ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ.നായരെ ചോദ്യം ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. അന്ന് വകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു നായര്‍.
2006-09 കാലഘട്ടത്തില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ടി കെ എ നായരെ ചോദ്യംചെയ്യാന്‍ സിബിഐ തീരുമാനിച്ചത്. ആ കാലഘട്ടത്തില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മന്മോഹന് സിംഗായിരുന്നു.
കല്‍ക്കരി സെക്രട്ടറിയായിരുന്ന എച്ച് സി ഗുപ്തയ്ക്ക് ഇടപാടിലെ ക്രമക്കേടില്‍ പങ്കുണ്ടെന്ന നിഗമനത്തില്‍ എത്തിയതോടെയാണ് സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഗുപ്തയെ ചോദ്യംചെയ്യാന്‍ നേരത്തെ കേന്ദ്രകോര്പറേറ്റ്കാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്.സമ്പത്ത്, എച്ച്.എസ്.ബ്രഹ്മ എന്നിവരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇവര്‍ ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നതിനാലാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കാത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.
സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് സിബിഐ കോടതിയെ അറിയിക്കും. അതിനിടെ കല്‍ക്കരി അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ എസ്.പി കെ.ആര് ചൗരസ്യയോട് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടത് എന്തിനെന്ന് വിശദീകരിക്കാന്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ആവശ്യപ്പെട്ടു. ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫയലുകള്‍ സി.ബി.ഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും എല്ലാ ഫയലുകളും ലഭിച്ചിട്ടില്ലെന്നും രഞ്ജിത് സിന്‍ഹ വിശദീകരിക്കുന്നു.
അന്വേഷണത്തിന്റെ വിശദാംശങ്ങളും ചൗരസ്യയുടെ ശുപാര്‍ശയും ചോര്‍ന്നതിനെക്കുറിച്ചും സി.ബി.ഐക്കുള്ളില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: