തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകള്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു.
സമരം അവസാനിപ്പിച്ചാല്‍ ബസുടമകളുമായി ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഉച്ചയോടെ ബസുകള്‍ സര്‍വീസുകള്‍ നടത്തിത്തുടങ്ങും.
വേഗപൂട്ട് പ്രവര്‍ത്തിപ്പിക്കാത്ത ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകള്‍ അനിശ്ചിത കാല പണിമുടക്കിന് ഒരുങ്ങിയത്.
സമരത്തില്‍ നിന്നു പിന്മാറുന്നവരുമായി മാത്രമേ ചര്‍ച്ച നടത്തുകയുള്ളുവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ ഉടമകളുടെ സംഘടനകള്‍ തീരുമാനിച്ചത്.
ബുധനാഴ്ച ഗതാഗതമന്ത്രി ബസുടമകളുമായി ചര്‍ച്ച നടത്തും. മലപ്പുറത്തുണ്ടായ ബസപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ബസുകളിലെ വേഗപൂട്ട് പരിശോധന കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
കേന്ദ്ര മന്ത്രി കെ.വി.തോമസും ടി.എന്‍.പ്രതാപന് എം.എല്‍.എയും മുന്‍കൈയെടുത്ത് സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. നേതാക്കള്‍ പിന്നീട് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദുമായി ഫോണിലും ചര്‍ച്ച നടത്തിയ ശേഷം സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സമരവുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബസുടമകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
സമരം പിന്‍വലിച്ച സാഹചര്യത്തില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് ഗതാഗതമന്ത്രിയുമായി ബസുടമകള്‍ ചര്‍ച്ച നടത്തും. വേഗപൂട്ടുകള്‍ ഘടിപ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം ബസുടമകള്‍ മുന്നോട്ട് വയ്ക്കും.
അതേസമയം ബസുടമകള്‍ സഹകരിക്കാത്തതുകൊണ്ട് വാഹനവകുപ്പ് നടത്തുന്ന പരിശോധനകള്‍ നിര്‍ത്തിവെയ്ക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: