്കിയിരിക്കുന്നത്. അധികാര വടംവലിയാണിവിടെ നടക്കുന്നത്. മന്ത്രിമാര്‍ തമ്മില്‍ അധികാരവടംവലി നടത്തുമ്പോള്‍ ജനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നത്. ഓണാഘോഷം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിലക്കയറ്റനിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരെ ഈ മാസം ഏഴ് വരെ പ്രതിഷേധ വാരമായി ആചരിക്കും. പഞ്ചായത്ത് തലത്തില്‍ പ്രതിഷേധകൂട്ടായ്മകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. രഘുനാഥും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: