ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാബില്ല്, ഭൂമിയേറ്റെടുക്കല്‍ ബില്ല്, പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ബില്ല്,കമ്പനീസ് ബില്ല്, ജനപ്രാതിനിധ്യനിയമ ഭേദഗതി,തോട്ടിപ്പണി നിരോധന ബില്ല് എന്നിവ പാസാക്കി പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുഖ്യപ്രതിപക്ഷമായ ബിജെപി കൊണ്ടുവന്ന സുപ്രധാനമായ ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ടാണ് ബില്ലുകള്‍ ഇരുസഭകളിലും പാസായത്.
ദേശീയപാത അതോറിറ്റി ഭേദഗതി ബില്ല്, വഖഫ് ഭേദഗതി ബില്ല്,സെബി ഭേദഗതി ബില്ല് എന്നിവയും ഇരു സഭകളിലും പാസായി. ലോക്സഭയില്‍ തെരുവുകച്ചവടക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമഭേദഗതിയും പാസായിട്ടുണ്ട്. അടുത്ത സെഷനില്‍ ഈ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കും. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വിവാഹ നിയമഭേദഗതി ബില്ല് രാജ്യസഭയും പാസാക്കി.
ജൂഡീഷ്യല്‍ നിയമന കമ്മീഷന് ബില്ല് രാജ്യസഭ പാസാക്കിയെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായതോടെ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ പോയത് കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയായി. രണ്ടു ഭേദഗതി ബില്ലുകളായാണ് ജുഡീഷ്യല്‍ നിയമനകമ്മീഷന്‍ 120-ാം ഭേദഗതി ബില്ല് സഭയിലെത്തിയത്. ഇതില്‍ ജഡ്ജിമാരുടെ നിയമന വ്യവസ്ഥകള്‍ നിര്‍ണ്ണയിച്ചുകൊണ്ടുള്ള ബില്ല് ധൃതിപിടിച്ചു പാസാക്കിയതില്‍ പിശകുവന്നതാണ് ബില്ല് ലോക്സഭയില്‍ പാസാക്കാന്‍ സാധിക്കാതെ വന്നതിനു കാരണമായത്.
നിരവധി ഭരണഘടനാ ഭേദഗതികള്‍ സഭയ്ക്കുമുന്നില്‍ തീരുമാനം കാത്തു കിടപ്പുണ്ട്. 120-ാം നമ്പറിലാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന് ബില്ല് അവതരിപ്പിച്ചതെങ്കിലും പാസായത് 99-ാം ഭേദഗതിയായിട്ടാണ്. ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായതോടെ വെള്ളിയാഴ്ച ലോക്സഭ പിരിയും മുമ്പ് സഭയില്‍ അവതരിപ്പിക്കാന്‍ നിയമന്ത്രിക്കു സാധിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നലെ രാജ്യസഭയില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു.വലിയ വീഴ്ച വരുത്തിയ നിയമമന്ത്രി ഒടുവില്‍ തെറ്റുസമ്മതിച്ചതോടെയാണ് സഭ മുന്നോട്ടു പോയത്.
ബില്ല് അടുത്ത സെഷനില്‍ ലോക്സഭയില്‍ അവതരിപ്പിക്കും. നവംബര്‍ അവസാനത്തിലാണ് ഇനി പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത്. ആണവസുരക്ഷാ റെഗുലേറ്ററി അതോറിറ്റി ബില്ല് ഉള്‍പ്പെടെ അടുത്ത സമ്മേളനകാലയളവില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കായി എത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: