പത്തനംതിട്ട: മുന്‍ മന്ത്രി കെ.ബി.ഗണേശ് കുമാറിനെതിരേ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഭാര്യ രശ്മിയുടെ മരണത്തില്‍ നിരപരാധിയാണെന്നും തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നത് കെ.ബി. ഗണേശ് കുമാറും ജോപ്പനുമാണെന്നതടക്കം വിവാദമായ പല പരാമര്‍ശങ്ങളുമടങ്ങിയ കുറിപ്പ് ഇന്നലെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ബിജു മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയായിരുന്നു.
കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളത്തുനിന്നും ബിജു രാധാകൃഷ്ണനെ പോലീസ് കൊണ്ടുവന്നത്. നടന്നുപോകുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന കത്ത് കൈമാറിയത്.
എനിക്ക് പറയാനുള്ളത് എന്നു തുടങ്ങുന്ന കുറിപ്പില്‍ അമ്മയെക്കുറിച്ചാണ് ബിജു ആദ്യം പറയുന്നത്. എന്റെ അമ്മ ഈ കേസുകളിലെല്ലാം നിരപരാധിയാണ്. 70 വയസ്സുള്ള അവരെ എന്റെ ജാമ്യത്തിന് സഹായിക്കാന്‍ വിളിക്കാനുള്ള യോഗ്യതപോലും എനിക്കില്ല, അമ്മയെ വെറുതേ വിടണം, എന്നിങ്ങനെയാണ് എഴുതിയിട്ടുള്ളത്.
രണ്ടാമതായി ശാലു മേനോനെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ് ഉള്ളത്. എന്നെ സ്നേഹിച്ചതിന്റെ പേരില്‍ എനിക്ക് വേണ്ടി ഞാന്‍ കാരണമാണ് ആ കുട്ടി ഇത്രയും സഹിച്ചത്. എന്റെ രശ്മി കഴിഞ്ഞാല്‍ എന്നെ ഇത്രത്തോളം സ്നേഹിച്ച, മനസ്സിലാക്കിയ മറ്റൊരു പെണ്‍കുട്ടിയില്ല. ആരു കൈവിട്ടാലും അവള് എന്നെ കൈവിടില്ല എന്നുറപ്പാണ്. അവളുടെ അമ്മയില്‍ നിന്ന് 20 ലക്ഷം വാങ്ങിയത് നേരാണ്. പക്ഷേ എന്റെ ബിസിനസ്സിനെക്കുറിച്ചോ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ ശാലുവിന് അറിയില്ല. തികച്ചും നിരപരാധിയായ അവളെ കേസില്‍ നിന്നൊഴിവാക്കാന്‍ ഞാന്‍ 164 മുഖാന്തിരം കോടതിയോട് ആവശ്യപ്പെടുന്നുണ്ട്. ദയവായി എല്ലാവരും അവളുടെ നിരപരാധിത്വം മനസ്സിലാക്കണമെന്നും ബിജു കൈമാറിയ കുറിപ്പില്‍ പറയുന്നു.
ഭാര്യ രശ്മിയുടെ മരണത്തില്‍ എന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നത് ഗണേശും ജോപ്പനുമാണ്. പി.സി. ജോര്‍ജ്ജിനെയും വെള്ളാപ്പള്ളയെയും കെ.മുരളീധരനെയും അച്യുതാനന്ദനെയും കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഒന്നാലോചിക്കുക. അവര്‍ക്കെതിരേ മാനനഷ്ടം കൊടുക്കുമ്പോള്‍ സംസാരിക്കുന്ന തെളിവുകള്‍ എന്നെങ്കിലും മറനീക്കി പുറത്തുവരും എന്നു കരുതുക. എന്താണെങ്കിലും ഞാനെന്റെ രശ്മിയെ കോന്നിട്ടില്ല എന്നത് പുറത്തുവരും തീര്‍ച്ച. ഇങ്ങനെയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. ഒരു പ്രസിദ്ധീകരണത്തിന്റെ പേജിലാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
തന്നെ സഹായിക്കാന്‍ ആരുമില്ലെന്നും സത്യം ഒരിക്കല്‍ പുറത്തുവരുമെന്നും വൈകാതെ എല്ലാക്കാര്യങ്ങളും തുറന്നു പറയുമെന്നും ബിജു രാധാകൃഷ്ണന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. റിമാന്റ്കാലാവധിനീട്ടിയ ബിജുവിനെ പത്തനംതിട്ട ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ഇന്ന് മറ്റൊരു കേസില്‍ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: