ഇന്ന് ലോക സാക്ഷരതാദിനം
സാര്‍വദേശീയ സാക്ഷരതാദിനമാണ് ഇന്ന്. നിരക്ഷരതയ്ക്കെതിരായി സമൂഹ മനസ്സാക്ഷിയെ തട്ടിയുണര്‍ത്തുന്നതിനും സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടികളുടെ ആക്കം കൂട്ടേണ്ടതിന്റെ ആവശ്യകതയിലേക്ക് ലോകശ്രദ്ധ തിരിച്ചുവിടുന്നതിനുമാണ് പ്രസ്തുത ദിനം ആചരിക്കുന്നത്. ലോകത്ത് അവസാന നിരക്ഷരനും സാക്ഷരനാകുന്നതുവരെ സാര്‍വദേശീയ സാക്ഷരതാദിനം ആചരിക്കണമെന്ന് യുനെസ്കോ ആഹ്വാനം ചെയ്യുന്നു. മാനവരാശിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മഹത്തായ മാര്‍ഗമാണ് വയോജന വിദ്യാഭ്യാസം എന്ന് യുനെസ്കോ കരുതുന്നു.
1988 മെയ് 5ന് ടെക്നോളജി മിഷന്റെ ഭാഗമായി ദേശീയ സാക്ഷരതാമിഷന്‍ പ്രഖ്യാപിക്കപ്പെട്ടത്. 1997 മാര്‍ച്ച് 31നകം എട്ട് കോടി നിരക്ഷരര്‍ക്ക് അതും 15-35 പ്രായത്തിലുള്ളവര്‍ക്ക് സാക്ഷരത നല്‍കുകയായിരുന്നു ദേശീയ സാക്ഷരതാമിഷന്റെ ലക്ഷ്യം. എഴുത്തും വായനയും കണക്കുകൂട്ടലും പഠിപ്പിക്കുക മാത്രമല്ല ദേശീയ സാക്ഷരതാമിഷന്റെ ലക്ഷ്യം. തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തി ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക. ജനാധിപത്യത്തിന്റെ ഉത്തമ പൗരനാകത്തക്കവിധം ബോധവല്‍ക്കരിക്കുക എന്നിവയ്ക്ക് പുറമെ ജനംസഖ്യാവിദ്യാഭ്യാസം, നിയമസാക്ഷരത, ദേശീയോദ്ഗ്രഥനം, പരിസ്ഥിതി സംരക്ഷണം, സ്ത്രീസമത്വം എന്നീ ആശയങ്ങളുടെ പ്രചാരണവും ദേശീയ സാക്ഷരതാമിഷന്റെ ഭാഗമാണ്. പഠിച്ച ഓരോ ഇന്ത്യന്‍ പൗരനും ഈ യജ്ഞത്തില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളികളാകണമെന്ന് നാഷണല്‍ ലിറ്ററസി മിഷന് ആഹ്വാനം ചെയ്യുന്നു.
ആചാര്യ രാമമൂര്‍ത്തി കമ്മറ്റിയുടെ അഭിപ്രായത്തില്‍ “സാക്ഷരതാ പരിപാടി പഠിതാക്കളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെട്ടിരിക്കണം. അത് വീട്, ആരോഗ്യം, പോഷകാഹാരം, തൊഴില്‍ തുടങ്ങിയ രംഗങ്ങളുമായി ബന്ധപ്പെട്ടിരിക്കണം. ബോധവല്‍ക്കരണമായിരിക്കണം പ്രധാന ലക്ഷ്യം. തുടര്‍ന്ന് അടിസ്ഥാന സാക്ഷരത നേടുകയെന്നത് പഠിതാക്കളുടെ ആവശ്യമായി മാറണം”.
ദേശീയ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയില്‍ ഇന്ന് ഭൂരിപക്ഷം ജില്ലകളിലും സമ്പൂര്‍ണ്ണ സാക്ഷരതാപരിപാടി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ജില്ലകളില്‍ സാക്ഷരതാനന്തര തുടര്‍വിദ്യാഭ്യാസ പരിപാടികളുടെ സാക്ഷര ഭാരത് പരിപാടികളും നടന്നുവരുന്നു. പത്ത് കോടിയിലധികം പഠിതാക്കള്‍ ദേശീയ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിലുള്ള സാക്ഷരതാ ക്ലാസുകളില്‍ പഠിച്ച് ആജീവനാന്ത വിദ്യാഭ്യാസ പരിപാടികളിലേക്ക് കടന്നിട്ടുണ്ട്. 80 ലക്ഷത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി സാക്ഷരതാപരിപാടികളില് പ്രവര്‍ത്തിക്കുകയുണ്ടായി. 300ലധികം സന്നദ്ധസംഘടനകളും രംഗത്തുണ്ട്. നമ്മുടെ രാജ്യത്തെ നിരക്ഷരരില്‍ 50 ശതമാനത്തിലധികംപേര്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ബീഹാര്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടുകൂടി രാജ്യത്തെ എല്ലാ ജില്ലകളിലും സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ-ആജീവനാന്ത വിദ്യാഭ്യാസ പരിപാടികള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ 100ലധികം സര്‍വകലാശാല വയോജന തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രങ്ങളിലൂടെ തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ ഊര്‍ജിതപ്പെടുത്താനും പുതിയ ദിശാഗതി നല്‍കാനും യുജിസിയും ദേശീയ സാക്ഷരതാമിഷനും സംയുക്തമായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സര്‍വകലാശാല അഡല്‍ട്ട് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റുകളെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആക്കി മാറ്റിക്കഴിഞ്ഞിട്ടുണ്ട്.
കേരളമാണ് ഇന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തിന് നേതൃത്വം കൊടുക്കുന്നത് എന്ന വസ്തുത അഭിമാനകരമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ വികസന വിജ്ഞാനയജ്ഞത്തിലൂടെ 12.22 ലക്ഷം നിരക്ഷരരെ അക്ഷരത്തിന്റെയും അവബോധത്തിന്റെയും പുത്തന്‍ ലോകത്തിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ കഴിഞ്ഞ ‘അക്ഷരകേരളം’ പരിപാടി ലോകത്തിനുതന്നെ മാതൃകയായി. തുടര്‍ന്ന് 1991 ഒക്ടോബര്‍ 2ന് നവസാക്ഷരരുടെ സാക്ഷരതയും കണക്കും നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാക്ഷരതാനന്തര പദ്ധതിക്ക് തുടക്കം കുറിച്ചു. സാക്ഷരതാനന്തര പദ്ധതി ആദിവാസി കടലോര-ഭാഷാ ന്യൂനപക്ഷമേഖലയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
കേരളത്തിന്റെ തുടര്‍വിദ്യാഭ്യാസ പരിപാടി ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും കൂടി നടപ്പിലാക്കിയാല്‍ അത് സാമൂഹ്യ-വികസന മേഖലകളില്‍ ഐതിഹാസികമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. സാര്‍വദേശീയ സാക്ഷരതാദിനം കേരളത്തിന്റെ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. സാര്‍വദേശീയ സാക്ഷരതാദിനം കേരളത്തിന്റെ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് പുതുജീവന്‍ നല്കാന് കഴിയുന്ന രീതിയിലായിരിക്കണം ആഘോഷിക്കേണ്ടത്. ഗവണ്മെന്റിന്റെയും എല്ലാ രാഷ്ട്രീയ-സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും പിന്തുണയും സഹകരണവും തേടണം. ട്രേഡ് യൂണിയനുകളേയും യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെയും സഹകരണം തുടര്‍വിദ്യാഭ്യാസ പരിപാടിക്ക് നേടിയെടുക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വികസനകേന്ദ്രങ്ങളെയും തുടര്‍വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെടുത്തണം. ഗവണ്മെന്റിന്റെ എല്ലാ വകുപ്പുകളും തുടര്വിദ്യാഭ്യസ പരിപാടിയുമായി ബന്ധപ്പെടുത്തി പ്രത്യേക പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണം. എല്ലാ വിഭാഗം ജനങ്ങളെയും തുടര്‍വിദ്യാഭ്യാസ പരിപാടികളുടെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് സാക്ഷരതാറാലി, കലാജാഥ, സാംസ്കാരികസമ്മേളനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കണം. വ്യവസായ പരിശീലന വകുപ്പ്, പോളിടെക്നിക്കുകള്, എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവയുടെ സഹായത്തോടുകൂടി കമ്മ്യൂണിറ്റി പോളിടെക്നിക്കുകള് സ്ഥാപിക്കുകയും നവസാക്ഷരര്‍ക്കും സാക്ഷരതാ പ്രവര്‍ത്തകര്‍ക്കും തൊഴില്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യണം. കേരള ഗ്രന്ഥശാലാസംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 5000 ത്തിലധികം വരുന്ന ലൈബ്രറികളെ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൂടിയാക്കി മാറ്റിയാല്‍ ഈ രംഗത്ത് ഒരു പുത്തനുണര്‍വുണ്ടാക്കാന്‍ കഴിയും.
തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ മാസത്തിലൊരിക്കല്‍ നവസാക്ഷരര്‍ക്കും സാക്ഷരതാ പ്രവര്‍ത്തകര്‍ക്കും വേണ്ടി കൃഷിവിജ്ഞാന ക്ലാസുകള്‍, ആരോഗ്യക്ലാസുകള്‍ മെഡിക്കല്‍ ക്യാമ്പുകള്‍, പ്രതിരോധ കുത്തിവെയ്പ്, മദ്യ-മയക്കുമരുന്ന്-പുകയില എന്നിവക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനം, ചെറിയ കുടുംബം, പരിസരശുചീകരണം, പരിസ്ഥിതിസംരക്ഷണം, ദേശീയ ഐക്യം, ഫുഡ് സുരക്ഷ, നിയമസാക്ഷരത, മതമൈത്രി, തൊഴില്‍ നിയമങ്ങള്‍, സ്വയംതൊഴില്‍ പരിപാടികള്‍ തുടങ്ങിയവ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിക്കണം. സാമൂഹ്യ-ക്ഷേമ-വികസന പരിപാടികളെക്കുറിച്ച് അറിവ് പകരല്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പ്രധാന പ്രവര്‍ത്തനമാകണം. എല്ലാ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളെയും കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റണം.
തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളെ ആജീവനാന്ത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റി കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യണം. തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഓപ്പണ്‍ സ്കൂളുകളുമായി ബന്ധപ്പെടുത്തണം. ഇത് അനൗപചാരിക വിദ്യാഭ്യാസ മേഖലയെ ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്താന്‍ സഹായിക്കും. ആദിവാസി മേഖലയിലെ തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ക്ക് നേതൃത്വ കൊടുക്കാന്‍ ഗിരിജന വികസന വകുപ്പിലെ അര്‍പ്പണബോധമുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കണം. തുടര്‍വിദ്യാഭ്യാസ പരിപാടികളുടെ പുരോഗതി ആറ് മാസത്തിലൊരിക്കല്‍ ഒരു നിഷ്പക്ഷ സമിതിയെക്കൊണ്ട് വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയുംവേണം.
ഡോ. പി.ഗോപിനാഥന് പിള്ള (കേരള സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ അഡല്‍ട്ട് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ആന്റ് എക്സ്റ്റന്‍ഷനിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: