ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നില്‍ പി.വി. നരസിംഹറാവു നേതൃത്വം നല്കിയ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായെത്തി, ഘടനാപരമായ സാമ്പത്തികപരിഷ്കാരങ്ങള്‍ക്ക് ഡോ. മന്‍മോഹന്‍സിംഗ് തുടക്കം കുറിച്ചതോടെ ഇരുപത് വര്‍ഷംകൊണ്ട് ഇതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവിക്കാനാവുമെന്നായിരുന്നു ഏറെ ഉയര്‍ന്നുകേട്ട അവകാശവാദം. നരസിംഹറാവു സര്‍ക്കാരില്‍ അഞ്ച് വര്‍ഷക്കാലവും ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് 2004 മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി. ഇന്ത്യയില്‍ ആഗോളവല്‍ക്കരണത്തിന്റെ 20 വര്‍ഷം പൂര്‍ത്തിയായ 2011 ല്‍ പ്രധാനമന്ത്രിസ്ഥാനത്ത് മന്‍മോഹന്‍സിംഗായിരുന്നു. എന്നിട്ടും ആഗോളവല്‍ക്കരണത്തിന്റെ വാഗ്ദത്തഭൂമി ജനങ്ങള്‍ക്ക് കൈവന്നില്ല എന്ന് മാത്രമല്ല, മൂന്നാംലോക രാജ്യങ്ങളില്‍ താരതമ്യേന പ്രബലമായിരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സമ്പൂര്‍ണമായ തകര്‍ച്ചയിലേക്ക് പ്രവേശിക്കുന്നതാണ് ഇക്കാലയളവില്‍ കാണാനായത്. ആഗോളവല്‍ക്കരണത്തിന്റെ 22 വര്‍ഷമെടുത്താല്‍ ധനകാര്യമന്ത്രിയും പ്രധാനമന്ത്രിയുമായി 14 വര്‍ഷക്കാലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ നിയന്ത്രിച്ച മന്‍മോഹന്‍സിംഗിന്റെ വ്യക്തിപരമായ പരാജയംകൂടിയാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറും ലോകബാങ്കിലെ ഉദ്യോഗസ്ഥനുമായിരുന്നതിനാല് ഒരു സാമ്പത്തികവിദഗ്ധന്‍ എന്ന് പേരെടുത്ത മന്‍മോഹന്‍സിംഗിന്റെ ഭരണകാലം ഇന്ത്യയ്ക്ക് കരകയറാനാവാത്ത സാമ്പത്തികതകര്ച്ചയുടേതായി മാറുകയായിരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ചരിത്രത്തിലാദ്യമായി 68.80 എന്ന നിലയിലെത്തിയത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ രക്ഷകനായി അവതരിച്ച മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്! മന്‍മോഹന്‍സിംഗിന്റെ ഭരണത്തിന് കീഴില്‍ പ്രത്യേകിച്ച് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തടസ്സപ്പെടുകയും വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുകയും രൂപയുടെ മൂല്യശോഷണം പൂര്‍ണമാവുകയും ചെയ്തു.
ഇന്ത്യയിലെ സാമ്പത്തിക ഉദാരവല്‍ക്കരണം ഇരുപത് വര്‍ഷം പിന്നിട്ടപ്പോള്‍ വിഖ്യാത അമേരിക്കന്‍ മാസികയായ ‘ടൈം’ മന്‍മോഹന്‍സിംഗിനെ വിശേഷിപ്പിച്ചത് ‘ലക്ഷ്യം നേടാത്തയാള്‍’ എന്നായിരുന്നു. 2012 ജൂലായിലായിരുന്നു മന്‍മോഹന്‍സിംഗിന്റെ പരാജയം എടുത്തുകാട്ടി ടൈം മാസികയുടെ ഏഷ്യ എഡിഷന് കവര്‍സ്റ്റോറി ചെയ്തത്. എന്നാല്‍ ഇതിനും മാസങ്ങള്‍ക്ക് മുമ്പ് ഇതേ ടൈം മാസികതന്നെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് കവര്‍സ്റ്റോറി പ്രസിദ്ധീകരിച്ചത് ‘മോദി എന്നാല്‍ നടപടി’ എന്നാണ്. “നീണ്ടകാലത്തെ അഴിമതിയുടെ ചേറില്‍നിന്നും കെടുകാര്യസ്ഥതയില്‍നിന്നും ഇന്ത്യയെ പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന കരുത്തനും ചൈനക്കൊപ്പമെത്താനാവുന്ന വിധത്തില്‍ രാജ്യത്തെ വികസന പാതയിലേയ്ക്ക് ആനയിക്കാന്‍ കഴിയുന്നതും വിവരക്കേടുകളെ വെച്ചുപൊറുപ്പിക്കാത്തതുമായ ഒരു നേതാവിനെക്കുറിച്ച് ചിന്തിക്കുന്നവരുടെ മനസില്‍ മോദിയാണുള്ളത്” എന്നാണ് ടൈം മാസിക ചൂണ്ടിക്കാണിച്ചത്. മന്മോഹന്സിംഗിനെയും നരേന്ദ്ര മോദിയെയും മുന്‍നിര്‍ത്തി ടൈം മാസിക നടത്തുന്ന ഈ താരതമ്യം വളരെ പ്രസക്തമാണ്. മോദിയുടെ കാര്യശേഷിയെ പ്രശംസിക്കുമ്പോഴും അദ്ദേഹത്തിന് രാജ്യത്തെ രക്ഷിക്കാനാവുമോ എന്നൊരു സംശയവും ‘ടൈം’ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ മന്‍മോഹന്‍സിംഗിന്റെയും നരേന്ദ്ര മോദിയുടെയും രാഷ്ട്രീയ വ്യക്തിത്വവും സാമ്പത്തിക കാഴ്ചപ്പാടുകളും വിലയിരുത്തുന്നവര്‍ക്ക് ഇങ്ങനെയൊരു സംശയം ഉണ്ടാവാനിടയില്ല.
ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ സാമ്പത്തിക വിദഗ്ദ്ധന് എന്ന് പേരെടുത്തയാള്‍ രാജ്യത്തെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിംഗ് മാത്രമാണ്. ഒരു സാമ്പത്തിക വിദഗ്ദ്ധന് പ്രധാനമന്ത്രിയായപ്പോഴാണ് രാജ്യത്തെ സമ്പദ്വ്യവസ്ഥ ഇത്രയേറെ തകര്‍ന്നതെന്ന് പലരും അതിശയം പ്രകടിപ്പിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ മന്മോഹന് സിംഗിനെ ശരിയ്ക്കും മനസ്സിലാക്കാത്തവരാണ്. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനായിരുന്നിട്ടും എന്തുകൊണ്ട് മന്‍മോഹന്‍സിംഗിന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യമാണ് ഉന്നയിയ്ക്കപ്പെടേണ്ടത്. പഠനകൊണ്ടും പദവികൊണ്ടും സാമ്പത്തിക വിദഗ്ദ്ധനായിരിക്കുമ്പോഴും പരിശീലനത്തിലും പ്രയോഗത്തിലും അദ്ദേഹം ഒരു തികഞ്ഞ ബ്യൂറോക്രാറ്റ് ആണെന്നതാണ് ഇതിനുളള മറുപടി; ലോക ബാങ്കിന്റെ ഔദ്യോഗിക പദവി ഒഴിഞ്ഞശേഷം അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം ഇന്ത്യന്‍ ധനകാര്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട ഒരു സൂപ്പര്‍ ബ്യൂറോക്രാറ്റ്. ധനമന്ത്രിയെന്ന നിലയ്ക്കും പ്രധാനമന്ത്രിയെന്ന നിലയ്ക്കും ഒരിക്കല്‍പ്പോലും ഒരു ഭരണാധികാരിയുടെ തലത്തിലേക്ക് ഉയരാന്‍ കഴിയാത്ത ഉദ്യോഗസ്ഥന് മാത്രമാണ് മന്മോഹന് സിംഗ്. യജമാനന്മാരെ അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ക്ക് ശീലം. പ്രധാനമന്ത്രിക്കസേരയിലാണ് ഇരിപ്പെങ്കിലും താനാണ് യജമാനന് എന്ന് ഒരിക്കലും അദ്ദേഹത്തിന് തോന്നിയിട്ടില്ല. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ട് മനസ്സലിയുന്നവരല്ല ഒരു ബ്യൂറോക്രാറ്റും. അവര്‍ ശ്രദ്ധവയ്ക്കാറുള്ളത് സ്വന്തം സ്ഥാനമാനങ്ങള്‍ക്ക് പരിക്കേല്ക്കാതിരിക്കുന്നതില് മാത്രമാണ്. ജനസേവകര്‍ എന്നതാണ് നിര്‍വചനമെങ്കിലും ജനങ്ങളെ ശത്രുക്കളായി കണ്ട് ചൂഷണം ചെയ്യുന്നതിലാണ് ഒരു ബ്യൂറോക്രാറ്റ് വിജയം കാണുന്നത്. മന്മോഹന് സിംഗിന്റെ കാര്യത്തില്‍ ഇതുതന്നെയാണ് സംഭവിക്കുന്നത്.
ഭരണാധികാരിയുടെ മാനദണ്ഡമനുസരിച്ച് ഏറിയും കുറഞ്ഞും കാര്യശേഷിയുള്ള മുന്‍ഗാമികളെ വെച്ചുനോക്കുമ്പോള്‍ അങ്ങേയറ്റം കഴിവുകെട്ടവനായ മന്‍മോഹന്‍സിംഗ് തികഞ്ഞ അധികാരമോഹിയും ഒരു കാപട്യകാരനുമാണ്. അര്‍ഹതപ്പെട്ട ഒരു പദവിയിലല്ല താന്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന ബോധമുള്ള മന്‍മോഹന്‍സിംഗിനെ ഇതുണ്ടാക്കുന്ന അരക്ഷിതാവസ്ഥ വിടാതെ പിന്തുടരുന്നു. ഇങ്ങനെയൊരു അരക്ഷിതാവസ്ഥ തനിയ്ക്ക് ഇല്ലെന്ന് കാണിക്കാനാണ് അദ്ദേഹം പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ‘കഴിവ്’ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോഴൊക്കെ മന്മോഹന്റെ കാപട്യം പുറത്തുവരാറുണ്ട്.
രാഷ്ട്രീയക്കാരനല്ലാത്ത ‘താന്‍ യാദൃശ്ചികമായാണ് പ്രധാനമന്ത്രിയായത്’ എന്ന് ഒരിക്കല്‍ മന്മോഹന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ഭരണകൂടത്തിന്റെ താല്‍പ്പര്യപ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെയാള്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് സ്വീകാര്യനല്ലാതെ വന്നപ്പോള്‍ ധനമന്ത്രിസ്ഥാനത്തേയ്ക്ക് രണ്ടാമത് നിര്ദ്ദേശിക്കപ്പെട്ടയാളാണ് മന്മോഹന്. പശ്ചിമബംഗാള്‍ മുന്‍ ധനമന്ത്രിയും ഇന്ദിരാഗാന്ധിയുടെ കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന അശോക് മിത്ര ആധികാരികമായി വെളിപ്പെടുത്തിയിട്ടുള്ള സത്യം മറച്ചുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യാദൃശ്ചികമായാണ് താന്‍ പ്രധാനമന്ത്രിയായതെന്ന് സിംഗ് പറയുന്നത്.
സാമ്പത്തിക രംഗത്തെ പരാജയത്തെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ക്ക് ഒരിക്കലും നേരെ ചൊവ്വെ മറുപടി പറയുന്ന ശീലം മന്മോഹന് സിംഗിനില്ല. ഏറ്റവുമൊടുവില്‍ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞത് ഉള്‍പ്പെടെയുള്ള ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പാര്‍ലമെന്റില്‍ ചര്‍ച്ചയായപ്പോള്‍ ഉത്തരവാദിത്വം പ്രതിപക്ഷത്തിനുമേല്‍ കെട്ടിവയ്ക്കാനാണ് മന്മോഹന് സിംഗ് ശ്രമിച്ചത്. പാര്‍ലമെന്റംഗങ്ങള്‍ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുന്ന മറ്റേതെങ്കിലും രാജ്യമുണ്ടോ എന്നാണ് സിംഗ് ചോദിച്ചത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അമേരിക്കന്‍ സാമ്രാജ്യത്വമെന്ന ചെന്നായ്ക്ക് എറിഞ്ഞുകൊടുക്കുകയും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഇതുപോലുള്ള ഒരു ഭരണാധികാരി ലോകത്ത് മേറ്റ്വിടെയാണുള്ളത് എന്ന് മന്‍മോഹന്‍സിംഗ് സ്വയം ചോദിക്കേണ്ടതായിരുന്നു. തന്റെ മേല്‍നോട്ടത്തിലുള്ള മന്ത്രാലയത്തില്‍നിന്ന് കല്‍ക്കരിപ്പാടം ഇടപാട് സംബന്ധിച്ച് നൂറിലേറെ ഫയലുകള്‍ കാണാതെ പോയിട്ടും താന്‍ അതിന് ഉത്തരവാദിയല്ല എന്ന് പ്രഖ്യാപിക്കുന്ന മന്‍മോഹനെപ്പോലുള്ള ഒരു പ്രധാനമന്ത്രി മറ്റേത് രാജ്യത്താണുള്ളത്? സമ്പദ്വ്യവസ്ഥ തകര്‍ന്നതിന് മറുപടി പറയണമെന്ന് നിര്ബന്ധിക്കുമ്പോള് പ്രതിപക്ഷം തന്നെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിനാലാണ് സാമ്പത്തിക മേഖല തകരുന്നതെന്നും കുറ്റപ്പെടുത്തുന്ന മന്‍മോഹന്‍സിംഗ് വൃത്തികെട്ട കൗശലമാണ് പ്രയോഗിക്കുന്നത്. ഭരിക്കുന്നത് പ്രതിപക്ഷമല്ല, സര്‍ക്കാരാണ് എന്ന പ്രാഥമിക സത്യത്തിന് നേര്‍ക്ക് മന്മോഹന് ഇവിടെ കണ്ണടക്കുന്നു. പാര്‍ലമെന്റില്‍ നടത്തിയ ഇതേ പ്രസ്താവനയില്‍ തന്നെ മന്മോഹന് പറയുന്നത് ഒമ്പത് വര്‍ഷം മുമ്പ് ജനങ്ങള്‍ തങ്ങളെ അധികാരത്തിന് പുറത്താക്കിയതാണെന്ന കാര്യം പ്രതിപക്ഷം വിസ്മരിക്കുന്നുവെന്നാണ്. എങ്കില്‍പ്പിന്നെ അങ്ങനെയൊരു പ്രതിപക്ഷത്തിന് ഭരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ആവശ്യമെന്താണ്? വിഷമംപിടിച്ച സാമ്പത്തികാവസ്ഥയാണ് രാജ്യം നേരിടുന്നത് എന്ന കാര്യം നിഷേധിക്കാനാവില്ലെന്നും ആഭ്യന്തരമായ ചില ഘടകങ്ങളും ഇതിന് കാരണമായിട്ടുണ്ടെന്ന് നിഷേധിക്കുന്നില്ലെന്നും സമ്മതിക്കുന്ന മന്മോഹന് ഏതൊക്കെയാണ് ഈ ഘടകങ്ങള്‍ എന്നുമാത്രം പറയുന്നില്ല. തന്റെ സര്‍ക്കാര്‍ പിന്തുടരുന്ന തെറ്റായ സാമ്പത്തികനയങ്ങളും അമേരിക്കന്‍ സാമ്രാജ്യത്വ ദാസ്യവുമാണ് ഇതെന്ന് മന്മോഹന് മൂടിവെക്കുകയാണ്. രൂപയുടെ തകര്‍ച്ചയാണ് ഏറ്റവും ഒടുവിലത്തെ ചര്‍ച്ചാവിഷയം. ഇതിന് സാമ്പത്തികമായ പല കാരണങ്ങളും കണ്ടെത്താമെങ്കിലും രൂപയുടെ ആരാച്ചാര്‍ എന്ന പദവിക്ക് അര്‍ഹന്‍ മന്മോഹന്സിംഗ്തന്നെയാണ്. കല്‍ക്കരി അഴിമതിയുടെ കാര്യത്തില്‍ തനിക്ക് യാതൊന്നും മറച്ചുവെക്കാനില്ലെന്നാണ് മന്‍മോഹന്‍സിംഗ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. ഒരിക്കല്‍ തന്നെ കാണാന്‍ വന്ന അമേരിക്കന്‍ പ്രസിഡന്റിന് മുന്നിലേക്ക് കുളിമുറിയില്‍നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പൂര്‍ണ നഗ്നനായി കടന്നുവരികയുണ്ടായി. ഇത് കണ്ട് ഞെട്ടിയ അമേരിക്കന്‍ പ്രസിഡന്റിനോട് ചര്‍ച്ചില്‍ പറഞ്ഞത് അമേരിക്കന്‍ പ്രസിഡന്റിന് മുന്നില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒന്നും മറച്ചുപിടിക്കാനില്ലെന്നാണ്. മന്മോഹന് സിംഗിന്റെ വാക്കുകള്‍ അനുസ്മരിപ്പിക്കുന്നത് ചര്‍ച്ചിലിന്റെ വാക്കുകളാണ്.
email:[email protected]
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: