കൊച്ചി: കൊച്ചിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ജന്മഭൂമിയുടെ ഓണപ്പതിപ്പ് പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന് കവി പി.ഐ ശങ്കരനാരായണന് കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്.
നമ്മുടെ സംസ്ക്കാരത്തിന് ഉതകുന്ന ലേഖനങ്ങളും സാഹിത്യ സൃഷ്ടികളുമാണ് ജന്മഭൂമിയെ വ്യത്യസ്തമാക്കുന്നതെന്ന് ശ്രീകുമാരി രാമചന്ദ്രന് പറഞ്ഞു. 25 വര്‍ഷമായി സാഹിത്യ രംഗത്ത് സജീവമാണ്. എന്നാല്‍ ഇന്നേവരെ ഉണ്ടാകാത്ത ദു:ഖമാണ് ഇപ്പോള്‍ എനിക്കുള്ളത്. സാമൂഹ്യപ്രശ്നങ്ങളില്‍ ഒരിക്കല്‍പ്പോലും പ്രതികരിക്കാത്ത വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഇന്ന് ഈ വേദിയില്‍ പ്രതികരിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. ആറും, ഏഴും വയസുള്ള കുട്ടികളോട് അച്ഛനമ്മമാരും, ബന്ധുക്കളും കൊടുംക്രൂരതയാണ് കാണിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള് അതിനെതിരെ എന്തുചെയ്യാന്‍ സാധിക്കുമെന്ന് നാം ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു.
ദേശീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ സാമൂഹ്യ മുന്നേറ്റത്തിനുവേണ്ടിയാണ് ജന്മഭൂമി നിലകൊള്ളുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് പറഞ്ഞു. ആദര്‍ശാത്മക അടിത്തറയില്‍ നിന്ന് ഒരു പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ ഒരുപാട് പ്രയാസങ്ങള്‍ ഉണ്ടാകാം. ഇപ്പോഴത്തെ ചുറ്റുപാടില്‍ ഒട്ടേറെ സാമ്പത്തിക പ്രയാസങ്ങളില്‍ നിന്നുകൊണ്ടാണ് മിക്ക പ്രസ്ഥാനങ്ങളും ഈ ദൗത്യം നിറവേറ്റുന്നത്. ഇതുതന്നെയാണ് ജന്മഭൂമിയും നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാഷയെ ശ്രേഷ്ഠമാക്കാനുള്ള ശ്രമം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് കവി പി.ഐ ശങ്കരനാരായണന് പറഞ്ഞു. മലയാളി മലയാളം ശീലമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വരാന്‍ പോകുന്ന നാളുകളില്‍ കേരളത്തില്‍ ഭൂമിക്കുവേണ്ടിയുള്ള സമരം ശക്തിപ്പെടുമെന്നും കോര്‍പ്പറേറ്റ് ഭീമന്മാര് കേരളം കയ്യടക്കിയിരിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങള്‍ കേരളത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.എം.പി. ഭാര്ഗവന്, എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ മുരളി പാറപ്പുറം സ്വാഗതവും, മാഗസിന് എഡിറ്റര്‍ ടി.എസ് നീലാംബരന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: