മുണ്ടക്കയം: മലമുകളില്മഴ പെയ്താല്‍ എംബ്രാന്തോടു കരകവിയും, ശ്വാസമടക്കി പ്രാര്‍ത്ഥനയോടെ നെടിയോരം നിവാസികള്‍. തോട് കടക്കാന്‍ കമ്പിയില്‍ തൂങ്ങി കല്ലില്‍ ചവിട്ടി ഒരു സാഹസികയാത്ര. പ്രകൃതി കനിഞ്ഞു നല്കിയ വല്ലരിതോട് വെളളചാട്ടം ആസ്വാദകര്‍ക്ക് കാഴ്ച തന്നെ പക്ഷെ നെടിയോരം നിവാസികള്‍ ഇതിനെ ഭീതിയോടെയാണ് കാണുന്നത്.പെരുവന്താനം പഞ്ചായത്തിലെ തെക്കേമല വാര്‍ഡിലാണ് ഭംഗിയേറിയ അപകട തോട് സ്ഥിതി ചെയ്യുന്നത്.തെക്കേമല-നെടിയോരം-ചുഴുപ്പു റോഡിനു കുറുകെ ഒഴുകുന്ന വല്ലരിതോട്(എംബ്രാന്തോട്) മിക്കപ്പോഴും അപകടതോടായി മാറുന്നതാണ് തെക്കേമല നിവാസികളുടെ വിഷമങ്ങള്‍ക്ക് കാരണമാകുന്നത്. പൊതുമരാമത്ത് റോഡില്‍നിന്നാരംഭിച്ച് അഞ്ചര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തെക്കേമല-ചുഴുപ്പ് റോഡില്‍ വല്ലരിത്തോടിന് കുറുകെ പാലം നിര്‍മ്മിക്കണമെന്ന ഗ്രാമവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എം.എല്‍.എ, മുഖ്യമന്ത്രി അടക്കം എല്ലാജനപ്രതിനിധികള്ക്കും ഇതുസംബന്ധിച്ച് നാട്ടുകാര്‍ നല്കിയ നിവേദനം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
നാല് വര്‍ഷം മുന്‍പ് ഈ തോട് മുറിച്ചു കടക്കുന്നതിനിടെയാണ് തെക്കേമല സെന്റ് മേരീസ് ഹൈസ്കൂളിലെ ജോബി,ജോഷി എന്നീ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട് മരിച്ചത്. വെള്ളച്ചാട്ടത്തിനും കുത്തുപാറയ്ക്കുമിടയില് കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകളില്‍ ചവിട്ടിയാണ് പിഞ്ചുകുട്ടികളടക്കം നൂറുകണക്കിനാളുകള്‍ ദിനം പ്രതി യാത്ര ചെയ്യുന്നത്. ഒഴുക്കില്‍ പെടാതിരിക്കാന്‍ ഇരുകരകളിലുമായി കെട്ടിയിരിക്കുന്ന കമ്പികളില്‍ പിടിച്ചാണ് യാത്ര. പലപ്പോഴും ഒഴുക്കില്‍ പെടുന്നവര്‍ കമ്പിയില്‍ തൂങ്ങിനിന്ന് രക്ഷപ്പെടുകയാണ്. നെടിയോരത്തുനിന്നും സ്കൂളില്‍ പോകുന്ന കുട്ടികളെ രക്ഷിതാക്കള്‍ കൂട്ടമായെത്തി കടത്തി വിടുകയാണ് പതിവ്. രാവിലെയും വൈകിട്ടും ഇതിനായി രക്ഷിതാക്കളുടെ ഒരു കൂട്ടം തന്നെ ഇവിടെ തമ്പടിക്കുകയാണ്. തോട് മുറിച്ച് കടക്കുമ്പോള്‍ കാലൊന്ന് പതറിയാല്‍ അറുപതടി താഴ്ചയിലേയ്ക്ക് പതിക്കും. അപകടം നടന്നാല്‍ ആശ്വാസത്തിനും ഞെട്ടലിനുമായി എത്തുന്ന ജനനേതാക്കള്‍ ഇവിടെ പാലം പണിയണമെന്ന ആവശ്യം പിന്നീട് മറക്കുകയാണ്.
ശാന്തമായി ഒഴുകുന്ന തോട് അപ്രതീക്ഷിതമായി കലിതുള്ളി ഒഴുകുന്നതും അപകടത്തിന് കാരണമാകുന്നു. കിലോമീറ്ററുകള്‍ക്കകലെ പഞ്ചാലി മേട്ടില്‍ മഴ പെയ്താല്‍ വല്ലരിതോട് കരകവിഞ്ഞൊഴുകും. അതിനാല്‍ സ്കൂളില്‍ പോയ പൊന്നുമക്കള്ക്കായി മതാപിതാക്കള്‍ വേലയും കൂലിയുമുപേക്ഷിച്ച് കാത്തിരിക്കുക എന്നത് പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. തോട് കരകവിഞ്ഞാല്‍ ദിവസങ്ങളോളം നെടിയോരം നിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനാവില്ല. വിദ്യാര്‍ത്ഥികളുടെ പഠനവും നിലക്കും. ഇതെല്ലം വ്യക്തമായി അറിയുന്ന ജനപ്രതിനിധികള്‍ തുടര്‍ നടപടികള്ചെയ്യാതെ മിണ്ടാവ്രതത്തിലാകുന്നതിനെതിരെ ജനരോഷം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: