ന്യൂദല്‍ഹി: സിഡാക്കിന്റെ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഈ മാസം 23നകം ഹാജരാക്കാന്‍ സുപ്രീംകോടതി കേരളാ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചതെന്ന് കോടതി ചോദിച്ചു.
കേസില്‍ സി.ബി.ഐ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിച്ച ഹൈക്കോടതിയുടെ നടപടിയില്‍ സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഡാറ്റാ സെന്റര്‍ റിലയന്‍സിനു കൈമാറിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി സി ജോര്‍ജ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചിരുന്നത്. ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്, ടി.ജി.നന്ദകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതലയില്‍ നിന്ന് സിഡാക്കിനെ മാറ്റിയാണ് റിലയന്‍സിന് കൈമാറിയത്.
ഈ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചത്. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വ്യവസായ പ്രമുഖന് ടി ജി നന്ദകുമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു സ്റ്റേ. സിബിഐ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് നന്ദകുമാര്‍ കോടതിയില്‍ വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: