കേരളത്തിനകത്തും പുറത്തും പ്രശസ്തമായ ഇരുനൂറിലധികം ക്ഷേത്രങ്ങളുടെ തന്ത്രിയായ പറവൂര്‍ രാകേഷിനെ ഒടുവില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും തന്ത്രിയായി അംഗീകരിച്ചത് നന്നായി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള വൈക്കം കലായ്ക്കല്‍ ക്ഷേത്രം തന്ത്രിയായി രാകേഷ് ഇന്ന് ചുമതലയേല്‍ക്കുകയാണ്. രാകേഷിന് വൈകി ലഭിച്ച അംഗീകാരമാണെങ്കിലും ഇതിന് തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡ് അഭിനന്ദനമര്‍ഹിക്കുന്നു. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയിട്ട് വര്‍ഷം എഴുപത്തെട്ട് തികയാന്‍ പോവുകയാണ്. “….സമുചിതമായ പരിതസ്ഥിതികള്‍ പരീക്ഷിക്കുന്നതിനും ക്രിയാ പദ്ധതികളും ആചാരങ്ങളും വെച്ചു നടത്തുന്നതിനും നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ജന്മനാലോ, മതവിശ്വാസത്താലോ, ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവര്മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ഭരിക്കുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നായിരിക്കുന്നു”. 1936 നവംബര്‍ 12നാണ് മഹാരാജവിന്റെ ഈ വിളംബരം.
തിരുവിതാംകൂര്‍ മഹാരാജാവ് തന്നെയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് രൂപം നല്‍കിയത്. കൊട്ടാരത്തിന്റെ പ്രതിനിധിയടക്കം മൂന്നംഗ ഭരണസമിതിയുമായി 63 വര്‍ഷം മുമ്പുണ്ടാക്കിയ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡിന് മഹാരാജാവിന്റെ വിളംബരത്തിന്റെ സത്ത ഉള്‍ക്കൊണ്ട് പെരുമാറാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞില്ലെന്നത് ദുഃഖസത്യമാണ്. ജാതി പരിഗണനകളും വിവേചനങ്ങളും മഹാരാജാവിന്റെ വിളംബര പ്രകാരം ക്ഷേത്ര പ്രവേശനത്തില്‍ നിന്നും നാടു നീങ്ങിയെങ്കിലും പൂജാരിയാകുന്നതിനും താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും അബ്രാഹ്മണരെ അകറ്റി നിര്‍ത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നു. ഈ അനീതിക്കെതിരെ ഹിന്ദുസംഘടനകള്‍ നിരന്തരം ശബ്ദമുയര്‍ത്തി വരികയായിരുന്നു. തന്ത്രശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്ന പി. മാധവ്ജിയുടെ പ്രയത്നങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ല.
യോഗ്യതയുണ്ടെങ്കില്‍ അബ്രാഹ്മണരെയും ക്ഷേത്രത്തില്‍ പൂജാരിയാക്കണമെന്നഭിപ്രായപ്പെട്ട 1986ലെ പാലിയം വിളംബരം ഹൈന്ദവസമൂഹത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കാന്‍ ഉപകരിച്ചതാണ്. പൂജാദികര്‍മ്മങ്ങള്‍ പഠിക്കാന്‍ തന്ത്രവിദ്യാപീഠം സ്ഥാപിക്കുകയും അതിന് പ്രശസ്തരും പാണ്ഡിത്യമുള്ളവരുടെയെല്ലാം സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. വനവാസികളടക്കം നിരവധി യുവാക്കള്‍ തന്ത്രവിദ്യയിലും പൂജാകര്‍മ്മങ്ങളിലും പ്രാവീണ്യം നേടി. എന്നിട്ടും തിരുവിതാംകൂര്‍ ദേവസ്വം അബ്രാഹ്മണരെ പൂജാരികളായി നിശ്ചയിക്കുന്നതിനും തന്ത്രിയായി നിയമിക്കുന്നതിനും അറച്ചു നില്‍ക്കുകയായിരുന്നു. പറവൂര്‍ ശ്രീധരന് തന്ത്രിയെന്ന ഈ രംഗത്തെ കുലപതിയുടെ പുത്രനായിട്ടും രാകേഷിന് ശാന്തിക്കാരനായി നിയമനം കിട്ടാന്‍ നിയമ പോരാട്ടം തന്നെ വേണ്ടി വന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളിലെ ആദ്യ അബ്രാഹ്മണ പൂജാരിയായ രാകേഷ് തന്ത്രിയാകുന്നതിലും ഒന്നാമനായി.
പൂജാരി, തന്ത്രി എന്ന നിലയില്‍ ഭക്തിയും ശക്തിയും തെളിയിച്ച രാകേഷിന് ലഭിച്ച അംഗീകാരം അഭിനന്ദനാര്‍ഹവും ആഹ്ലാദകരവുമാണ്. ക്ഷേത്ര സംരക്ഷണത്തിനായി കേരള ഗാന്ധി കേളപ്പജിയുടെ പ്രയത്നങ്ങള്‍ക്കും ഹിന്ദുക്കളനുഭവിക്കുന്ന സാമൂഹ്യ രംഗത്തെ അനീതിക്കും അസമത്വത്തിനുമെതിരെ പ്രയത്നിച്ച മാധവ്ജിയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ മുഹൂര്‍ത്തം കൂടിയാണ് രാകേഷിന് ലഭിച്ച പുതിയ നിയമനം. എന്നും മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്ത പാരമ്പര്യമാണ് ഹിന്ദു സമൂഹത്തിനുള്ളത്. കാലത്തിനനുസരിച്ച് മാറാത്തവര്‍ക്ക് നിലനില്ക്കാനും മുന്നോട്ടുപോകാനും പ്രയാസമാകും. ഈ സത്യം ഉള്‍ക്കൊണ്ടുതന്നെയാകും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വൈകിയെടുത്ത തീരുമാനം. രാകേഷിന്റെ പിന്‍ഗാമികളാകാന്‍ യോഗ്യരായ യുവാക്കളെ പരിഗണിക്കാന്‍ ദേവസ്വംബോര്‍ഡ് അമാന്തം ഇനിയെങ്കിലും കാണിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: