കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശ്രീധരന്‍നായര്‍ നല്കിയ മൊഴി അട്ടിമറിക്കാന്‍ പോലീസ് ഗൂഢാലോചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശ്രീധരന് നായര്‍ മൊഴിനല്‍കിയിട്ടില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എഡിജിപി കെ. ഹേമചന്ദ്രനാണ് സത്യവാങ്ങ് മൂലത്തിലൂടെ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ശ്രീധരന് നായര്‍ പറഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ശ്രീധരന് നായര്‍ മജിസ്ട്രേറ്റ് മുന്‍പാകെ ക്രിമിനല്‍ നടപടിക്രമം ചട്ടം 164 പ്രകാരം നല്കിയ മൊഴിയിലും ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല എന്നാണ് പോലീസ് ഭാഷ്യം. സോളാര്‍ കേസില്‍ മൂഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ജോയി കൈതാരം അഭിഭാഷകനായ രഞ്ജിത് തമ്പാന് മുഖേന നല്കിയ ഹര്ജിയിന്മേലാണ് സര്‍ക്കാരിന്റെ മറുപടി.
മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ്അംഗങ്ങളായ ജിക്കുമോന്, ഗണ്മാന് സലിംരാജ് എന്നിവരെ രക്ഷിക്കുന്ന നിലപാടാണ് പൊലീസ് സത്യവാങ്മൂലത്തില്‍ എടുത്തിട്ടുള്ളത്. ഇവരുടെ രണ്ടുപേരുടെയും പേരുകള്‍ ശ്രീധരന് നായര്‍ മജിസ്ട്രേറ്റുമുന്പാകെ പറഞ്ഞിട്ടില്ല. ഇവര്‍ക്കെതിരെ തെളിവുകളും ലഭിച്ചിട്ടില്ല. അതിനാലാണ് രണ്ടുപേര്‍ക്കുമെതിരെ അന്വേഷണം നടത്താതിരുന്നത്. ഇവരുടെ പങ്കാളിത്തം വ്യക്തമാകുന്നതിന് സരിതയെയും ജോപ്പനെയും പലവട്ടം ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്, സത്യവാങ്മൂലത്തില്‍ പറയുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെക്കുറിച്ച് നടത്തിയ പരാമര്‍ശം തെറ്റാണെന്ന് ശ്രീധരന് നായര്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സരിത സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ടി തന്നെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതായി കരുതുന്നില്ലെന്ന് ശ്രീധരന് നായര്‍ അന്വേഷണ സംഘത്തിനും മൊഴി നല്‍കിയിട്ടുണ്ട്. ഹര്‍ജി സമര്പ്പക്കുന്നതിന് ജോയി കൈതാരത്തിന് നിയമപരമായി അവകാശമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നില്‍ പോലും ഹര്ജിക്കാരന് കക്ഷിയല്ല, ബന്ധവുമില്ല.
ശ്രീധരന് നായര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ മൊഴിയില്‍ മുഖ്യമന്ത്രിയെ ഓഫീസില്‍ വച്ച് കണ്ടതായി പറയുന്നുണ്ട്. എന്നാല്‍ പിന്നീട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ശ്രീധരന് നായര്‍ പറയുന്നു. അഭിഭാഷകന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം എടുത്ത മൊഴിയിലാണ് ഇതുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് ഹര്ജിക്കാരന് ഓഗസ്റ്റ് ഏഴിന് അന്വേഷണ ഉദ്യോഗസ്ഥന് നിവേദനം നല്‍കിയിരുന്നു. ഇത് വീണ്ടെടുക്കാനുള്ള അന്വേഷണ സംഘം പരിശോധിച്ചിരുന്നു. സംസ്ഥാനത്ത് ഒരു ക്രിമിനല്‍ കേസിലും സിസിടിവി ദൃശ്യം പരിശോധിക്കേണ്ട അവസ്ഥ വന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് കംപ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്കും കണ്ടെടുത്തിട്ടുണ്ട്.
സോളാര്‍ കേസ് അന്വേഷിക്കുന്ന എഡിജിപി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് കളവാണെന്ന് ശ്രീധരന്‍നായര്‍ പറഞ്ഞു. കോടതിയില്‍ നല്കിയ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ പോലീസ് തന്റെ രഹസ്യമൊഴി പരസ്യപ്പെടുത്തട്ടെ. കോടതിയില്‍ ശ്രീധരന്‍നായര്‍ നല്കിയ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമുണ്ട്. സോളാര്‍ പ്ലാന്റ്സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്കി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പനും സരിതയും ചേര്‍ന്ന് പണം തട്ടിയെന്നും ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നുമാണ് ശ്രീധരന്‍നായരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: