ന്യൂയോര്‍ക്ക്: ഗ്രാന്റ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന ബഹുമതി ലോക ഒന്നാം നമ്പര്‍താരം യുഎസിന്റെ 31 കാരി സെറീന വില്ല്യംസിന്. ഇന്നലെ നടന്ന യുഎസ് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനലില്‍ രണ്ടാം സീഡ് ബലാറസിന്റെ വിക്ടോറിയ അസരങ്കയെ കീഴടക്കിയാണ് സെറീന വില്ല്യംസ് ഈ ബഹുമതി സ്വന്തമാക്കിയത്. ആസ്ട്രേലിയന്‍ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് സെറീന സ്വന്തം പേരിലാക്കി മാറ്റിയത്.
സെറീനയുടെ തുടര്‍ച്ചയായ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടമാണിത്. അസരങ്കയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പരാജയവും. കഴിഞ്ഞ വര്‍ഷവും സെറീനയോടായിരുന്നു അസരങ്കയുടെ പരാജയം. സെറീനയുടെ അഞ്ചാം യുഎസ് ഓപ്പണും ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്റ്സ്ലാം കിരീടവുമാണിത്. കരിയറില്‍ ആകെ 17 ഗ്രാന്റ് സ്ലാം കിരീടങ്ങളാണ് സെറീന സ്വന്തമാക്കിയിട്ടുള്ളത്. മരിയ ഷറപ്പോവയെ കീഴടക്കി ഫ്രഞ്ച് ഓപ്പണ്‍ കിരീടം സെറീന സ്വന്തമാക്കിയിരുന്നു.
രണ്ട് മണിക്കൂറും 45 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സെറീന വിജയം സ്വന്തമാക്കിയത്. സ്കോര്‍: 7-5, 6-7 (6-8), 6-1. ആവേശകരമായ ഫൈനലില്‍ അസരങ്കയുടെ സര്‍വ് ഭേദിച്ചുകൊണ്ടാണ് സെറീന തുടങ്ങിയത്.എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച അസരങ്ക സെറീനയുടെ സര്‍വും ഭേദിച്ചതോടെ 1-1 എന്ന നിലയിലായി. പിന്നീട് ഇരുവരും തങ്ങളുടെ സര്‍വുകള്‍ നിലനിര്‍ത്തി മുന്നേറിയതോടെ സ്കോര്‍ 5-5 എന്ന നിലയിലായി. എന്നാല്‍ 11-ാം ഗെയിമില്‍ അസരങ്കയെ ബ്രേക്ക് ചെയ്ത സെറീന തുടര്‍ന്നുള്ള തന്റെ സര്‍വ് നിലനിര്‍ത്തിയതോടെ 58 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 7-5ന് ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിന്റെ ആദ്യ ഗെയിം അസരങ്കയെ ബ്രേക്ക് ചെയ്ത് ലീഡ് നേടിയ സെറീന തന്റെ സര്‍വ് നിലനിര്‍ത്തിയതോടെ 2-0ന് മുന്നിലെത്തി. പിന്നീട് ഇരുവരും തങ്ങളുടെ സര്‍വ് നിലനിര്‍ത്തിയപ്പോള്‍ സെറീന 3-1ന് മുന്നിലായി. അഞ്ചാം ഗെയിമില്‍ അസരങ്കയെ ബ്രേക്ക് ചെയ്ത് സെറീന 4-1ന് മുന്നിലെത്തി. ഇതോടെ അനായാസം സെറീന കിരീടം സ്വന്തമാക്കുമെന്ന് കരുതി. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് ഗെയിമുകളില്‍ സെറീന ബ്രേക്ക് ചെയ്തതിനൊപ്പം സ്വന്തം സര്‍വ് നിലനിര്‍ത്തുകയും ചെയ്തതോടെ സ്കോര്‍ 4-3 എന്ന നിലയിലായി. പിന്നീട് 11-ാം ഗെയിമും ബ്രേക്ക് ചെയ്ത് അസരങ്ക സ്കോര്‍ 5-5 എന്ന നിലയിലാക്കി. പിന്നീട് ഇരുവരും പരസ്പരം ബ്രേക്ക് ചെയ്തതോടെ സ്കോര്‍ 6-6 ആയി. ഇതോടെ പോരാട്ടം ടൈബ്രേക്കറിലേക്ക് നീളുകയും 7-6ന് അസരങ്ക സെറ്റ് സ്വന്തമാക്കുകയും ചെയ്തു. രണ്ടാം സെറ്റ് 70 മിനിറ്റ് നീണ്ടുനിന്നു.
നിര്‍ണായകമായ മൂന്നാം സെറ്റില്‍ സെറീന ഉജ്ജ്വല ഫോമിലേക്ക് ഉയരുന്നതാണ് കണ്ടത്. തന്റെ അനുഭവസമ്പത്തും കരുത്തും കൊണ്ട് അസരങ്കയെ നിഷ്പ്രഭമാക്കിയ സെറീന ഒരു ഗെയിം മാത്രം വിട്ടുകൊടുത്താണ് നിര്‍ണായകമായ മൂന്നാം സെറ്റും കിരീടവും സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: