ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഘടകകക്ഷികളെ കൂടുതല്‍ പ്രീണിപ്പിച്ചു കൂടെനിര്ത്തുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്റ് കേരളത്തിലേക്കെത്തുന്നു. സപ്തംബര്‍ 29ന് കേരളത്തിലെത്തുന്ന എഐസിസി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക്കും വീരപ്പമൊയ്ലിയും മുസ്ലിംലീഗുമായും കേരളാകോണ്ഗ്രസ്സുമായും ചര്‍ച്ച നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഘടകകക്ഷികളുടെ പൂര്‍ണ പിന്തുണയില്ലാതെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങാനാകില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്റ് പ്രതിനിധികള്‍ ചര്‍ച്ചയ്ക്കെത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കലുമായി ബന്ധപ്പെട്ട യോഗത്തിനായി 30, ഒന്ന് തീയതികളില്‍ തിരുവനന്തപുരത്തുള്ള ഹൈക്കമാന്റ് പ്രതിനിധികളുമായി ഘടകകക്ഷി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ മാസം ഘടകകക്ഷിനേതാക്കളെ ദല്‍ഹിയിലെത്തിച്ച് എഐസിസി നേതൃത്വവുമായി ചര്‍ച്ച നടത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം കെപിസിസി പ്രസിഡന്റെ ഇടപെടല്‍ മൂലം തടസ്സപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംഘടനാപ്രശ്നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നതിനായി ഒരു ദിവസത്തേക്ക് ദല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി എഐസിസി പ്രതിനിധികളെ കേരളത്തിലേക്ക് എത്തിക്കുന്ന തീരുമാനവുമായാണ് മടങ്ങിയത്. മുകുള്‍ വാസ്നിക്കും വീരപ്പമൊയ്ലിയും മുസ്ലിംലീഗ്, കേരളാകോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ അനുമതിയും ഉമ്മന്‍ചാണ്ടി നേടിയിട്ടുണ്ട്. മുകുള്‍ വാസ്നിക്ക്, എ.കെ.ആന്റണി,അഹമ്മദ് പട്ടേല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് ഉമ്മന്‍ചാണ്ടി ദല്‍ഹിയില്‍ നിന്നും മടങ്ങിയത്.
എഐസിസി നേതൃത്വവുമായി ചര്‍ച്ച ചെയ്ത കാര്യം എന്തെന്നു പരസ്യപ്പെടുത്താനാകില്ലെന്ന നിലപാടാണ് കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ഹൈക്കമാന്റ് പ്രതിനിധികളുമായി ഘടകകക്ഷികള്‍ നടത്തുന്ന ചര്‍ച്ചകളില്‍ കൂടുതല്‍ പ്രീണനനയം തന്നെ സ്വീകരിക്കേണ്ടി വരുമെന്നുറപ്പാണ്. ഘടകകക്ഷികളുടെ നിരവധിയായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊടുക്കേണ്ടി വന്നേക്കാം. എന്നാല്‍ നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യത്തില്‍ ഭൂരിപക്ഷ താത്പര്യങ്ങള്‍ക്ക് എതിരായ തീരുമാനങ്ങളുണ്ടാകുന്നതിനെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അനുകൂലിക്കാനിടയില്ല. ഹൈക്കമാന്റ്-ഘടകകക്ഷി നേതൃത്വ ചര്‍ച്ചകള്‍ക്കവസാനം ഘടകകക്ഷികള്‍ക്ക് പൂര്‍ണമായും അടിമപ്പെട്ട മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
സോളാര്‍ കേസന്വേഷണത്തിലെ തന്റെ നിലപാട് സുതാര്യമാണെന്നും സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടുന്നതിനായി വീണ്ടും ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് കോച്ച്ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ സ്റ്റീ ല്അതോറിറ്റി ഏറ്റെടുക്കുന്നത് സന്തോഷകരമാണെന്നും അന്തിമ തീരുമാനം റെയില്‍വേയാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേര്‍ത്തല വാഗണ്‍ ഫാക്ടറിക്കാര്യത്തില് നേരത്തെയുണ്ടായിരുന്ന ധാരണയിലല്ല റെയില്‍വേ ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: