ന്യൂദല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറി നിര്‍മ്മാണത്തില്‍ നിന്നും റെയില്‍വേ പിന്മാറിയതായി റെയില്‍വേബോര്‍ഡ്. സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തില്‍ പദ്ധതി നടപ്പാക്കുമെന്ന പുതിയ തീരുമാനം പദ്ധതി അട്ടിമറിക്കപ്പെടുന്നതിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ നടത്തുവെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് അരുണേന്ദ്രകുമാര്‍ ഇന്നലെ അറിയിച്ചിട്ടുണ്ട്. നാലു മാസം മുമ്പ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ കഞ്ചിക്കോട് കോച്ച് ഫാക്ടറി നടത്താന്‍ താല്പര്യം കാണിച്ച് റെയില്‍വേ ബോര്‍ഡിന് കത്തയച്ചിരുന്നു. എന്നാല്‍ സെയില്‍ അറിയിച്ച താല്‍പ്പര്യം അവഗണിച്ചുകൊണ്ടാണ് ബോര്‍ഡിന്റെ പുതിയ തീരുമാനം. ഇതോടെ പദ്ധതി നടത്തിപ്പു വൈകുന്നതിനു റെയില്‍വേ ഉന്നതര്‍ നേരിട്ടു നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് വ്യക്തമായി.
വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളടങ്ങിയ ഉന്നതാധികാരസമിതിയാണ് പൊതുസ്വകാര്യപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കിയാല്‍ മതിയെന്ന് തീരുമാനിച്ചതെന്നും ടെണ്ടര്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നുമാണ് റെയില്‍വേ ബോര്‍ഡ് ചെയര്മാന് അരുണേന്ദ്രകുമാര്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് ഫാക്ടറിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും 26 ശതമാനം ഓഹരി റെയില്‍വേയ്ക്ക് ഉണ്ടാകുമെന്നും ചെയര്മാന് പറയുന്നു.
600 കോടി രൂപയുടെ പദ്ധതിയിലെ സ്വകാര്യപങ്കാളിത്തം ഒഴിവാക്കി പദ്ധതി സെയിലിനെ ഏല്‍പ്പിക്കണമെന്ന് പാലക്കാട് എംപി എം.ബി രാജേഷ് റെയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗേയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊതുമേഖലയില്‍ പദ്ധതി നടപ്പാക്കാന്‍ ആസൂത്രണക്കമ്മീഷന് സമ്മതിക്കില്ലെന്നാണ് കേന്ദ്ര റെയില്‍വേമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വാദം. സ്വകാര്യപങ്കാളിത്തമെന്ന കടുംപിടുത്തം പദ്ധതി വൈകിപ്പിക്കുമെന്ന ആരോപണം പ്രതിപക്ഷ എംപിമാര്‍ ഉയര്‍ത്തുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: