കൊച്ചി: പെട്രോള്‍-ഡീസല്‍-വാതക വില കുത്തനെ ഉയര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കുവാന്‍ മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകളുടെ സംയുക്ത ഐക്യവേദി നേതൃയോഗം തീരുമാനിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്.യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് (ബിഎംഎസ്-കെ.ഗംഗാധരന്,ആര്.രഘുരാജ്), (സിഐടിയു-എളമരം കരീം, കെ.എം.സുധാകരന്, കെ.എ.അലി അക്ബര്‍),(എഐടിയുസി-സി.ഉദയഭാനു, ജോയ് ജോസഫ്), (ഐഎന്‍ടിയുസി-കെ.കെ.ഇബ്രാഹിംകുട്ടി),(എസ്ടിയു-അഹമ്മദ്കുട്ടി ഉണ്ണിക്കുളം, രഘുനാഥ് പനവേലി),(യുടിയുസി-എസ്.സത്യവാന്),(എച്ച്എംഎസ്-മനയത്ത് ചന്ദ്രന്),(എഐയുടിയുസി-എസ്.സീതിലാല്‍)എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
രൂപയുടെ വിലയിടിവിന്റെ പേരില്‍ പെട്രോള്‍-ഡീസല്‍-പാചകവാതകമടക്കം മുഴുവന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും കുത്തനെ വിലകൂട്ടാന്‍ പെട്രോളിയം മന്ത്രാലയം പ്രധാനമന്ത്രിയുടെ അനുവാദം തേടിയിരിക്കുകയാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞാലുടന്‍ പെട്രോള്‍-ഡീസല്‍ വിലവര്ദ്ധനവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിയും വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പലപ്പോഴായി 30 ശതമാനത്തിലധികം വില വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും വില വര്‍ദ്ധിപ്പിക്കുവാനുള്ള നീക്കം നടക്കുന്നത്.
ഓണക്കാലത്ത് ഈ നീക്കം കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധനവ് കേരളത്തില്‍ അതിരൂക്ഷമായി വര്‍ദ്ധിച്ചിരിക്കുകയാണ്. വിപണിയില്‍ വില പിടിച്ചു നിര്‍ത്തുവാന്‍ മതിയായ ഇടപെടലും ഇതേവരെ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: