തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കരിങ്കൊടി കാട്ടിയതിന് ഡിവൈഎഫ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ നേതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന് ഡിജിപി മൂന്നാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. ക്രൂരമര്‍ദ്ദനത്തിനിരയായ എല്‍ഡിഎഫ് പ്രവര്ത്തകന് ജയപ്രസാദിന്റെ നിലയില്‍ കാര്യമായ മാറ്റമില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 18ാം വാര്‍ഡില്‍ ചികിത്സയിലാണ് ഇയാള്‍. മലമൂത്ര വിസര്‍ജനം നടത്തുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. പോലീസ് ജനനേന്ദ്രിയം ലാത്തികൊണ്ട് കുത്തുകയുംസംഘം ദേഹമാസകലം മര്‍ദ്ദിച്ച് പരിക്കേല്പിക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സ നടത്തിയാല്‍ മാത്രമേ സാധാരണ നിലയിലെത്താന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ബുധനാഴ്ച വൈകിട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി മൊഴിയെടുത്ത പോലീസ് തുടര്‍ നപടിക്ക് തയ്യാറായിട്ടില്ല. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ജയപ്രസാദില് നിന്നും വിശദമായ മൊഴി എടുക്കാനും കേസെടുക്കാനും എത്തിയില്ല. തുമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയദാസാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്. കൂട്ടത്തിലുണ്ടായിരുന്ന യൂണിഫോമിലും മഫ്ടിയിലുമുണ്ടായിരുന്ന പോലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചിരുന്നു.എന്നാല്‍ മറ്റ് പോലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് പോലും അധികൃതര്‍ തയ്യാറായിട്ടില്ല. വിജയദാസിനും കൂട്ടത്തിലുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജയപ്രസാദിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാരനായ പോലീസുകാരനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരും. നടപടി സസ്പെന്‍ഷനില്‍ ഒതുക്കാനാണ് നീക്കമെന്നും വിഎസ് ആരോപിച്ചു. പോലീസിന്റെ അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തു വന്നു. സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ.മുരളീധരന് എംഎല്‍എ ആവശ്യപ്പെട്ടു. പോലീസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചത് പ്രാകൃതമായ രീതിയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് പ്രതികരിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു അതിക്രമം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം രീതി പോലീസിനു തന്നെ ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: