മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. 40 പേര്‍ക്ക് പരിക്കേറ്റു. ചിലരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. അക്രമം സമീപ ജില്ലകളിലേക്കും വ്യാപിക്കുകയാണ്. മീററ്റില്‍ അക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒമ്പതുപേര്‍ക്കു പരിക്കേറ്റു. 2013-ല്‍ അഖിലേഷ് യാദവ് അധികാരത്തിലേറിയ ശേഷം സംസ്ഥാനത്തു നടന്ന 24 വര്‍ഗ്ഗീയ സംഘട്ടനങ്ങളില്‍ ഏറ്റവും രൂക്ഷമായതാണ് ഇപ്പോഴത്തേത്.
ആയിരത്തോളം സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ദ്രുതകര്‍മ്മസേനയടക്കം 28 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. സംഘര്‍ഷസാധ്യതയുള്ള മേഖലകളില്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. കോത്വാല്, നയീമാണ്ഡി മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അക്രമികള്‍ക്കായി സൈന്യം വീടുകള്‍തോറും പരിശോധന നടത്തുകയാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് സംസ്ഥാനം മുഴുവന്‍ ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇന്ന് മീററ്റില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്.എം. ശ്രീവാസ്തവ അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കാണാതായവര്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണെന്നും ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു. അയല്‍ ജില്ലയായ ഷാമിയിലും ചില പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ശനിയാഴ്ച്ച രാത്രി പത്ത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. സംഘര്‍ഷത്തില്‍ ഐബിഎന്‍ 7 ചാനലിന്റെ പാര്‍ട് ടൈം കറസ്പോണ്ടന്റ് രാജേഷ് ശര്‍മ്മയും പോലീസ് ചുമതലപ്പെടുത്തിയിരുന്ന ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഭ്യൂഹങ്ങള്‍ ജനം വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും അക്രമത്തിന് പിന്നിലുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി.
ആഗസ്റ്റ് 27-ന് കാവാള്‍ ഗ്രാമത്തില്‍ ഒരു സ്ത്രീയെ കയ്യേറ്റം ചെയ്തയാളിനെ എതിര് സമുദായത്തില്‍പ്പെട്ടവര്‍ കൊലപ്പെടുത്തി. അയാളുടെ സമുദായാംഗങ്ങള്‍ കൊലക്കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ ആക്രമിച്ചു. ഈ കേസുകളില്‍ പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര് പങ്കെടുത്ത സമ്മേളനം നടന്നു. ഇതേത്തുടര്‍ന്നുണ്ടായ കല്ലേറും വെടിവെപ്പുമാണ് കലാപമായി മാറിയതെന്ന് യുപിയിലെ എഡിജിപി അരുണ്‍ കുമാര്‍ ലഖ്നൗവില്‍ പറഞ്ഞു.
അതേസമയം, മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണത്തിന് ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ സമ്മേളനമാണ് ശനിയാഴ്ച്ച നടന്നതെന്നാണ് സംസ്ഥാന ന്യൂനപക്ഷവകുപ്പ് മന്ത്രി അസം ഖാന് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്ന് യുപി സര്‍ക്കാര്‍ കുറ്റപ്പെടുത്തി. മുസഫര്‍നഗറിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് മീററ്റിലെ ചില ഗ്രാമങ്ങളില്‍ നിന്നും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുടെ എണ്ണം കൂടുകയാണെന്നും ഈ വര്‍ഷം തന്നെ 451 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഇത് 410 മാത്രമായിരുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ചൂണ്ടിക്കാട്ടി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാനുള്ള കഴിവ് എല്ലാ സംസ്ഥാനങ്ങളും വളര്‍ത്തിയെടുക്കണമെന്നും ഷിന്‍ഡെ അഭ്യര്‍ത്ഥിച്ചു.
അനുബന്ധ അക്രമങ്ങള്‍ അയല്‍ പ്രദേശമായ ഉത്തരാഖണ്ഡിലേക്കു പടരാതിരിക്കാന്‍ നടപടിയെടുത്തിട്ടുള്ളതായി ചീഫ് സെക്രട്ടറി സുഭാഷ് കുമാര്‍ പറഞ്ഞു. ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദ്ദംസിംഗ് നഗര്‍ എന്നിവിടങ്ങളില്‍ പ്രത്യേക കരുതലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി അഖിലേഷ് യാദവ് കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു.സാമുദായിക സംഘര്‍ഷം പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് അഖിലേഷ് സര്‍ക്കാരിന്റേതെന്ന് ബിഎസ്പി പാര്‍ട്ടിനേതാവ് മായാവതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: