കണ്ണൂര്‍: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയെ കൊണ്ടുവരുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി കെ.സി ജോസഫ്. പ്രതിപക്ഷം ടേംസ് ഓഫ് റഫറന്‍സില്‍ നല്കിയ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമേ അന്വേഷണത്തിന് വിധേയനാകാന്‍ മുഖ്യമന്ത്രി സന്നദ്ധത പ്രകടിപ്പിക്കേണ്ട സാഹചര്യമുണ്ടാകുകയുള്ളുവെന്ന് ജോസഫ് പറഞ്ഞു.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.സി ജോസഫ്. യുഡിഎഫ് യോഗത്തില്‍ സംസാരിക്കുന്ന എല്ലാ കാര്യങ്ങളും പുറത്തു പറയാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഘടകകക്ഷികളുമായി നടത്തിയ ചര്‍ച്ചയില്‍ തന്റെ ഓഫീസ് മാത്രമല്ല താനും അന്വേഷണത്തിന് വിധേയമാകാന്‍ തയാറാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പി.സി ജോര്‍ജ് അപമാനം സഹിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പായി തുടരേണ്ടെന്നും ജോസഫ് പറഞ്ഞു. ജോര്‍ജിന് വേണമെങ്കില്‍ സ്ഥാനമൊഴിയാമെന്നും രാവിലെ കെ.സി ജോസഫ് പറഞ്ഞു. എന്നാല്‍ കെ.സി ജോസഫ് പറയുന്നതിന് വില കല്പിക്കുന്നില്ലെന്നും താന്‍ രാജിവെക്കണോയെന്ന് ഉമ്മന്‍ചാണ്ടിയാണ് പറയേണ്ടതെന്നുമായിരുന്നു പത്തനംതിട്ടയില്‍ പി.സി ജോര്‍ജിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: