വാഷിംങ്ങ്ടണ്: സിറിയക്കെതിരെയുള്ള സൈനികാക്രമണത്തില്‍ യുഎന്‍ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മതി തീരുമാനമെടുക്കുന്നതെന്ന് അമേരിക്കയോട് യൂറോപ്യന്‍ യൂണിയന്. സിറിയന്‍ പ്രശ്നത്തില്‍ യോജിച്ച് തീരുമാനമെടുക്കുന്നതില്‍ ജി-20 ഉച്ചകോടിക്ക് കഴിയാതെവന്നതിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമുയര്‍ന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ ആശങ്ക ഒബാമ ഭരണകൂടത്തെ അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു.
എന്നാല്‍ നടപടി വൈകിപ്പിക്കുന്ന കാര്യം അമേരിക്ക ആലോചിച്ചിട്ടില്ലെന്ന് ജോണ്‍ കെറി വ്യക്തമാക്കിയതായി കെറിക്കൊപ്പം വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കടുത്ത ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യോഗത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല. സിറിയക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുമായി സഹകരണത്തിനില്ലെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.
സുരക്ഷാസമിതി അംഗങ്ങളുമായി അമേരിക്ക നടത്തിയ ചര്‍ച്ചയിലും അംഗങ്ങള്‍ സൈനിക നടപടിയെ പിന്തുണച്ചിരുന്നില്ല. എന്നാല്‍ സിറിയയുടെ രാസായുധ പ്രയോഗത്തെ കണ്ടില്ലെന്ന് നടിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക ഒബാമ വ്യക്തമാക്കുന്നത്. സ്വന്തം പൗരന്മാര്ക്കെതിരെ ആക്രമണം നടത്തുന്ന സിറിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ തകര്‍ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും സിറിയന്‍ മണ്ണില്‍ ഇറങ്ങിയുള്ള യുദ്ധത്തിനല്ല അമേരിക്കയുടെ നീക്കമെന്നും ഒബാമ അവകാശപ്പെടുന്നു.
അതേസമയം, സൈനിക നടപടിക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ട് ചെയ്തപ്പോള്‍ ആക്രമണത്തെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് ലഭിക്കുംവരെ കാത്തിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടോ വ്യക്തമാക്കി. ബാഷര്‍ അസദ് സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുന്ന വിമതരെ പിന്തുണയ്ക്കുന്ന നിലപാടാണ് തുടക്കം മുതല്‍ ഫ്രാന്‍സ് സ്വീകരിച്ചിരുന്നത്. സിറിയയില്‍ സൈനിക നടപടിക്ക് തുടക്കം മുതല്‍ അമേരിക്കയെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫ്രാന്‍സും നിലപാടില്‍ നിന്ന് പിന്നോട്ട് നീങ്ങുകയാണ്.
സിറിയയില്‍ നടന്നതെന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും യുഎന്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫേബിയസ് വ്യക്തമാക്കിയത്.
സിറിയന്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സുരക്ഷാസമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കണമന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗും ജി-20 ഉച്ചകോടിയില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുന്ന ഐക്യരഷ്ട്രസഭയോട് സുരക്ഷാസമിതിയോട് എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം ദമാസ്ക്കസിനടുത്ത് ദമൂവില് നടന്ന രാസായുധ പ്രയോഗത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. 426 കുട്ടികളടക്കം ആക്രമണത്തില്‍ 1,429 പേര് കൊല്ലപ്പെട്ടതായാണ് അമേരിക്ക പറയുന്നത്. എന്നാല്‍ 502 പേര്‍മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളു എന്നാണ് സിറിയയുടെ വാദം.
സിറിയയുടെ നടപടിയില്‍ പ്രതിഷേധിച്ച് സൈനികാക്രമണം നടത്താനാണ് അമേരിക്കയുടെ താത്പര്യം. എന്നാല്‍ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ ഇതിനെ എതിര്‍ത്തതോടെ പെട്ടെന്നൊരു നടപടി സ്വീകരിക്കുന്നതില്‍ അമേരിക്ക ആശയക്കുഴപ്പത്തിലാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: