കിട്ടുന്നു, അതുകൊണ്ട് ഞാന്‍ അത് അനുഭവിക്കുന്നു എന്നൊരു ഉപഭോക്താവ് പറയുന്നത് ഇന്നത്തെ അമിതമായ ഉപഭോഗ സംസ്കാരത്തിനു സമാധാനമാകുമോ? വിപണിയില്‍ ലഭിക്കുന്നുവെന്നതുകൊണ്ടു മാത്രം ഒരാള്‍ക്ക് അത് സ്വന്തമാക്കാനോ അനുഭവിക്കാനോ കഴിയുമോ? കഴിയില്ലതന്നെ. വിപണിയില്‍ സൗജന്യമായി കിട്ടുന്നുവെന്നതുകൊണ്ട് ഒരാള്‍ എന്തും കൈക്കലാക്കാന്‍ ഇറങ്ങിത്തിരിക്കുമോ? അതും സാധാരണമല്ല. എന്നാല്‍ അമിത ഉപഭോഗ സംസ്കാരം നിയന്ത്രിക്കപ്പെടേണ്ടതെങ്ങനെയാണ്? ആരാണ്? ഈ രംഗത്ത് സര്‍ക്കാരുകള്‍ക്ക് എന്തുചെയ്യാനാകും? വ്യക്തികള്‍ ചെയ്യേണ്ടതെന്താണ്? രസകരമാണ് ഈ ചിന്തകള്‍.
അന്യര്ക്കുള്ളത് നമുക്കും വേണം എന്ന ചിന്തയാണ് ഉപഭോഗ സംസ്കാരത്തിന്റെ അടിസ്ഥാനം. അന്യനുള്ളതിനേക്കാള് മികച്ചതും അധികവും എനിക്കു വേണം എന്നുള്ളതാണ് അമിതോപഭോഗ വികാരം. ആവശ്യം, അത്യാവശ്യം, അവശ്യം എന്നീ വാക്കുകള്‍ക്കുള്ള അര്‍ത്ഥഭേദങ്ങള്‍ തിരിച്ചറിയാന്‍ വയ്യാതാകുന്നതാണ് ഈ സംസ്കാരത്തിലേക്കുള്ള പതനത്തിന്റെ ആദ്യപടിയും. അതു മനുഷ്യ സഹജമായ വിചാരത്തിന്റെ സന്തതിയായതിനാല്‍ ആര്‍ക്കും അത്രവേഗം തടയാനുമാവില്ല.
കേരളത്തിലാണ് ആദ്യമായി ട്രെയിനുകളില്‍ പുകവലി നിരോധിക്കപ്പെട്ടത്. പിന്നീട് അതിന്റെ ചുവടുപിടിച്ച് റയില്‍വേ ഇറക്കിയ കര്‍ക്കശമായ ഉത്തരവിനെ തുടര്‍ന്ന് ട്രെയിനിലും റയില്‍വേ സ്റ്റേഷനുകളിലും പുകവലി നിരോധിച്ചു. കേരളത്തില്‍ ബാറുകളില്‍ പോലും പുകവലി നിഷിദ്ധമായിരിക്കുന്നു, കാരണം ബാറും പൊതു സ്ഥലമാണ്. (പൊതു സ്ഥലത്ത് പുകവലി പാടില്ല. പൊതു സ്ഥലത്ത് ബാറിലെ പോലെ മദ്യപാനം പാടില്ലെന്നാണ് എക്സൈസ് ചട്ടം. പക്ഷേ, അതിപ്പോള്‍ ആരു കാര്യമാക്കുന്നില്ലെങ്കിലും പൊതു സ്ഥലങ്ങളിലെ പുകവലിക്കു കാര്യമായ കുറവു വന്നിട്ടുണ്ട്.) പറഞ്ഞുവന്നത് ഒരു ഉപഭോഗത്തിന്റെ വിലക്കിനെക്കുറിച്ചാണ്. പുകവലി നിരോധിച്ച ആദ്യ കാലത്ത് രഹസ്യമായി ട്രെയിനുകളില്‍ സിഗററ്റ് വിറ്റുപോന്നിരുന്ന ഒരാളുണ്ടായിരുന്നു. അടുത്തിടെ അയാള്‍ പുസ്തകം വില്ക്കുന്നതു കണ്ടു. സാംസ്കാരികമായി വലിയ മാറ്റമാണ് വില്പ്പനക്കാരന് എന്ന നിലയില്‍ അയാള്‍ക്കും ഉപഭോക്താവെന്ന നിലയില്‍ അയാളില്‍നിന്ന് പുസ്തകം വാങ്ങുന്നവര്‍ക്കും സംഭവിച്ചത്. ഈ മാറ്റത്തില്‍ വില്‍പ്പനക്കാരനായ അയാള്‍ക്ക് വലിയ നഷ്ടമാണുള്ളത്. സിഗററ്റ് വില്‍പ്പനക്കാലത്ത് അതു കൊണ്ടുനടക്കാന്‍ എളുപ്പമായിരുന്നു. വിറ്റു കിട്ടുന്ന ലാഭം വലുതായിരുന്നു. നിരോധിക്കപ്പെട്ട കാലത്ത് വില്‍പ്പന കുറഞ്ഞെങ്കിലും ലാഭം കൂടി. ഒരു പാക്കറ്റ് സിഗററ്റ് 250 രൂപക്ക് വിറ്റ സംഭവം പോലും അയാള്‍ പങ്കുവെച്ചു. പക്ഷേ, 20 കിലോ വരുന്ന പുസ്തകം ഒരു ദിവസം മുഴുവന്‍ കൊണ്ടു നടന്നാല്‍ വിറ്റുകിട്ടുന്ന ലാഭം തുച്ഛമാണെന്നും. പക്ഷേ, വില്‍പ്പനക്കാരനും ഉപഭോക്താവിനും വന്ന ഈ മാറ്റം ഏറെ മാതൃകാപരമാണ്. സിഗററ്റ് വില്‍പ്പനയിലെ ഈ മാറ്റത്തിലെ വിവിധ ഘടകങ്ങള്‍ ഉപഭോഗ സംസ്കാരത്തിന്റെ കടിഞ്ഞാണിനുള്ള മാതൃകയാണ്.
ഇവിടെ നിയമം നിര്‍മ്മിക്കല്‍, നിയമം നടപ്പാക്കല്‍, നിയമം അനുസരിക്കല്‍, അതിനെക്കുറിച്ചുള്ള ബോധവല്കരണം, തൊഴില്‍ നഷ്ടമുണ്ടാകാതിരിക്കാന്‍ ബദല്‍ സംവിധാനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ സര്‍ക്കാരുകളും സംവിധാനവും വ്യക്തിയും പങ്കാളിയാകുന്ന സംയുക്ത പ്രവര്‍ത്തനമുണ്ട്. ആ സംയുക്ത പ്രവര്‍ത്തനത്തിലൂടെ പക്ഷേ ഒരു സംസ്കാര മാറ്റം തന്നെ ഉണ്ടാകുന്നെങ്കില്‍ അതു നല്ലതാണ്. അതു അനുകരണീയമാണ്.
നിയമം ഉണ്ടാകണം, അത് ഏതു രംഗത്തായാലും ഉപഭോക്താവിന്-അനുഭവിക്കുന്നവന്-അനുഗുണമായിരിക്കണം. അവിടെ ഒരേ കോളെജില്‍ പഠിച്ച് ഒരേ ബിരുദം നേടിയ രണ്ട് വക്കീലന്മാര്ക്ക് അവരവരുടെ കഴിവിനും ഇച്ഛയ്ക്കും അനുസരിച്ചു വാദിച്ച് അവരവരുടെ കക്ഷികള്‍ക്ക് അനുകൂലമായി മാറ്റാന്‍ പറ്റുന്നതാകുമ്പോള് അതു കുറ്റമറ്റ നിയമമല്ലാതാകുന്നു. പാര്‍ലമെന്റും നിയമസഭകളും ചര്‍ച്ചചെയ്ത് പഠന ഗവേഷണങ്ങള്‍ നടത്തി വിശകലനം ചെയ്താണ് നിയമം നിര്‍മ്മിക്കുന്നത്. പക്ഷേ, അവയില്‍ പഴുതുണ്ടെന്നു കാണുന്നത് പലപ്പോഴും അനുഭവ തലത്തില്‍ വരുമ്പോഴാണ്. ഒന്നും ഒന്നും കൂട്ടിയാല്‍ മറ്റൊന്നാണെന്നു വാദിക്കാനോ സമര്‍ത്ഥിക്കാനോ പറ്റുന്ന സാഹചര്യമുണ്ടാകുമ്പോള്‍ നിയമം അവ്യാപ്തിയോ അതിവ്യാപ്തിയോ പോലുള്ള പോരായ്മയിലാകും. നമ്മുടെ ഭരണഘടനയില്‍ പോലും എത്രയെത്ര ഭേദഗതികള്‍ നാം വരുത്തി. അതു കാലത്തിനനുസരിച്ചു മാറേണ്ടിവരും. (ഇന്ത്യന്‍ ഭരണഘടനയില്‍ ഒരു ഭേദഗതി, അല്ലെങ്കില്‍ പുതിയ വകുപ്പു ചേര്‍ക്കണമെന്ന വിവാദ നിര്‍ദ്ദേശം ഉയര്‍ന്ന കാലം- ഇന്ത്യാ രാജ്യം ഭരിക്കാനുള്ള അധികാരം ഇന്ത്യയില്‍ ജനിച്ച ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്കു മാത്രമാക്കണമെന്ന നിര്‍ദ്ദേശം. അതിനു മുമ്പ് നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ പോലും അത്തരമൊരു സാഹചര്യം വിഭാവനം ചെയ്തിരുന്നില്ല. അതൊരു പ്രത്യേക സാഹചര്യം എന്നു കരുതുക.) പക്ഷേ, നമ്മുടെ പല ഉപഭോക്തൃ നിയമങ്ങള്‍ക്കും ഇരട്ടത്തലയാണ്, അല്ലെങ്കില്‍ നട്ടെല്ലില്ല എന്നതാണ് സ്ഥിതിയെന്നു വിശകലനത്തില്‍ കാണാം. നമ്മുടെ ഉപഭോഗ സംസ്കാരത്തിന്റെ അടിമത്തത്തിനു കാരണവും അതുതന്നെ.
ഉപഭോഗത്തിനിരയാക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ എത്രത്തോളം നടപ്പിലാകുന്നുണ്ട്. ആ നിയമത്തിലെ ചെറുതും വലുതുമായ പഴുതുകള്‍ ഉപയോഗിച്ചു വിലക്കുകള്‍ ലംഘിച്ചു ജീവിച്ചുപോരുന്ന എത്രയെത്ര പേരുണ്ട്. അവിടെയാണ് പ്രശ്നം. ഉപഭോഗം കേവലം വസ്ത്രം വാങ്ങുന്നതിലോ ആഡംബര വസ്തുക്കള്‍ വാങ്ങുന്നതിലോ ഒതുങ്ങുന്നില്ല, ശൈശവം, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ അവസ്ഥകളില്‍ കൂടി കടന്നു പോകുമ്പോഴേ മനുഷ്യ ജീവിതക്രമം പൂര്‍ത്തിയാകൂ എന്നറിയാതെ നിത്യയൗവനത്തിനു മരുന്നു തേടിപ്പോകുന്ന ബാലനും വൃദ്ധനും ഉപഭോക്താവാണ്. ആസക്തികളുടെ പെരുംകൊതിക്കാലത്തെ ഈ ഉപഭോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍, അല്ലെങ്കില്‍ അധികാരികള്‍ മാത്രം പോരായെന്നതു സത്യം. അനാസക്തിയുടെ ബോധനത്തിനാര്ക്ക് സമയം? അതുള്ക്കൊള്ളാനാര്ക്കാണു നേരം.
പക്ഷേ, നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ നാം കൂട്ടായി വീഴ്ച വരുത്തുന്നു. റംസാനും ഓണത്തിനും ക്രിസ്മസിനും മാത്രം പ്രത്യേക സംവിധാനമൊരുക്കി വിലക്കയറ്റം നിയന്ത്രിക്കാന്‍ പൊതുവിപണിയിലിടപെടാന് ഉത്തരവാദിത്തം കാണിക്കുന്ന സര്‍ക്കാരുകള്‍ 365 ദിവസത്തില്‍ ശേഷിക്കുന്ന 320 അല്ലെങ്കില്‍ 300 ദിവസം പൊതുചൂഷണത്തിനു കൂട്ടുനില്ക്കുകയാണല്ലോ, ഔദ്യോഗികമായിത്തന്നെ. ഉപഭോക്താവാണു രാജാവെന്നു മുദ്രാവാക്യം, പക്ഷേ യാചകനേക്കാള്‍ ദയനീയമാണ് അവന്റെ സ്ഥാനമെന്നു മാത്രം. കച്ചവടത്തിലെ കൃത്രിമങ്ങള്‍ മുമ്പെല്ലാം രഹസ്യമായിരുന്നു. അതുകൊണ്ടുതന്നെ കള്ളക്കച്ചവടം, കരിഞ്ചന്ത തുടങ്ങിയ വാക്കുകള്‍ക്ക് അന്നു പ്രസക്തിയുണ്ടായിരുന്നു. ഇന്നു കച്ചവടരംഗത്തെ പകല്‍ക്കൊള്ള എന്ന പ്രയോഗം പോലും ഉപഭോക്താവിന് വികാരം തോന്നാത്ത വാക്കായത് അധികൃതരുടെ നിലപാടുകളാണ്. മാര്‍ക്കറ്റില്‍ കിട്ടുന്ന വസ്തുക്കളുടെ ഗുണമൂല്യം സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തമുള്ള സര്‍ക്കാരാണ് അന്താരാഷ്ട്ര വാണിജ്യക്കരാറിന്റെ പേരില്‍ ചൈനക്കും ശ്രീലങ്കക്കും മലേഷ്യക്കും ഇവിടെ വ്യാജവസ്തുക്കള്‍ വില്‍ക്കാനും അനുമതി നല്‍കുന്നത്. ഒരേ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ വിറ്റഴിക്കല്‍ സ്ഥാപനങ്ങള്‍ വഴി വിവിധ നിലവാരമുള്ള വസ്തുക്കള്‍ വില്‍ക്കുന്ന സംവിധാനം നമ്മുടെ നാട്ടിലെ, രാജ്യത്തെ മാത്രം പ്രത്യേകതയാണ്. അന്താരാഷ്ട്ര കച്ചവട ഭീമന്മാര് ഇന്ത്യയിലേക്കു വരുന്നതിനു വഴിയൊരുക്കുമ്പോള്‍ ചില്ലറ കച്ചവട രംഗത്ത് (റീടെയില്‍) ഒരു വില്‍പ്പന നിലവാരം ഉണ്ടാവാന്‍ സാധ്യതയേറെയാണെന്ന് ഒരു വിദേശി സുഹൃത്തു പറഞ്ഞു. പക്ഷേ, ചില്ലറ വില്‍പ്പനയില്‍ മുമ്പു വെച്ചിരുന്ന ഒരു ഉപാധി, പ്രാദ്ശികമായി ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ വാങ്ങി വില്‍ക്കണം എന്ന ഉപാധി, മാറ്റാന്‍ വന്‍കിട വിദേശ കച്ചവടക്കാര്‍ കോടികള്‍ മുടക്കി അതുസാധിച്ചു. അതോടെ ഇന്ത്യന്‍ നിലവാരത്തിലേക്ക് ആ കച്ചവടവും താഴുമെന്ന നിലവന്നിരിക്കുകയാണ്. അതെ, ഇവിടെ ലഭ്യത ഒരു പ്രശ്നമല്ലാതായി മാറും, അപ്പോഴാണ് എന്തും കിട്ടുന്നു, അതുകൊണ്ടു ഞാന്‍ വാങ്ങുന്നുവെന്ന ന്യായം ഇവിടെ സാര്‍വത്രികമാകാന്‍ പോകുന്നത്.
വിദേശ ബാങ്കുകള്‍ വരുന്നു. അവര്‍ ഇഷ്ടം പോലെ ഉപയോഗിക്കാന്‍ ക്രഡിറ്റു കാര്‍ഡുകള്‍ തരും. (പറഞ്ഞു കേട്ട ഒരു കഥ-നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്‍ തരേണ്ടന്ന ബോര്‍ഡെഴുതിയ കടയില്‍ കയറി മൂക്കറ്റം കഴിച്ചയാളിനു ഞെട്ടിക്കുന്ന ബില്‍ കിട്ടിയപ്പോള്‍ കാര്യം ചോദിച്ചു. കടയുടമ പറഞ്ഞു, അതു നിങ്ങളുടെ മുത്തച്ഛന് ഇതുപോലൊരു ബോര്‍ഡു കണ്ട് പണ്ട് കഴിച്ചതിന്റെ ബില്ലാണ്, നിങ്ങളുടെ ബില്‍ ഞങ്ങള്‍ കൊച്ചു മക്കളില്‍നിന്നു വാങ്ങിക്കോളാമെന്ന്.) ആധാര്‍ കാര്‍ഡുകള്‍ അതിനുകൂടിയുള്ളതാണ്. നിങ്ങളുടെ കുടുംബത്തിന്റെ ബാധ്യതയുടെ വംശവേരുകള്‍ കണ്ടെത്താന്കൂടിയുള്ളത്. ക്രഡിറ്റുകളെ കരുതിയിരിക്കുക. അതു നമ്മുടെ ഉപഭോഗ രീതിയെത്തന്നെ അടിമുടി മാറ്റും. അതു ക്രഡിറ്റ് കാര്ഡുകളായാലും, ചെറുതും വലുതുമായ ലോണുകളായാലും. വ്യക്തിപരമോ വസ്തു ഈടു നല്‍കിയോ ഉള്ള കടമായാലും. അതുപക്ഷേ സര്‍ക്കാര്‍ പറഞ്ഞുതരില്ല. വ്യക്തികള്‍ നിശ്ചയിക്കേണ്ട സ്വയം നിയന്ത്രണമാണത്. നമുക്കു വേണ്ടത് അറിഞ്ഞുതന്നെ വേണം ഉപയോഗം.
പക്ഷേ, സര്‍ക്കാരിനു ചെയ്യാനേറെയുണ്ട്. കള്ളക്കച്ചവടക്കാരെ കണ്ടെത്തണം. അവരെ വരുതിക്കു നിര്‍ത്തണം. കച്ചവട നിയമങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കരുത്. നിയമങ്ങള്‍ കുറ്റമറ്റതാക്കണം. അവ കര്‍ക്കശമായി നടപ്പാക്കാന്‍ സംവിധാനമാരുക്കണം. അവയെക്കുറിച്ച് ബോധവല്കരണം നടത്തണം, ഏതു രംഗത്തായാലും അമിതമായ ലഭ്യത നിയന്ത്രിക്കപ്പെടണം. (മോശം മദ്യം കഴിക്കാതിരിക്കാന്‍ നല്ലമദ്യം എവിടെയും ലഭ്യമാക്കുന്നു എന്ന മരമണ്ടന്‍ സര്‍ക്കാര്‍ വാദഗതി ഓര്‍ത്തുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്. എല്ലാവരും എഞ്ചിനിയറിംഗിനും ഡോക്ടര്‍ ബിരുദത്തിനും മാത്രം പഠിക്കുന്ന ഒരു സ്ഥിതിവിശേഷത്തില്‍ ബ്രഡ് ഉണ്ടാക്കാന്‍ ആരാണുള്ളതെന്ന് ചോദിക്കുന്ന അവസ്ഥപോലെ. ‘വീ വാണ്ട് മില്ലേഴ്സ് ആന്റ് ബേക്കേഴ്സ് ടൂ’ (നമുക്കു മില്ലു നടത്തുന്നവരും ബ്രഡ് ഉണ്ടാക്കുന്നവരും കൂടി വേണം, ചിന്തകര്‍ മാത്രം പോരാ) എന്ന് ചിന്തകനായ ബര്‍ട്രാന്‍ഡ് റസല്‍ പറഞ്ഞിട്ടുള്ളത് നിങ്ങളും ഓര്‍മ്മിക്കുന്നുണ്ടാവും.) ഈ സംവിധാനങ്ങള്‍ കര്‍ക്കശമാക്കാന്‍ തുടങ്ങുമ്പോള്‍ ഒരു മേഖലയിലെ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് മറ്റൊരു മേഖല കാണിച്ചുകൊടുക്കാന്‍ കഴിയണം. സിഗററ്റു വില്പ്പനക്കാരന് പുസ്തകക്കച്ചവടം നടത്തുമ്പോള്‍ വ്യക്തിയും സമൂഹവുമാണല്ലോ നന്നാകുക. അങ്ങനെ രാഷ്ട്രവും.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: