അടുത്തിടെ കേരളം വളരെ കൂടുതല്‍ ചര്‍ച്ച ചെയ്തത് രണ്ടു വിഷയങ്ങളാണ്. ആ ചര്‍ച്ചയുടെ അലയൊലികള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ നില്‍ക്കുകയും ഇടയ്ക്കിടയ്ക്ക് പൊന്തിവരുകയും ചെയ്യുന്നു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടങ്ങിവരവും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശവുമാണ് സജീവ ചര്‍ച്ചയ്ക്ക് വിധേയമായ രണ്ടു വിഷയങ്ങള്‍. നാടിനെയും നാട്ടാരെയും ബാധിക്കുന്ന നിരവധി ‘നീറുന്ന’ പ്രശ്നങ്ങളുണ്ടായിട്ടും നമ്മുടെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ മണിക്കൂറുകളോളം ഈ രണ്ടുവിഷയങ്ങളും ചര്‍ച്ച ചെയ്തു. എന്നിട്ടെന്ത് ഫലം? രമേശ്ചെന്നിത്തല കേരളത്തിലെ മന്ത്രിയായാല്‍ കേരള ജനത രക്ഷപ്പെടുമെന്നും കേരളത്തിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്നും ആരും കരുതുന്നില്ല. അങ്ങനെ അദ്ദേഹത്തിന്റെ പാര്ട്ടിക്കാര് പോലും ചിന്തിക്കാത്ത സ്ഥിതിക്ക് ചെന്നിത്തല മന്ത്രിയാകുന്നതും അകാതിരിക്കുന്നതും മലയാളിയെ സംബന്ധിച്ച് വലിയ പ്രശ്നമേയല്ല.
അതുപോലെ തന്നെയാണ് മഞ്ജുവാര്യര്‍ സിനിമാഭിനയത്തിലേക്ക് തിരികെ വരുന്നത്. മലയാള സിനിമയില്‍ ഒരുകാലത്തും നായികാദാരിദ്ര്യം ഉണ്ടായിട്ടേയില്ല. എല്ലാക്കാലത്തും ആരെങ്കിലുമൊക്കെ ആസ്ഥാനത്തേക്ക് വന്നിട്ടുണ്ട്. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള നായികമാരെ, അവര്‍ വെള്ളിത്തിരയില്‍ നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കില്‍ മലയാള ചലച്ചിത്രപ്രേമികള്‍ സ്വീകരിച്ചിട്ടുണ്ട്. പണ്ടു കാലംമുതലേ മലയാളികളുടെ കീഴ്വഴക്കം അതാണ്.
അന്യനാട്ടുകാരികളായ ശാരദയെയും ശ്രീവിദ്യയേയും നമ്മുടെ നാട്ടുകാര്‍ തന്നെയായ ജയഭാരതിയെയും സീമയെയുമൊക്കെ സ്വീകരിച്ചത് അത്തരത്തിലാണ്. എന്നാല്‍ ശ്രീവിദ്യയുടെയും ശാരദയുടെയും ഷീലയുടെയും കാലത്ത് പെണ്‍കുട്ടികള്‍ ധാരാളമായി സിനിമയിലേക്ക് വരാതിരുന്നതിനാല്‍ അന്നുണ്ടായിരുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചുവെന്ന് മാത്രം. എന്നാല്‍ എണ്‍പതുകള്‍ക്ക് ശേഷം സ്ഥിതിയതല്ല. സിനിമാഭിനയം സാമ്പത്തിക നേട്ടവും പ്രശസ്തിയും നേടിത്തരുന്ന തൊഴിലായി മാറിയപ്പോള്‍ വിദ്യാഭ്യാസവും കുടുംബമഹിമയുമുള്ള ധാരാളം പെണ്‍കുട്ടികള്‍ ഈ മേഖലയിലേക്ക് വന്നു. സിനിമയില്‍ വന്നാല്‍ ചീത്തപ്പേരുണ്ടാകുമെന്ന ധാരണയ്ക്കും മാറ്റമുണ്ടായി. അഭിനയം കലാപ്രവര്‍ത്തനവും തൊഴിലുമായി സ്വീകരിക്കാന്‍ തയ്യാറായ കഴിവുള്ള നിരവധി പെണ്‍കുട്ടികള്‍ സിനിമയില്‍ ചുവടുറപ്പിച്ചു. കൂടുതല്‍ പേര് വന്നപ്പോള്‍ അവസരം കുറഞ്ഞതൊഴിച്ചാല്‍ ആദ്യകാലത്ത് അവര്‍ക്ക് കിട്ടിയതെല്ലാം നല്ല വേഷങ്ങളായിരുന്നു. എണ്‍പതുകളില്‍ സ്ത്രീകേന്ദ്രീകൃതമായ നിരവധി സിനിമകളുണ്ടായി. അവയെല്ലാം പ്രേക്ഷകര്‍ സ്വീകരിക്കുകയും നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
മഞ്ജുവാര്യരും അക്കാലത്ത് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന നടിയാണ്. വിദ്യാഭ്യാസകാലത്തെ കലാപ്രവര്‍ത്തനവും നൃത്തവേദിയിലെ മികവുമാണ് മഞ്ജുവിനെ സിനിമാഭിനയത്തിലെത്തിച്ചത്. 1985ല്‍ പുറത്തിറങ്ങിയ സാക്ഷ്യം ആണ് മഞ്ജുവിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് സല്ലാപം, ഈ പുഴയും കടന്ന്, തൂവല്‍ കൊട്ടാരം, കളിയാട്ടം, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ മഞ്ജു അഭിനയിച്ചു. എല്ലാ ചിത്രങ്ങളിലും അഭിനയപ്രാധാന്യമുള്ള വേഷങ്ങളാണ് ലഭിച്ചത്. മലയാളി വളരെ പെട്ടെന്നുതന്നെ മഞ്ജുവിനെ നടിയായി സ്വീകരിക്കുകയും ചെയ്തു. വെള്ളിത്തിരയിലെ മിന്നുന്ന താരമായി ജീവിക്കുമ്പോഴാണ് അവര്‍ നടന് ദിലീപിനെ പ്രണയിച്ച് വിവാഹിതയാകുന്നതും സിനിമാഭിനയത്തില്‍ നിന്ന് വിടപറയുന്നതും. 1999 ല്‍ പുറത്തുവന്ന പത്രം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ജോഷിചിത്രമായ പത്രത്തിലെ നായകന് പ്രക്ഷോഭകാരിയായ പത്രപ്രവര്‍ത്തകന്റെ വേഷത്തില്‍ സുരേഷ്ഗോപിയായിരുന്നെങ്കിലും കേന്ദ്രകഥാപാത്രം മഞ്ജുവിനു തന്നെയായിരുന്നു. പതിന്നാലുവര്‍ഷങ്ങള്‍ മാത്രമാണ് അവര്‍ സിനിമയിലുണ്ടായിരുന്നത്.
ഇക്കാലത്തിനിടയില്‍ നടിയെന്ന നിലയില്‍ വളരെക്കൂടുതല്‍ സല്‍പ്പേരും പ്രശസ്തിയും അവര്‍ക്ക് നേടാനായി. സിനിമയുടെ സമ്പന്നതയിലും മായാലോകത്തിലും നിന്ന് പെട്ടെന്നൊരുനാള്‍ താലിച്ചരട് കഴുത്തിലണിഞ്ഞ് അന്ന് അത്രയൊന്നും പ്രശസ്തനല്ലാതിരുന്ന നടന്റെ വീട്ടിലേക്ക് ചുരുങ്ങിയപ്പോള്‍ പലരും നെറ്റിചുളിച്ചു. ചിലരൊക്കെ മലയാള സിനിമയുടെ മഹാനഷ്ടമെന്നുവരെ പറഞ്ഞു.
മലയാള സിനിമയിലെ നടന്മാരെക്കുറിച്ച് പറയുമ്പോള്‍ പല നിരൂപകരും സത്യന്റെ കസേര ഒഴിഞ്ഞുകിടക്കുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയൊരു കസേരയുണ്ടോ എന്തോ? സത്യനുശേഷം പിന്നീട് മലയാളത്തില്‍ നടന്മാരാരും ഉണ്ടായിട്ടേയില്ലെന്നു തോന്നും അവരുടെ അഭിപ്രായം കേട്ടാല്‍. സത്യനെ പോലെ അഭിനയിക്കുന്നവര്‍ അദ്ദേഹത്തിനു ശേഷം ആരും ഉണ്ടായിട്ടില്ലെന്ന് പറയുന്നതിനോട് യോജിക്കാം. കാരണം സത്യനെ പോലെ അഭിനയിക്കാന്‍ അദ്ദേഹത്തിനു മാത്രമേ കഴിയൂ. എന്നാല്‍ നന്നായി അഭിനയിക്കുന്നവര്‍ പിന്നീടുണ്ടായിട്ടേയില്ലെന്ന വാദത്തോട് ഒട്ടും യോജിക്കാന്‍ കഴിയില്ല. അതിനു സമമായിട്ടാണ് മഞ്ജു വിവാഹിതയായി സിനിമ വിട്ടപ്പോള്‍ പലരും കൂകി വിളിക്കുകയും അലറിക്കരയുകയും ചെയ്തത്. ഇനി മലയാള സിനിമ എന്തുചെയ്യുമെന്നുവരെ ചിലര്‍ എഴുതിപ്പിടിപ്പിച്ചു. മഞ്ജുവിന് മുമ്പും ശേഷവും എന്നതരത്തില്‍ മലയാളത്തിലെ നടിമാരെ വേര്‍തിരിക്കാനുള്ള ശ്രമവും ഉണ്ടായി.
എന്നാല്‍ പലരും ഭയന്നതുപോലെയോ, ഭയപ്പാടുണ്ടാക്കിയതുപോലെയോ ഒന്നും സംഭവിച്ചില്ല. മഞ്ജുവാര്യര്‍ അഭിനയം നിര്‍ത്തി വീട്ടമ്മയായതോടെ മലയാളസിനിമ നിന്നുപോയില്ല. പിന്നെയും സിനിമകളുണ്ടായി. സിനിമകളില്‍ നായികമാരുണ്ടായി. കേരളത്തിനകത്തും പുറത്തും നിന്ന് നിരവധി നായികമാര്‍ സിനിമയില്‍ സജീവമായി. ബോക്സോഫീസില്‍ വിജയിച്ചും പരാജയപ്പെട്ടും മലയാള സിനിമ സജീവമായി. മഞ്ജു അഭിനയിക്കാതെയിരുന്നതിനാല് സിനിമയ്ക്കോ മലയാളിക്കോ ഒന്നും സംഭവിച്ചില്ല.
മഞ്ജുവാര്യര്‍ തിരിച്ചുവരുന്നുവെന്നും മലയാളസിനിമാ പ്രേക്ഷകരും സിനിമയും രക്ഷപ്പെടാന്‍ പോകുന്നുവെന്നുമുള്ള വാര്ത്താകോലാഹലങ്ങളില് നിന്നാണ് ഇത്രയും പറയാനുള്ള അവസരമുണ്ടായത്. മഞ്ജുവാര്യര്‍ അഭിനയിക്കുകയോ അഭിനയിക്കാതിരിക്കുകയോ ചെയ്യട്ടെ. മലയാളി സിനിമ കാണുന്നതും അതുമായി എന്തു ബന്ധം. മറ്റു പണിയൊന്നുമില്ലാതെ ഇന്റര്‍നെറ്റ് ജീവികളായി ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ചടഞ്ഞിരിക്കുന്ന ഭ്രാന്തന്മാര്ക്ക് ലൈക്ക് ചെയ്തും ഷെയറുചെയ്തും കളിക്കാന്‍ മഞ്ജുവിന്റെ കുറച്ചുവാര്ത്തകളും ചിത്രങ്ങളും കിട്ടിയേക്കും. അതില്‍ സുഖവും സമാധാനവും കണ്ടെത്തുന്നവരുണ്ടാകാം. അതവര്‍ക്കു കിട്ടിക്കൊള്ളട്ടെ. നിത്യവും ഒരുമണിക്കൂര്‍ ചര്‍ച്ചയ്ക്ക് വാര്‍ത്തകളില്ലാതെ വരണ്ടിരിക്കുന്ന ദിവസങ്ങളില്‍ പരസ്യങ്ങള്‍ക്കിടയ്ക്ക് വാര്‍ത്ത കാണിക്കാന്‍ വാര്‍ത്താചാനലുകള്‍ക്ക് മഞ്ജു ഒരു വിഷയമാകുന്നെങ്കില്‍ അതും ആയിക്കൊള്ളട്ടെ. അതിനപ്പുറം യാതൊരു പ്രസക്തിയും പ്രാധാന്യവും മഞ്ജുവാര്യരുടെ പതിന്നാലുവര്‍ഷത്തെ വീട്ടുവാസത്തിനുശേഷമുള്ള സിനിമാ പുനഃപ്രവേശത്തിനില്ല.
ഒന്നരക്കോടി മുടക്കി ചിത്രീകരിച്ച അമിതാഭ് ബച്ചനൊപ്പമുള്ള പരസ്യചിത്രത്തില്‍ അവര്‍ അഭിനയിച്ചു. അതു വലിയ സംഭവമാക്കി ചാനലുകാര് വാര്‍ത്തയാക്കി. പരസ്യചിത്രം പുറത്തുവന്നപ്പോള്‍ ഉള്ളി പൊളിച്ചതുപോലെയായി. പ്രേക്ഷകരുടെ മനസ്സില്‍ കയറാന്‍ ആ പരസ്യചിത്രത്തിനായില്ല.
ഇപ്പോള്‍ പുതിയ വാര്‍ത്ത രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തിലൂടെ മഞ്ജു വെള്ളിത്തിരയില്‍ തിരികെ എത്തുന്നു എന്നതാണ്. വരട്ടെ, അത് കാത്തിരുന്നു കാണാം. ഏറെ പ്രതീക്ഷകളോടെ തീയറ്ററുകളിലെത്തിയ രഞ്ജിത്തിന്റെ ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ എന്ന ചിത്രം യാതൊരു ചലനവും ഉണ്ടാക്കിയില്ല.
പരാജയത്തില്‍ നിന്ന് കരകയറാന്‍ രഞ്ജിത്തിന് തന്റെ പുതിയ സിനിമയ്ക്ക് കുറച്ച് മീഡിയ പബ്ലിസിറ്റി ആവശ്യമാണ്. മഞ്ജുവാര്യര്‍ അതിനുള്ള ഉപകരണമാണ്. കാരണം, ഒരു വിഭാഗം മാധ്യമങ്ങള്‍ മഞ്ജു സിനിമയിലേക്ക് തിരികെ വരുന്നത് മനുഷ്യന് ചൊവ്വാ ഗ്രഹത്തില്‍ ഇറങ്ങുന്നതിനു സമാനമാണെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് മുതലാക്കാനുള്ള സമയവും സന്ദര്‍ഭവും ഇതാണെന്ന് രഞ്ജിത്തും നിര്‍മ്മാതാവ് ആന്റണിപെരുമ്പാവൂരും(മോഹന്‍ലാല്‍ തന്നെ) തിരിച്ചറിയുന്നു.
അല്ലാതെ മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചുവന്നാലെന്ത്, അല്ലെങ്കിലെന്ത്? സിനിമ ഇങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും. നഷ്ടങ്ങളുടെയും ലാഭത്തിന്റെയും പ്രതിസന്ധിയുടെയും വിജയത്തിന്റെയുമൊക്കെ കഥകളുമായി സിനിമ ജീവിക്കും.
e-mail: [email protected]
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: