ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ഉള്‍പ്പെടുത്തണോ എന്ന കാര്യം സിബിഐക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതേക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം സിബിഐ നടത്തുന്നുണ്ടെന്നും കോടതി പറഞ്ഞു.
അന്വേഷണ പരിധിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് സിബിഐ അന്വേഷണ സംഘത്തിനു തീരുമാനിക്കാമെന്ന കോടതി പരാമര്‍ശം പ്രധാനമന്ത്രിക്കു തിരിച്ചടിയായേക്കും. കേസന്വേഷണം ആരംഭിച്ചു ആറു മാസങ്ങള്‍ പിന്നിട്ട ശേഷവും മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രിയുടേയോ കല്ക്കരിമന്ത്രിയുടേയോ പങ്കിനേപ്പറ്റി യാതൊരു അന്വേഷണവും നടക്കുന്നില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രാഥമിക അന്വേഷണം സിബിഐ നടത്തുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ കോടതി നടത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്തെ ഇടപാടുകളേപ്പറ്റിയാണ് വിശദമായ അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ആറുമാസമായി കേസന്വേഷിച്ച സിബിഐ 13 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. കല്‍ക്കരിപ്പാടം ലഭിച്ചവര്‍ മാത്രമാണ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ കൈമാറിയവരെ ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണെന്നും ഹര്ജിക്കാരന് ആരോപിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി കോടതിയില്‍ പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേസാണെങ്കിലും ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി കൂടിയേ തീരൂ. എന്നാല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി ആവശ്യമല്ലെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സപ്തംബര്‍ 10ന് കൂടുതല്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. അന്വേഷണസംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലപ്പെടുത്തണമെന്നും സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
അതിനിടെ കല്‍ക്കരി മന്ത്രാലയത്തിലെ കാണാതായ ഫയലുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ മറ്റു മന്ത്രാലയങ്ങളിലേക്കും വ്യാപിപ്പിച്ചു. വൈദ്യുതി,സ്റ്റീല്‍ മന്ത്രാലയങ്ങളിലേക്കു കൂടിയാണ് കല്‍ക്കരി ഫയലുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം കല്‍ക്കരിമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ ഇന്നലെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഫയലുകള്‍ കണ്ടെത്തുന്നതിന് നേരത്തെ മന്ത്രാലയത്തില്‍ സമിതി രൂപീകരിച്ച് തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു മന്ത്രാലയങ്ങളിലേക്കു കൂടി തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: