കൊച്ചി: റിസര്‍വ് ബാങ്കിന്റെ അധികാരം ഉപയോഗിച്ച് ഹൈന്ദവ ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം കവര്‍ന്നെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പ് ശക്തമാവുന്നു.
ദേവസ്വം ബോര്‍ഡിന്റെ കരുതല്‍ സ്വര്‍ണശേഖരം എത്രയെന്ന് അറിയിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ ആവശ്യം അംഗീകരിക്കേണ്ട ബാധ്യതയൊന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനില്ലെന്ന് പ്രസിഡന്റ് എം.പി ഗോവിന്ദന് നായര്‍ അഭിപ്രായപ്പെട്ടു. മുമ്പും ഇതേപോലെ റിസര്‍വ് ബാങ്ക് കത്തെഴുതിയിട്ടുണ്ട്. ബോര്‍ഡ് മറുപടിയൊന്നും കൊടുത്തിരുന്നില്ലെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. അടുത്തയാഴ്ച കൂടുന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ഗോവിന്ദന് നായര്‍ പറഞ്ഞു
നിത്യവും പൂജയ്ക്ക് അണിയിക്കുന്ന ആഭരണങ്ങള്‍ക്കു പുറമെ ഒരു ലക്ഷം പവന് തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴില്‍ ഉണ്ടെന്നാണ് കണക്ക്. ദേവന്മാരുടെ വിഗ്രഹങ്ങള്‍, തിടമ്പുകള്, നെറ്റിപട്ടങ്ങള്‍ തുടങ്ങിയവ കൂടാതെയുള്ള കണക്കാണിത്. ക്ഷേത്രങ്ങളിലെ സ്വര്‍ണം തിട്ടപ്പെടുത്തി സ്ട്രോംഗ് റൂമുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മഹാക്ഷേത്രങ്ങളുടെ ഗണത്തില്പെടുത്തിയിട്ടുള്ള ക്ഷേത്രങ്ങളില്‍ വഴിപാടായി ലഭിക്കുന്ന സ്വര്‍ണം അതതു ക്ഷേത്രങ്ങളിലെ പ്രധാന ദേവതയുടെ പേര് അടിച്ച ലോക്കറ്റ് നിര്‍മിച്ച് വില്പന നടത്തുന്നതിനെക്കുറിച്ച് ആലോചന നേരത്തെ നടത്തിയിരുന്നു. അഴിമതി ആരോപണം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ദേവസ്വം ബോര്‍ഡ് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു, ഗോവിന്ദന്‍നായര്‍ ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിലെ സ്വര്‍ണശേഖരത്തിന്റെ കണക്കുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ കത്ത് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവസംഘടനകള്‍ ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ക്ക് നിവേദനം നല്കി. ടി.വി. വാസുദേവന്‍ നമ്പൂതിരി (യോഗക്ഷേമസഭ), ഇ. ബാലചന്ദ്രന് (ക്ഷേത്രാചാരസമിതി), സി.എന്‍. ദാമോദരന്‍നായര്‍ (വിദ്യാധിരാജ പഠനകേന്ദ്രം), എന്‍. പ്രഭാകരന്‍നായര്‍ (താലപ്പൊലിസംഘം), പി.എസ്.പ്രേമാനന്ദന് (എസ്എന്‍ഡിപി), വി.അച്യുതക്കുറുപ്പ് (നായര്‍സമാജം), എം. ശ്രീനാരായണന് (എന്‍എസ്എസ്), രവിചങ്കത്ത് (പുരാതന തറവാട്ടുകൂട്ടായ്മ), എ. അനില്‍കുമാര്‍ (കല്ലാറ്റുകുറുപ്പ്), പി.എ. അപ്പുക്കുട്ടന് (എസ്സി-എസ്ടി ഫെഡറേഷന്), ഡോ.എ. ഹരിനാരായണന് (ഹിന്ദു പാര്‍ലമെന്റ്) തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ രമാദേവിക്ക് നിവേദനം നല്‍കിയത്. ആര്‍ബിഐയുടെ കത്ത് നിയമനടപടികള്‍ മൂലം പ്രതിരോധിക്കണമെന്നും ക്ഷേത്രസ്വത്ത് സംരക്ഷിക്കാന്‍ ദേവസ്വം തീരുമാനമെടുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ അധീനതയിലുള്ള സ്വര്‍ണത്തിന്റെ അളവ് അറിയിക്കാനുള്ള റിസര്‍വ്ബാങ്കിന്റെ നിര്‍ദ്ദേശം മുഗള്‍ഭരണത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് പ്രസ്താവനയില്‍ പറഞ്ഞു. നൂറ്റാണ്ടുകളായി ഭക്തജനങ്ങള്‍ ഇഷ്ടദേവന് കാണിക്കയായി സമര്‍പ്പിച്ച രത്നങ്ങള്‍ ഇന്നും ഭയഭക്തി ബഹുമാനത്തോടെ ക്ഷേത്രങ്ങളില്‍ കരുതലായി സൂക്ഷിക്കുന്നു. ഇവ കൈക്കലാക്കാനാണ് എന്നും ഹിന്ദുവിരുദ്ധ ശക്തികള്‍ ശ്രമിച്ചിട്ടുള്ളത്.
തിരുപ്പതി, ശബരിമല, ഗുരുവായൂര്‍, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ മഹാക്ഷേത്രങ്ങളെ ഹിന്ദുവിരുദ്ധ ഭരണകൂടങ്ങള്‍ എന്നും ലക്ഷ്യം വച്ചിട്ടുണ്ട്. ഹിന്ദുക്ഷേത്രത്തിലെ ഒരു തരി സ്വര്‍ണവും ആര്‍ബിഐക്കോ കേന്ദ്രസര്‍ക്കാരിനോ മതേതര ഭരണക്കാര്‍ക്കോ വിട്ടുകൊടുക്കാന്‍ വിഎച്ച്പി അനുവദിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ശക്തമായ ദേശവ്യാപക പ്രക്ഷോഭം വിഎച്ച്പി ആരംഭിക്കുമെന്നും മോഹനന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: