തിരുവനന്തപുരം: എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ.വി.ജോര്‍ജിനെതിരെ നടപടി വേണമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. വിസിക്കെതിരെ ഗുരുതരആരോപണങ്ങളാണ് ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കുകയും സര്‍വകലാശാലാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി നിയമനങ്ങള്‍ നടത്തുകയും സര്‍വകലാശാല ഓഫ് കാംപസ് സെന്ററുകള്‍ ആരംഭിക്കുകയും ചെയ്ത വിസിക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുള്ളത്.
വൈസ്ചാന്‍സലര്‍ ആകാന്‍ വേണ്ട യോഗ്യതകള്‍ ഡോ.എ.വി.ജോര്‍ജിനില്ലെന്ന് ഉന്നത വിദ്യാഭ്യാസ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം നല്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കു നല്കിയ റിപ്പോര്‍ട്ട് മന്ത്രിസഭായോഗത്തില്‍ പരിഗണിച്ച ശേഷം ഗവര്‍ണര്‍ക്കു കൈമാറും.
സര്‍വകലാശാല വൈസ് ചാന്‍സലറാകാന്‍ പത്ത് വര്‍ഷത്തെ സര്‍വകലാശാല പ്രൊഫസര്‍ഷിപ്പ് വേണമെന്ന യുജിസി മാനദണ്ഡം ഡോ.എ.വി. ജോര്‍ജിന് ഇല്ല എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.
എന്നാല്‍, തനിക്കെതിരേ ഉന്നതതല ഗൂഢാലോചന നടക്കുന്നതായി വൈസ് ചാന്‍സലര്‍ എ.വി. ജോര്‍ജ് പ്രതികരിച്ചു. യോഗ്യതകളില്ലെന്നു കണ്ടെത്തിയ രജിസ്ട്രാര്‍ എം.ആര്. ഉണ്ണിക്കെതിരേ നടപടി സ്വീകരിച്ചതാണു തനിക്കെതിരേ ചില സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തിരിയാന്‍ കാരണമായത്,ജോര്‍ജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: