ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ ഒന്നാം സീഡും അമേരിക്കയുടെ സെറീന വില്ല്യംസും രണ്ടാം സീഡ് ബലാറസിന്റെ വിക്ടോറിയ അസരങ്കയും ഏറ്റുമുട്ടും. സെമിഫൈനലില്‍ സെറീന അഞ്ചാംസീഡ് ചൈനയുടെ നാ ലീയെയും അസരങ്ക ഇറ്റലിയുടെ ഫാവിയ പെന്നറ്റയെയും കീഴടക്കിയാണ് ഫൈലില്‍ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ഫൈനലിലും സെറീനയും അസരങ്കയുമാണ് ഏറ്റുമുട്ടിയത്. സെമിയില്‍ ഇരുവരും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയിച്ചത്.
6-4, 6-2 എന്ന സ്കോറിനായിരുന്നു പെന്നറ്റക്കെതിരെ അസരങ്ക വിജയം നേടിയതെങ്കില്‍ ചൈനീസ് താരം നാ ലിക്കെതിരെ 6-0, 6-3 എന്ന സ്കോറിനാണ് സെറീന വിജയം കണ്ടത്.
കഴിഞ്ഞ വര്‍ഷം അസരങ്കയും സെറീനയും ഏറ്റുമുട്ടിയപ്പോള്‍ ജയം സെറീനക്കായിരുന്നു, ഇക്കുറി സെറീന ജയിച്ചാല്‍ അത് ചരിത്രമാകും. യുഎസ് ഓപ്പണ്‍ നേടുന്ന പ്രായമേറിയ താരമാകും 31കാരിയായ സെറീന.
ആദ്യമായി യുഎസ് ഓപ്പണിന്റെ സെമിയിലെത്തുന്ന ചൈനീസ് താരമെന്ന ബഹുമതിയുമായി കളിക്കാനിറങ്ങിയ നാ ലിക്ക് സെറീനയുടെ കരുത്തിന് മുന്നില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആദ്യ സെറ്റില്‍ ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെയാണ് സെറീന സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ മൂന്ന് ഗെയിം നേടിയെങ്കിലും സെറീനക്കെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ചൈനീസ് താരത്തിന് കഴിഞ്ഞില്ല. സെറീനയുടെ തുടര്‍ച്ചയായ മൂന്നാം യുഎസ് ഓപ്പണ്‍ ഫൈനലാണിത്.
അട്ടിമറികള്‍ തീര്‍ത്ത് സെമിയിലെത്തിയ ഇറ്റലിയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ഫാവിയ പെന്നറ്റയ്ക്ക് പക്ഷേ സെമിയില്‍ പിഴച്ചു. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ഇരുതാരങ്ങളും മികച്ച പ്രകടനത്തോടെ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അസരങ്കയുടെ കരുത്തിന് മുന്നില്‍ തളര്‍ന്നു. ആദ്യസെറ്റിന്റെ മൂന്നാം ഗെയിമില്‍ പെന്നറ്റ അസരങ്കയുടെ സര്‍വ് ഭേദിച്ചെങ്കിലും തൊട്ടടുത്ത ഗെയിമില്‍ അസരങ്ക തിരിച്ചടിച്ചതോടെ സ്കോര്‍ 2-2എന്ന നിലയിലായി. പിന്നീട് ഇരുവരും 4-4ന് തുല്യത പാലിച്ചെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമുകളും സ്വന്തമാക്കി ആദ്യ സെറ്റ് അസരങ്ക 6-4ന് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ അസരങ്കക്ക് കാര്യങ്ങള്‍ കുറച്ചുകൂടി അനായാസമായിരുന്നു. രണ്ട് ഗെയിം മാത്രം വിട്ടുകൊടുത്ത് അസരങ്ക തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: