കാഠ്മണ്ഡു: സാഫ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് സമനില. രണ്ടാം മത്സരത്തില്‍ കരുത്തരായ മുന്‍ ചാമ്പ്യന്മാരായ ബംഗ്ലാദേശാണ് ഇന്ത്യയെ 1-1ന് സമനിലയില്‍ തളച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം റഹ്മാന് മേഷുവിലൂടെ ബംഗ്ലാദേശ് മുന്നിലെത്തി. എന്നാല്‍ ഇഞ്ച്വറി സമയത്ത് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്ത്യയുടെ സമനില ഗോള്‍ നേടി.
ശരാശരി നിലവാരത്തിലേക്ക് മാത്രം ഉയര്‍ന്ന മണരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഇന്ത്യ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് ഛേത്രിയെ ലക്ഷ്യമാക്കി നല്കിയ അളന്നുമുറിച്ച പാസ് കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ആദ്യപകുതിയില്‍ കാര്യമായ നീക്കങ്ങളൊന്നും നടത്താന്‍ ഇരുടീമുകള്‍ക്കും കഴിയാതെ പോയതോടെ മത്സരം ഏറെക്കുറെ വിരസമായിരുന്നു. രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ 82-ാം മിനിറ്റില്‍ ബംഗ്ലാദേശ് ലീഡ് നേടി. 81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് മമുനുള് ഇസ്ലാമിന്റെ പാസില്‍ നിന്ന് റഹ്മാന് മേഷുവാണ് ബംഗ്ലാദേശിന് ലീഡ് നേടിക്കൊടുത്തത്. പിന്നീട് ഇന്ത്യ തിരിച്ചടിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ബംഗ്ലാദേശ് പ്രതിരോധം പിടിച്ചുനിന്നു. ബംഗ്ലാദേശ് ജയം ഉറപ്പിച്ചിരിക്കെയാണ് ഇഞ്ച്വറി സമയത്തിന്റെ അവസാന മിനിറ്റില്ഇന്ത്യക്ക് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിച്ചത്. ബോക്സിന് പുറത്തുവച്ച് ലഭിച്ച ഫ്രീകിക്ക് എടുത്തത് ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി. ഛേത്രി എടുത്ത കിക്ക് ബംഗ്ലാദേശ് ഉയര്‍ത്തിയ പ്രതിരോധ മതിലിന് മുകളിലൂടെ വളഞ്ഞിറങ്ങി വലയില്‍ പതിച്ചതോടെ ഇന്ത്യ സമനില പിടിച്ചു. നാളെ നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ നേപ്പാളുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: