കടവോ നദീതീരമോ ഉള്ള ഏതൊരു തദ്ദേശാധികാര സ്ഥാനവും പുഴമണല്‍ വില്‍പ്പനയിലൂടെ സ്വരൂപിക്കുന്ന തുകയുടെ അന്‍പത് ശതമാനം ജില്ലാ കള്കടര്മാര് വച്ചുപോരുന്ന റിവര്‍ മാനേജ്മെന്റ് ഫണ്ടിലേക്ക് നല്‍കേണ്ടതായിട്ടുണ്ട്. 2001 ലെ കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ആക്ട്, ചട്ടം എന്നിവ പ്രകാരമുള്ള ഫണ്ടാണിത്. റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നദീതീര വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റുകള്‍, പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും സംഭാവനയോ അംശാദായമോ ആയി ലഭിച്ച പണം, ആക്ടിലെയോ, ചട്ടങ്ങളിലെയോ വ്യവസ്ഥകള്‍ ലംഘിക്കുമ്പോള്‍ ചുമത്താവുന്ന എല്ലാ പിഴകളും സര്‍ക്കാരിന്റെ ഏതെങ്കിലും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍മാര്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടിലേക്ക് സ്വരൂപിച്ച തുകകള്‍ തുടങ്ങിയവയാണ് റിവര്‍ മാനേജ്മെന്റ് ഫണ്ടിലെ മറ്റു വരുമാന വഴികള്‍. ഇങ്ങനെ സ്വരൂപിക്കുന്ന റിവര്‍ മാനേജ്മെന്റ് ഫണ്ട് നദീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമേ വിനിയോഗിക്കുവാന്‍ പാടുള്ളൂ. നദീതീരങ്ങളുടെ ജൈവ ഭൗതിക പരിസ്ഥിതി സംരക്ഷിക്കുവാന്‍ ജില്ലാ വിദഗ്ദ്ധ സമിതികള്‍ക്ക് 2001 ലെ ആക്ടിനും ചട്ടങ്ങള്‍ക്കും വിധേയമായും സര്‍ക്കാരിന്റെ പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുകള്‍ക്ക് വിധേയമായി നദീതീരങ്ങള്‍ സൂക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാം. ഇതുകൂടാതെ കടവിലെ മണലിന്റെ അളവ് തിട്ടപ്പെടുത്തുന്നതിന് വേണ്ടിവരുന്ന തുക, സര്‍ക്കാര്‍ അംഗീകരിച്ച നദീതീര വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടതായ തുക, ജില്ലാ വിദഗ്ദ്ധ സമിതികളുടെ യോഗ നടപടികള്‍ക്കും ഔദ്യോഗിക യോഗങ്ങള്‍ നടത്തുന്നതിനും ആവശ്യമായ ചെലവുകള്‍ ആഡിറ്റ് ഫീസിനുള്ള തുക എന്നീ ആവശ്യങ്ങള്‍ക്കായി മാത്രമേ റിവര്‍ മാനേജ്മെന്റ് ഫണ്ടിലെ തുക ഉപയോഗിക്കുവാന്‍ പാടുള്ളൂ.
നിയമങ്ങള്‍ ഇങ്ങനെ ആയിരിക്കെ കേരളത്തിലെ നദികളില്‍നിന്ന് മണല്‍ വാരി ലഭിച്ച റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ സ്വരുക്കൂട്ടിയ 150 കോടിയിലധികം രൂപയില്‍ 46.5 കോടി രൂപ നദികളുടെ വശങ്ങള് സ്വകാര്യ വ്യക്തികള്‍ക്കും റിവര്‍ ഫ്രണ്ടേജ് ഫ്ലാറ്റുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്കും നദീതീര കയ്യേറ്റക്കാര്‍ക്കും റിസോര്‍ട്ടുകള്‍ക്കും മറ്റും വേണ്ടി കെട്ടിക്കൊടുക്കുവാന്‍ ചെലവാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാലവര്‍ഷത്തിന്റെ ആധിക്യവും വെള്ളപ്പൊക്കവും നദീതീര ഭിത്തികളുടെ ബലക്ഷയവും കണക്കിലെടുത്ത് കേരളത്തിലെ 9 ജില്ലകളിലെ മണല്‍ വാരല്‍ വിദഗ്ദ്ധ സമിതികള്‍ ശുപാര്‍ശ ചെയ്ത പദ്ധതികള്‍ക്കായിട്ടാണ് സംസ്ഥാനതല ഉന്നതതല സമിതിയുടെ തീരുമാനമെന്നാണ് റവന്യൂ മന്ത്രി അറിയിച്ചിരിക്കുന്നത്. കേരളത്തിലെ നാല്പത്തിനാല് നദികളുടെയും അവ ഒഴുകുന്ന സ്ഥലങ്ങളുടെയും വെള്ളപ്പൊക്ക സമയത്തെ കൂടിയ ഒഴുക്കിന്റെയും നിജസ്ഥിതി കണക്കിലെടുത്ത് ജണ്ടയിട്ട് അതിര്‍ത്തി തിരിച്ചിട്ടില്ലെന്നതാണ് വാസ്തവം. നദികളുടെ തീരത്തെ പഞ്ചായത്തുകള്‍ പോലും സര്‍ക്കാര്‍ രേഖകളില്ല. അതുകൊണ്ടുതന്നെ നദീതീരങ്ങളില്‍ വ്യാപകമായ കയ്യേറ്റങ്ങള്‍ തുടരുകയാണ്. വേനല്‍ക്കാലത്ത് നദികളിലെ നീരൊഴുക്ക് കുറയുമ്പോള്‍ നടക്കുന്ന വന്‍ തോതിലുള്ള കയ്യേറ്റങ്ങളും തകൃതിയായ കെട്ടലും കൂടുതല്‍ വ്യാപകമാകുമെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആലുവാ പുഴയുടെ സര്‍വേ നമ്പറില്‍ പുഴയ്ക്ക് അകത്ത് എറണാകുളം ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഡിടിപിസി കെട്ടിപ്പൊക്കിയ മഴവില്‍ റെസ്റ്റോറന്റ് പൊളിക്കുവാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് ഈയിടെയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുഴ തീര കയ്യേറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നതിന് ഏറ്റവും ഒടുവിലത്ത് ഉദാഹരണമാണിത്. റവന്യൂ വിഭാഗം നദീതീര കയ്യേറ്റങ്ങള്‍ക്കെതിരെ സമയാസമയങ്ങളില്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ റെസ്റ്റോറന്റ് പൊളിച്ചു നീക്കുവാനുള്ള സുപ്രീംകോടതി വിധി ഒഴിവാക്കാനാകുമായിരുന്നു. നദികളുടെ ശരിയായ സര്‍വേ നമ്പറുകള്‍ പ്രസിദ്ധീകരിക്കുകയും അനധികൃത കൈവശക്കാരെ ഒഴിപ്പിക്കുകയും വേണം. അതല്ലാതെ നദീതീര സംരക്ഷണമെന്ന പേരിലും തീരം ശക്തിപ്പെടുത്തുന്നതിന്റെ പേരിലും നദീതീരം കെട്ടിക്കൊടുത്താല്‍ അത് സര്‍ക്കാര്‍ ചെലവില്‍ തീര കയ്യേറ്റക്കാര്‍ക്ക് തങ്ങളുടെ പുരിയിടത്തോട് കൂടുതല്‍ ഭൂമി കൂട്ടിച്ചേര്‍ത്ത് കൊടുക്കുന്നതായിരിക്കും ഫലം.
നദീതീരം ഭിത്തികള്‍ കെട്ടി ബലപ്പെടുത്തുന്നത് താഴെ പറയുന്ന കാരണങ്ങളാല്‍ അഭികാമ്യമല്ല. ഒന്ന്- നദീതീരം ജണ്ടയിട്ട് തിരിക്കാതെ ഇങ്ങനെ ചെയ്താല്‍ ശരിയായ നദിയുടെ ഭൂമി അന്യാധീനപ്പെട്ടു പോകും. ഉപഗ്രഹം വഴി നദിയൊഴുകുന്ന വഴി മനസ്സിലാക്കി ശരിയായ സര്‍വേ നമ്പര്‍ കണ്ടുപിടിച്ച് ജണ്ടയിടണം. രണ്ട്- നദികള്‍ കാനകളല്ല. തീരം ഭിത്തി കെട്ടിത്തിരിച്ചാല്‍ നദികളിലെ വേനല്‍ക്കാല നീരൊഴുക്കിന് കുറവ് സംഭവിക്കും.
മഴക്കാലങ്ങളില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങി നദികളുടെ അടിയിലൂടെയും വശങ്ങളിലൂടെയും നദികളില്‍ എത്തിച്ചേരുന്ന ഉറവകള്‍ വശങ്ങളില് ഭിത്തി നിര്‍മിക്കുന്നതുകൊണ്ട് അടഞ്ഞുപോകും. വേനല്‍ക്കാലത്ത് മഞ്ഞുരുകി വെള്ളം ലഭിക്കാത്തതിനാലും നദികളിലെ വേനല്‍ക്കാല നീരൊഴുക്ക് എന്നത് ഭൂഗര്‍ഭ ജലമായതിനാലും മഴ ലഭിക്കാത്ത കാലമായതിനാലും നദികളുടെ വശങ്ങളിലെ ഉറവകള്‍ നദീതീര സംരക്ഷണമെന്ന പേരില്‍ ഭിത്തി കെട്ടി ബലപ്പെടുത്തുന്നത് അശാസ്ത്രീയമാണ്. മൂന്ന്- നദീതീരത്ത് കെട്ടുന്ന ഭിത്തികള്‍ കനത്ത മഴ മൂലവും പുഴ മണല്‍വാരല്‍ മൂലവും വെള്ളപ്പൊക്കം മൂലവും കാലപ്പഴക്കതാലും ഇടിഞ്ഞു വീഴുക സാധാരണമാണ്. അതുകൊണ്ടുതന്നെ ഭിത്തികള്‍ കെട്ടുന്നത് അഭികാമ്യവുമല്ല. നദികള്‍ വനങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും ചതുപ്പിലൂടെയും ഒഴുകി കായലിലോ കടലിലോ ചെന്നു ചേരുന്നു. ഈ പ്രദേശങ്ങളിലെല്ലാം പ്രകൃതി നദികളെ സംരക്ഷിക്കുന്നത് ജൈവ ഭിത്തികളാലാണ്. നദീതീര സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന നീര്‍മരുത്, ഞാവല്‍, ഞായങ്ങണ, മുള, ഈറ്റ, മഹാഗണി, രാമച്ചം, മരോട്ടി, തുടങ്ങിയ ഒട്ടനേകം മരങ്ങള്‍ ജൈവഭിത്തികളായി ഉപയോഗിക്കാമെന്നിരിക്കെ വര്‍ഷാവര്‍ഷം റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍നിന്നും കോടിക്കണക്കിന് രൂപ ചെലവാക്കി പുഴത്തീരങ്ങളില്‍ ഭിത്തി നിര്‍മിക്കുന്നത് ശാസ്ത്രീയമല്ല. പുഴ തീരങ്ങളിലെ ഭിത്തി നിര്‍മാണം വന്‍ അഴിമതിക്ക് വഴിവെക്കും. അതുപോലെ പുഴയിലെ വെള്ളത്തിനും മണ്ണിനും അടിയിലേക്ക് നിര്‍മിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കടലില്‍ കല്ലിടുന്നതുപോലെ ഖജനാവ് മുടിപ്പിക്കലാകും.
ജില്ലാ വിദ്ഗ്ദ്ധ സമിതികളുടെ ചെയര്മാന്മാര് കളക്ടര്മാരാണങ്കിലും രാഷ്ട്രീയ പ്രമാണിമാരാണ് പല സ്ഥലങ്ങളിലും മണല്‍ വാരല്‍ ജില്ലാ വിദഗ്ദ്ധ സമിതികളെ നിയന്ത്രിക്കുന്നത്. ജില്ലാ വിദഗ്ദ്ധ സമിതികളില്‍ ജില്ലാ കളക്ടര്‍മാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ വേണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇവര്‍ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരും ആയിരിക്കണം. എന്നാല്‍ കാലാകാലങ്ങളില്‍ ഭരിക്കുന്ന മുന്നണിയുടേയും വിശിഷ്യാ റവന്യൂ മന്ത്രിയുടെയും പാര്‍ട്ടിക്കാരായിരിക്കും കളക്ടര്‍മാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവര്‍. അങ്ങനെ നദികളെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്താത്ത അറിവില്ലാത്ത ആളുകള്‍ ജില്ലാ വിദഗ്ദ്ധ സമിതികളില്‍ കടന്നുകൂടുകയാണ് പതിവ്. ഇവര്‍ക്ക് നദീസംരക്ഷണത്തിന്റെ ബാലപാഠം പോലും അറിയാത്തതുകൊണ്ടാണ് നദീതീരം ഭിത്തി കെട്ടി ബലപ്പെടുത്തുവാന്‍ സംസ്ഥാനതല ഉന്നതതല സമിതിയോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
നദീസംരക്ഷണം രാഷ്ട്രീയ പാര്‍ട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന അവസ്ഥയിലാണ് ചെന്നെത്തി നില്‍ക്കുന്നത്. തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ തുക നല്‍കുന്നവര്‍ക്കുമായി നദീതീര സംരക്ഷണം ഒതുങ്ങുകയാണ്. അതുകൊണ്ടുതന്നെ റിവര്‍ മാനേജ്മെന്റ് ഫണ്ടിലെ കോടികള്‍ ചെലവിടുവാന് പഴുതുകള്‍ നോക്കിയിരിക്കുന്ന വിദഗ്ദ്ധ സമിതിയിലെ അംഗങ്ങള്‍ക്ക് ഒരുപക്ഷേ നദീ തീര സംരക്ഷണം ചാകരയായിരിക്കും. നദികളെ പൂര്‍ണമായും നശിപ്പിക്കുകയും നദികളുടെ പ്രകൃത്യാ ഉള്ള ഒഴുക്കിനെ തടയുകയും നദി കുളമായി മാറ്റുകയും ചെയ്യുന്ന ചെക്ക് ഡാമുകള്‍ നിര്‍മിക്കുകയാണ് റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല സമിതി നിര്‍ദ്ദേശിക്കുന്ന മറ്റൊരു കാര്യം. യാതൊരുവിധ പഠനങ്ങളും നടത്താതെ നദികള്‍ കടലുമായും കായലുമായും ചേരുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ള ക്ഷാമം വരുത്തുന്നതും കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാക്കുന്നതുമായ ചെക്ക് ഡാമുകള്‍ കൂടുതല്‍ കൂടുതല്‍ നിര്‍മിക്കുന്നത് നദികളുടെ നിലനില്‍പ്പിനെയും ജൈവവൈവിധ്യത്തേയും നദീതീര വനങ്ങളെയും വളരെ പ്രതികൂലമായിട്ടാണ് ബാധിക്കുക. ജലത്തിന്റെ ഗുണനിലവാരത്തെ ചെക്ക് ഡാമുകള്‍ മോശമാക്കും. ചില സ്ഥലങ്ങളില്‍ ചെക്ക് ഡാമുകള്‍ എന്ന പേരില്‍ പണിയുന്നത് റോഡുകളാണ്. ഇത് വനമേഖലയില്‍നിന്നും മറ്റു സ്ഥലങ്ങളില്‍നിന്നും വന്‍തോതില്‍ മണല്‍ കടത്തി കൊണ്ടുപോകുന്നതിന് ഇടവരുത്തുന്നുണ്ട്. ചില സ്ഥലങ്ങളില്‍ ചെക്ക് ഡാമിന്റെ മുകളില്‍ ലോറി നിര്‍ത്തിയാണ് നദികളുടെ മധ്യഭാഗത്തെ അടിത്തട്ട് പൊളിച്ച് മണല്‍ വാരി ലോറിയില്‍ ലോഡ് ചെയ്യുന്നത്. ഇവിടെയെല്ലാം രാഷ്ട്രീയക്കാരായ കടവു കമ്മറ്റിയിലെ അംഗങ്ങളും വിദഗ്ദ്ധ സമിതിയിലെ അംഗങ്ങളും മണല്‍ മാഫിയയും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഇക്കാരണങ്ങളാല്‍ കടവു കമ്മറ്റിക്കാരും ജില്ലാ വിദഗ്ദ്ധ സമിതികളും നദികളില്‍ സര്‍വത്ര ചെക്ക്ഡാം നിര്‍മിക്കുവാന്‍ ശിപാര്‍ശ ചെയ്യും.
നദികളെ നശിപ്പിക്കുന്നതിനായി റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിക്കുന്നത് 2001 ലെ കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ചട്ടങ്ങള്‍ക്കും ആക്ടിനും എതിരായ പ്രവര്‍ത്തനങ്ങളാണ്. നദികളുടെ തീരം ഇടിയുന്നത് തടയുവാന്‍ അനധികൃതമായ പുഴ മണല്‍ ഖാനനം തടയണം. പെയില്‍ അടിച്ചും കോണ്‍ക്രീറ്റ് കുറ്റികള്‍ നാട്ടിയും അടിച്ചു കയറ്റിയും പാറക്കഷ്ണങ്ങള്‍ കോംഗ്കണ്‍ റെയില്‍ നിര്‍മാണത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ വശങ്ങളില് ചെയ്തതുപോലെ കമ്പിവലകൊണ്ട് പൊതിഞ്ഞും ജൈവഭിത്തി നിര്‍മിച്ചും സംരക്ഷിക്കാമെന്നിരിക്കെ റിവര്‍ മാനേജ്മെന്റ് ഫണ്ട് ഭിത്തി നിര്‍മാണത്തിനായി ഉപയോഗിക്കുന്നത് വന്‍ അഴിമതിയ്ക്ക് ഇടനല്കും. ചെക്ക് ഡാം നിര്‍മാണങ്ങള്‍ക്ക് മുമ്പ് പ്രാദേശികമായി പഠനങ്ങള്‍ നടത്തണം. ചെക്ക് ഡാമിന് മുകളിലൂടെ റോഡ് നിര്‍മിക്കുന്നത് തടയണം. പുഴ മണല്‍ ഖാനനം മൂലം നശിച്ചുകൊണ്ടിരിക്കുന്ന പുഴകളെ സംരക്ഷിക്കണം. അതിനായി പുഴ സംരക്ഷണ സേനയെ നിയോഗിക്കുന്നതിനും പുഴയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനും വ്യവസായങ്ങള്‍ മൂലമുള്ള പുഴ മലിനീകരണം തടയുന്നതിനും ഖരമാലിന്യം പുഴയില്‍ തള്ളുന്നത് തടയുന്നതിനും പുഴകളിലെ വേനല്‍ക്കാല നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതിന് വൃഷ്ടി പ്രദേശ വനവല്‍ക്കരണം നടത്തുന്നതിനും പുഴകളുടെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥ സുസ്ഥിരമായി സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിക്കാവൂ. ഫ്ലാറ്റുകളും റിസോര്‍ട്ടുകളും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കയ്യേറി കൈവശം വച്ചിരിക്കുന്ന പുഴ തീരങ്ങളെല്ലാം ഒഴിപ്പിച്ചെടുത്ത് നദികളെ പൂര്‍വസ്ഥിതിയിലാക്കുന്നതിനും റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിക്കാവുന്നതാണ്. അതല്ലാതെ അഴിമതിക്കായി അശാസ്ത്രീയമായി റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിക്കുന്നത് കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം നോക്കുകുത്തിയാക്കുന്നതിന് തുല്യമായിരിക്കും.
ഡോ.സി.എം.ജോയി
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: