തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിനു മുന്നിലെ പാര്‍ക്കില്‍ സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ ബുധനാഴ്ച ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി അനാച്ഛാദനം ചെയ്തശേഷം കൊല്‍ക്കത്ത രാമകൃഷ്ണമിഷന്‍ വിവേകാനന്ദയൂണിവേഴ്സിറ്റി വൈസ്ചാന്സിലര് സ്വാമി ആത്മപ്രിയാനന്ദ ആരതി ഉഴിയും. പ്രസ്തുത പരിപാടിയില്‍ മുന്‍ നിശ്ചയിച്ച മുപ്പതുപേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കൂ. അനാച്ഛാദനപരിപാടി തല്‍സമയം സമ്മേളനസ്ഥലമായ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ സംപ്രേക്ഷണം ചെയ്യും. കൃത്യം 4 മണിക്ക് തന്നെ സദസ്യര്‍ പ്രസ്തുത ഗ്രൗണ്ടില്‍ സന്നിഹിതരായിരിക്കേണ്ടതാണ്. അവര്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിന് പ്രത്യേക ഗേറ്റ് ഉണ്ടായിരിക്കുമെന്ന് വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് അറിയിച്ചു.
അനാച്ഛാദനത്തിനു ശേഷം ഉപരാഷ്ട്രപതിയും മുഖ്യാതിഥികളും സമ്മേളനവേദിയില്‍ സന്നിഹിതരാവുന്നതോടെ യോഗപരിപാടി ആരംഭിക്കും. പരിപാടി കൃത്യം 45 മിനിട്ടാണ്.
യോഗത്തില്‍ ഉപരാഷ്ടപതി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി, കേന്ദ്രമന്ത്രി ശശിതരൂര്‍, സ്വാമി ആത്മപ്രിയാനന്ദ, എന്നിവര്‍ സംസാരിക്കും. വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് പി. പരമേശ്വരന് സ്വാഗതപ്രസംഗം നടത്തും. പ്രതിമാസ്ഥാപനസമിതിയുടെ അദ്ധ്യക്ഷയും തിരുവനന്തപുരം കോര്പ്പറേഷന് മേയറുമായ അഡ്വ. കെ.ചന്ദ്രിക നന്ദി പ്രകാശിപ്പിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ്, ആരോഗ്യ -ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, കെ. മുരളീധരന് എം.എല്‍.എ, പ്രതിമാസ്ഥാപന സമിതി മുഖ്യ രക്ഷാധികാരി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, അഖിലേന്ത്യ ആഘോഷസമിതി അംഗം സ്വാമി അമൃതസ്വരൂപാനന്ദ, പ്രതിമാസ്ഥാപനസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. കെ. എന്‍ മധുസൂദനന് പിളള തുടങ്ങിയവര്‍ വേദി പങ്കിടും.
ഉപരാഷ്ട്രപതിയും മുഖ്യാതിഥികളും യോഗസ്ഥലം വിട്ടശേഷം മേയറുടെ അദ്ധ്യക്ഷതയില്‍ ഒരു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന സാംസ്കാരിക പരിപാടി അരങ്ങേറും. ശ്രീരാമകൃഷ്ണാശ്രമം വിദ്യാര്‍ത്ഥികളുടെ ഭജനയെത്തുടര്ന്ന് പ്രതിമാസ്ഥാപനത്തിലെ നിര്‍മ്മാണപ്രവര്‍ത്തനം ഏറ്റെടുത്തു നടത്തിയ പ്രമുഖവ്യക്തികളെ ആദരിക്കുന്നു. ആദരണചടങ്ങിനുശേഷം വിവേകാനന്ദവേഷധാരികളായ വിദ്യാര്‍ത്ഥികള്‍ സ്വാമിജിയുടെ സുപ്രസിദ്ധ ചിക്കാഗോ പ്രസംഗം ഇംഗ്ലീഷിലും മലയാളത്തിലും പുനരാവിഷ്കരിക്കും. ഇന്ന് വീണ്ടും സ്വാമിജി തിരുവനന്തപുരത്ത് വന്നാല്‍ അദ്ദേഹം ചെയ്തേക്കാവുന്ന പ്രഭാഷണവും വിവേകാനന്ദവേഷധാരികളായ യുവാക്കള്‍ അവതരിപ്പിക്കും. സ്വാമി ആത്മപ്രിയാനന്ദ, സ്വാമി അമൃതസ്വരൂപാനന്ദപുരി, പി. പരമേശ്വരന് തുടങ്ങിയവര്‍ സംസാരിക്കും. പി.അശോക് കുമാര്‍ നന്ദി പ്രകാശിപ്പിക്കും. വിവേകാനന്ദഗീതത്തോടുകൂടി പരിപാടി സമാപിക്കും.
യോഗപരിപാടികള്‍ പൂര്‍ണ്ണമായും അവസാനിച്ചതിനുശേഷം സദസ്യര്‍ക്ക് കവടിയാര്‍ പാര്‍ക്കിലെ വിവേകാനന്ദമണ്ഡപത്തില് പുഷ്പാര്‍ച്ചന നടത്താനും ദക്ഷിണസമര്പ്പിക്കുവാനും പ്രത്യേക സംവിധാനം ഉണ്ടായിരിക്കും. നല്ല സംഖ്യയില്‍ ആളുകളെ പ്രതീക്ഷിക്കുന്നതുകൊണ്ട് പുഷ്പാര്‍ച്ചനയും ദക്ഷിണസമര്പ്പണവും പൂര്‍ണ്ണമായ അച്ചടക്കത്തോടും ക്ഷമയോടും നിര്‍വ്വഹിക്കണമെന്ന് പി. പരമേശ്വരന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: