കോട്ടയം: ചലച്ചിത്ര നടനും സംവിധായകനുമായിരുന്ന ഹക്കീം റാവുത്തര്‍ (58) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. 2001ല്‍ ഏക അഭിനേതാവുമായി ദ് ഗാര്‍ഡ് എന്ന സിനിമ സംവിധാനം ചെയ്തതോടെയാണ് ഹക്കീം സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്.
തുടക്കം മുതല്‍ അവസാനം വരെ ഒരാള്‍ മാത്രം കഥാപാത്രമായിട്ടുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സിനിമയായിരുന്നു ദ് ഗാര്‍ഡ്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ഗ്രീന്‍ ഡ്രാഗണ്‍ മൂവീസിന്റെ സബിത ജയരാജുമായിരുന്നു ചിത്രം നിര്‍മിച്ചത്. കലാഭവന്‍ മണിയായിരുന്നു സിനിമയില്‍ ഫോറസ്റ്റ് ഗാര്‍ഡായി വേഷമിട്ടത്. വനത്തിനുള്ളില്‍ ഒറ്റപ്പെട്ടുകഴിയുന്ന ഒരു ഫോറസ്റ്റ് ഗാര്‍ഡിന്റെ കഥയായിരുന്നു ഇത്.
പട്ടണത്തില്‍ സുന്ദരന്‍, തിളക്കം, വെട്ടം, കാഴ്ച, രസികന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും ഹക്കിം അഭനയിച്ചിട്ടുണ്ട്. കോട്ടയം കാരാപ്പുഴ സ്വദേശിയായ ഹക്കീം മിമിക്രിയിലൂടെയാണ് കലാരംഗത്തേക്ക് വന്നത്. യേശുദാസിന്റെ ഗാനമേള സംഘത്തില്‍ മിമിക്രി കലാകാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തരംഗിണി കാസറ്റുകള്‍ക്കു വേണ്ടി പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1991 ല്‍ പുറത്തിറങ്ങിയ മൂക്കില്ലാരാജ്യത്ത് എന്നി സിനിമയില്‍ മാനസീകരോഗാശുപത്രിയിലെ രോഗിയുടെ ചെറിയ വേഷത്തിലായിരുന്നു അഭ്രപാളിയില്‍ ഹക്കീം മുഖം കാണിച്ചത്. പിന്നീട് ജയരാജിന്റെ 1992 ല്‍ പുറത്തിറങ്ങിയ ജോണി വാക്കര്‍ എന്ന സിനിമയില്‍ മയക്കുമരുന്നു മാഫിയയിലെ അംഗമായും ചെറുവേഷമിട്ടു. പിന്നീട് ജയരാജിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായി ഹക്കീം മാറി.
2011 ല്‍ പുറത്തിറങ്ങിയ നായിക എന്ന സിനിമയില്‍ കാമറമാന്റെ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. ഗസല്‍ ഗായികയും ഗാനരചയിതാവുമായ ദേവി മേനോനാണ് ഹക്കീമിന്റെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: