തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് സരിതയും ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പി.സി. ജോര്‍ജ്ജ് വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം ജോര്‍ജ്ജിന്റെ മൊഴി രേഖപ്പെടുത്തി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ആവശ്യപ്പെട്ടു. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് സോണിയാഗാന്ധിക്ക് അയച്ച കത്തില്‍ സോളാര്‍ തട്ടിപ്പുകാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്ന തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരില്‍ മന്ത്രിയുടെ പദവി വഹിക്കുന്നയാള്‍ സ്വന്തം സര്‍ക്കാരിലെ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആദ്യമായാണ്.
മുഖ്യമന്ത്രിക്കൊപ്പം സരിതയും ബിജുവും യാത്ര ചെയ്തതിന്റെ തെളിവുകള്‍ ഉണ്ടെന്നും ജോര്‍ജ്ജ് പറയുന്നു. സര്‍ക്കാരിന്റെ ഭാഗമായ വ്യക്തി മുഖ്യമന്ത്രിക്കെതിരെ അതീവ് ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജോര്‍ജ്ജിന്റെ മൊഴിയെടുത്ത് മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണം.
സോളാര്‍ സമരത്തില്‍ ബിജെപി പിന്മാറിയെന്ന് പ്രചരണം നടത്തുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്വന്തം അണികള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുകയാണെന്ന് ബിജെപി അധ്യക്ഷന്‍ വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബിജെപി പ്രഖ്യാപിച്ച ഒരു സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ല. 30ന് യുവമോര്‍ച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തുന്നുണ്ട്.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ യാസിന് ഭട്കലിന് എന്‍ഡിഎഫ് ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ എന്‍ഡിഎഫിന് സംരക്ഷണം നല്കുന്ന ലീഗ് നേതാക്കന്മാരുടെ പങ്കും അന്വേഷിക്കണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. എന്‍ഡിഎഫിന് വലിയ രാഷ്ട്രീയ പിന്‍ബലം ലീഗ് നേതാക്കളില്‍ നിന്ന് ലഭിക്കുന്നുണ്ട്.
കാസര്‍ഗോഡ് വെടിവയ്പ്പിലും കാഞ്ഞങ്ങാട് സംഘര്‍ഷത്തിലും മുസ്ലീം തീവ്രവാദികള്‍ക്ക് വ്യക്തമായ പങ്കുണ്ടായിരുന്നു. ഇത് തെളിയുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി കാസര്‍ഗോഡ് ജൂഡീഷ്യല്‍ കമ്മീഷനെ റദ്ദാക്കിയത്, മുരളീധരന് പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ മോദി പ്രധാനമന്ത്രിയാവണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പാര്‍ട്ടി വിലയിരുത്തല്‍ അതാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: