ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി നിലകൊള്ളുന്ന ജനാധിപത്യം, മതേതരത്വം, ഫെഡറല്‍ സമ്പ്രദായം ഇവയിലൊന്നും ഇന്നത്തെ ഭരണകക്ഷിയായ യുപിഎക്ക് വിശ്വാസം ഇല്ലാതായിട്ടുണ്ട്. കേന്ദ്രഭരണത്തില്‍ ഒന്നും രണ്ടും പദവി വഹിക്കുന്നവര്‍ തെരഞ്ഞെടുപ്പിലൂടെ അവിടെ എത്തിയവരല്ല. ഒരു വിദേശവനിതയുടെ കാരുണ്യത്താല്‍ ഭരണം നടത്തുന്നവര്‍. ജനാധിപത്യത്തെ എങ്ങനെ മാനിക്കും. ആന്ധ്ര വെട്ടിമുറിക്കാന്‍ തീരുമാനിക്കും മുമ്പ് ആ പ്രദേശത്തെ നിലവിലുള്ള നിയമസഭയുടെ അഭിപ്രായം ആരായണമായിരുന്നു. അത് ചെയ്യാതിരുന്നതുകൊണ്ടല്ലേ പലയിടത്തും ഇന്നും നടക്കുന്ന ലഹളകള്‍.
അങ്ങനെ ജനാധിപത്യത്തെ കശക്കി സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സച്ചാര്‍ കമ്മീഷന് നിഗമനങ്ങള്‍ നടപ്പിലാക്കി മതേതരത്വത്തില്‍ വെള്ളം ചേര്‍ത്തു. നമ്മുടെ ഫെഡറല്‍ ഭരണസമ്പ്രദായത്തെ തുരങ്കംവെക്കുന്നതിനാണ് സംസ്ഥാനങ്ങളെ പങ്കുവെക്കല്‍ എന്ന നയത്തിലേക്ക് മാറിയിരിക്കുന്നത്. ഇനി ഭരണം കിട്ടുകയില്ലെന്ന് മനസിലാക്കിയാണിത്.
സ്വാതന്ത്ര്യത്തിന് മുമ്പ് ഉണ്ടായിരുന്ന അറുനൂറോളം നാട്ടുരാജ്യങ്ങളെ മോചിപ്പിച്ച് ജമ്മുകാശ്മീര്‍ ഉള്‍പ്പെട്ട പതിനഞ്ച് സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശവും ആയി ഇന്ത്യന്‍ യൂണിയന് എന്ന മഹാരാജ്യം, ഉരുക്കുമനുഷ്യന് എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. ആ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിലും അല്ലാതെയും വെടിമുറിച്ചും കൂട്ടിച്ചേര്‍ത്തും ഇന്നുള്ള ഇരുപത്തിയെട്ട് സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും ആക്കി മാറ്റി.
ആന്ധ്രയെ മുറിച്ച് തെലങ്കാനയും പിന്നെ കേന്ദ്രഭരണപ്രദേശവും അഥവാ പൊതുതലസ്ഥാനവും ഉണ്ടാക്കുമ്പോള്‍ മറ്റ് പല സംസ്ഥാനങ്ങളും രണ്ടില്‍ കൂടുതലായി വിഭജിക്കേണ്ടതായിവരും. പശ്ചിമബംഗാളില്‍ ഗൂര്‍ഖാലാന്‍ഡ്, ആസാമില്‍ ബോഡോലാന്‍ഡ്, മഹാരാഷ്ട്രയില്‍ വിദര്‍ഭ, ഗുജറാത്തില്‍ സൗരാഷ്ട്ര, ഉത്തര്‍പ്രദേശില്‍ ഹരിതപ്രദേശ്, കര്‍ണാടകയില്‍ കുടക്. ഇതിനൊക്കെ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. മുന്‍മുഖ്യമന്ത്രി മായാവതിക്ക് ഉത്തര്‍പ്രദേശിനെ പൂര്‍വാഞ്ചല്‍, ബദല്ഖണ്ഡ്, ആവാദ്, പശ്ചിമ് ഉത്തര്‍പ്രദേശ് എന്നിങ്ങനെ നാലായി വിഭജിക്കാന്‍ മോഹമുണ്ട്. മോഹം സഫലമായാല്‍ ഒന്നിലെങ്കിലും ശിഷ്ടകാലം മുഖ്യമന്ത്രിണിയായി കാലം കഴിക്കാമല്ലോ? തമിഴ്നാട്ടില്‍ രണ്ട് പ്രബല പാര്‍ട്ടികള്‍ മാറിമാറി അധികാരം പങ്കുവെക്കുന്നതിനാല്‍ ഉടനെ വിഭജനവാദം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാശ്മീരില്‍ ഇന്ത്യന്‍ സമ്പത്ത് കൊള്ളയടിക്കാന്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നു. ഇന്ദ്രപ്രസ്ഥത്തില്‍നിന്നുള്ള വരുമാനം കുറയുമ്പോള്‍ കാശ്മീര്‍ മറ്റൊരു ബംഗ്ലാദേശായിക്കൂടായ്കയില്ല. അതിന് മുന്നോടിയായിട്ടാണ് അവിടെയുള്ള ന്യൂനപക്ഷങ്ങളെ ആട്ടിയോടിക്കാന്‍ സര്‍ക്കാര്‍തന്നെ കൂട്ടുനില്‍ക്കുന്നത്.
കേരളീയ ജനതയും ഇതൊക്കെ കണ്ട് പഞ്ചപുച്ഛമടക്കി നില്‍ക്കില്ല. മുഖ്യമന്ത്രിപദമോഹികള്‍ പലരുമുണ്ട്. അവര്‍ തക്കംപാര്‍ത്തിരിക്കുകയാണ്. ഒന്നായനിതെയിഹമൂന്നായി പിരിക്കുവാന്‍. മലബാര്‍ എന്ന വാദത്തിന് കേളികൊട്ട് തുടങ്ങി. അപ്പോള്‍ ശരിയത്തില്‍ അധിഷ്ഠിതമായി മലബാറും കാനോല് നിയമ നിയന്ത്രണമുള്ള കൊച്ചിയും പിന്നെ ശ്രീപത്മനാഭദാസന്റെ കാരുണ്യം ചൊരിയുന്ന തിരുവിതാംകൂറും പുനര്‍ജനിക്കാന്‍ സാധ്യത ഏറെയാണ്. മലബാറിനും കൊച്ചിക്കും വിദേശഫണ്ട് ലഭ്യമാകുമ്പോള്‍ തിരുവിതാംകൂറിന് ശ്രീപത്മനാഭന്റെ കരുതല്ശേഖരവുമുണ്ട്. കപടമതേതരത്വവാദികള്ക്കും ന്യൂനപക്ഷ വക്താക്കള്‍ക്കും വിപ്ലവപവര്ട്ടികള്ക്കും ഒന്നുപോലെ സ്വീകാര്യമായിരിക്കും ഈ പിളര്‍പ്പ്. വളരുംതോറും പിളര്ക്കണമെന്നല്ലേ പാര്‍ട്ടികളുടെ രീതി. മതേതരത്വമെന്നാല്‍ ന്യൂനപക്ഷ പ്രീണനം എന്നതാണല്ലോ വോട്ടുബാങ്ക് ഭാഷ്യം. ഭീകരതക്ക് മതമില്ലെന്ന് പറയുന്നവര്‍ തന്നെ ദരിദ്രര്‍ക്കും കുറ്റവാളികള്‍ക്കും മതമുണ്ട് എന്നു വാദിക്കുന്നു. മാതൃഭാഷയെ ശ്രേഷ്ഠഭാഷയായി ഉയര്‍ത്തിയവര്‍തന്നെ ന്യൂനപക്ഷ ലേബലില്‍ അപമാനിക്കുന്നു.
അവികസനത്തെ നേരിടാന്‍ സംസ്ഥാനത്തെ വിഭജിക്കേണ്ടതില്ല. വിഭജനം മൂലം പിന്നോക്കാവസ്ഥ പരിഹരിക്കുകയുമില്ല. വികസനം എത്തിയിട്ടില്ലാത്ത പ്രദേശങ്ങള്‍ കണ്ടുപിടിച്ച് പ്രത്യേക പാക്കേജിലൂടെ കൂടുതല്‍ ഫണ്ട് അനുവദിച്ച് ശേഷിയും ശേഷിയുമുള്ള ഉദ്യോഗസ്ഥവൃന്ദത്തെ ചുമതലയും ഏല്‍പ്പിച്ചാല്‍ ആ പ്രദേശങ്ങളെ മുന്നോക്കാവസ്ഥയില്‍ എത്തിക്കാന്‍ കഴിയും. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മണ്ഡലങ്ങള്‍ വ്യക്തിക്കോ കുടുംബത്തിനോ തീറെഴുതിക്കൊടുക്കാതെ കഴിവുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ അവസരം കൊടുക്കുകയും ജനപ്രതിനിധികള്‍ക്ക് വിരമിക്കല്‍ പ്രായം നിശ്ചയിച്ച് പുതുമുഖങ്ങള്‍ക്ക് ഭരണപങ്കാളിത്തം നല്‍കുകയും ചെയ്താല്‍ കാലദേശത്തിനനുസൃതമായി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും.
നമ്മുടെ ദേശത്തുണ്ടാകുന്ന ഭരണവൈകല്യങ്ങള്‍ക്ക് പ്രധാന കാരണം രാഷ്ട്രീയപാര്‍ട്ടികളുടെ ബാഹുല്യമാണ്. മിക്ക സംസ്ഥാനങ്ങളും ഓരോ പ്രാദേശിക പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. അവര്‍ സ്വതന്ത്ര സംസ്ഥാനങ്ങള്‍ക്കുവേണ്ടി വാദിച്ചുകൂടായ്കയില്ല. കുറഞ്ഞപക്ഷം ജമ്മു-കാശ്മീരിന് നല്‍കിയിട്ടുള്ള പ്രത്യേക പദവിയെങ്കിലും. ഈ പോക്ക് ജനജീവിതം ദുസ്സഹമാക്കും. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ സംഭവിക്കും. അതിന്റെ സൂചനയാണ് ഐഎഎസ് ഉദ്യോഗസ്ഥ ദുര്‍ഗാ നാഗ്പാല്‍ സസ്പെന്ഷനിലായതിലൂടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യം മതേതരത്വം, ഫെഡറലിസം ഇവക്ക് പോറലേല്‍പ്പിക്കാതെ നിലനിര്‍ത്തുന്നതിന് രാഷ്ട്രീയപാര്‍ട്ടികളുടെ പെരുപ്പം നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അതിന് മുന്നോടിയായി അടുത്തുവരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ദേശീയപാര്‍ട്ടികളുടെ ചിഹ്നങ്ങളെ മാത്രമേ പരിഗണിക്കാവൂ. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നയങ്ങളെ സ്വീകരിക്കാന്‍ രാജ്യസ്നേഹികള്‍ തയ്യാറാകണം. രാഷ്ട്രീയപാര്‍ട്ടികള്‍ രണ്ട് അല്ലെങ്കില്‍ മൂന്ന്. രാഷ്ട്രപുരോഗതിക്ക് അതാണ് അഭികാമ്യം.
എസ്. രാധാകൃഷ്ണപിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: