പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം വക ഭൂമികള്‍ കൈയേറിയത് തിരിച്ച് പിടിക്കാനുള്ള നടപടികള്‍ മന്ദഗതിയിലാകുന്നതിന് പിന്നില്‍ ഭൂമാഫിയകളുടെ സമ്മര്‍ദ്ദമെന്ന് ആക്ഷേപം. ഇതിന് ദേവസ്വത്തിലെ ചിലരുടെ പങ്കുണ്ടെന്നും വ്യക്തമാകുന്നു. സംസ്ഥാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ ഏക്കറുകണക്കിന് ഭൂമിയാണ് സ്വകാര്യവ്യക്തികളും ഭൂമാഫിയ സംഘങ്ങളും കൈയടക്കിവെച്ചിരിക്കുന്നത്.
കൈയേറിയ ഭൂമികള്‍ ഭൂരിഭാഗവും നിയമലംഘനങ്ങള്‍ നടത്തി സ്വകാര്യവ്യക്തികളും ഭൂമാഫിയ സംഘങ്ങളും ഇവരുടെ അധീനതയില്‍ ആക്കിയതായി അറിയുന്നു. ഈ ഭൂമികള്‍ മറിച്ച് വില്‍ക്കുന്നതോടെ കോടികളാണ് ഇവര്‍ക്ക് ലഭിക്കുക. ഭൂമികള്‍ ദേവസ്വം ബോര്‍ഡ് തിരിച്ചുപിടിക്കാനുള്ള കാലതാമസവും പിടിപ്പുകേടും ഭൂമാഫിയകള്‍ക്ക് നിയമലംഘനം നടത്തി ഭൂമി കൈവശപ്പെടുത്താന്‍ എളുപ്പവഴിയേറുന്നു. ദേവസ്വത്തിലെ ചിലര്‍ക്ക് ഇതിന് ലക്ഷങ്ങള്‍ കോഴയായി ലഭിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേസ് സംബന്ധിച്ച് കോടതിയില്‍ ദേവസ്വംബോര്‍ഡ് വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കാത്തതും ഇതിന്മേല് അന്വേഷണങ്ങള്‍ നടത്താത്തതും ബോര്‍ഡിന്റെ പിടിപ്പുക്കേടായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭൂമി ദേവസ്വത്തിന്റേതാണെന്ന് ബോധ്യപ്പെട്ടാല്‍ തിരിച്ചുപിടിക്കാന്‍ ഹൈക്കോടതിയുടെതന്നെ പ്രത്യേക ഉത്തരവ് ഉണ്ടായിട്ടും ദേവസ്വബോര്‍ഡ് കാലതാമസം എടുക്കുന്നതിനു പിന്നിലും സംശയം ജനിപ്പിക്കുന്നു. ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, റവന്യൂ ഇന്‍സ്പെക്ടര്‍, ഹെഡ് സര്‍വേയര്‍, വില്ലേജ് അസിസ്റ്റന്റ് ക്ലാര്‍ക്ക് തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ടായിട്ടും കാലപരിധിക്കുള്ളില്‍ നടപടികള്‍ കൈകൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ദേവസ്വം ഭൂസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ പ്രധാന ജോലി ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തുകയെന്നതാണ്. ക്ഷേത്ര ഭൂമി കൈയേറി വര്‍ഷങ്ങള്‍ കഴിഞ്ഞ പലര്‍ക്കും ഇതുവരെ നോട്ടീസ് നല്കാന് പോലും ബോര്‍ഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നോട്ടീസ് നല്‍കിയശേഷം കൃത്യമായ വിശദീകരണം നല്കാത്തവരുടെ ഭൂമി 15 ദിവസത്തിനുള്ളില്‍ പോലീസിനെ ഉപയോഗിച്ച് തിരിച്ച് പിടിക്കാന്‍ ഭൂസംരക്ഷണ വിഭാഗം നടപടികള്‍ എടുക്കണമെന്നാണ് നിയമം. ബോര്‍ഡിന് സര്‍ക്കാര്‍ നല്കിയതും ദാനമായി കിട്ടിയതുമായ ഭൂമിയുടെ രേഖകള്‍ ദേവസ്വം ആസ്ഥാനത്ത് നിന്നും കാണാതായതിന്റെ പിന്നിലും ദുരൂഹതയേറുന്നുണ്ട്.
രുപേഷ്അടൂര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: