മുസാഫര്‍നഗര്‍:ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ വര്‍ഗ്ഗീയ കലാപത്തിലെ മരണസംഖ്യ 31ആയി ഉയര്‍ന്നു.സമീപ ജില്ലകളിലേക്കും കലാപം പടരുകയാണ്.പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി സ്ഥിതിഗതികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.കലാപം നിയന്ത്രിക്കുന്നതിന് കേന്ദ്രസേനയെ വിട്ടുനല്കുന്നതുള്പ്പെടെയുള്ള സഹായങ്ങള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
അതേസമയം, കലാപം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നുള്ള ഗവര്‍ണ്ണര്‍ ബി എല്‍ ജോഷിയുടെ റിപ്പോര്‍ട്ടില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലയം സിംഗ് യാദവ് പ്രതിഷേധിച്ചു. അഖിലേഷ് യാദവുമായും പാര്‍ട്ടിയിലെ മറ്റു നേതാക്കളുമായി മുലായം ചര്‍ച്ച നടത്തി. മുസഫര്‍നഗറിലെ പോലീസ് സംവിധാനവും ജില്ലാഭരണകൂടവും വീഴ്ച വരുത്തിയെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും മുലായം സിംഗ് യാദവ് ആവശ്യപ്പെട്ടു. ബിജെപിയും ബിഎസ്പിയും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുലായം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഉത്തരവുകള്‍ പാലിക്കാന്‍ പോലീസുദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷപവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഈ ആരോപണം നിഷേധിച്ചു. കലാപം രൂക്ഷമായ മുസഫര്‍നഗറില്‍ ഇന്നലെയും രണ്ടുപേര്‍ കുത്തേറ്റു മരിച്ച സാഹചര്യത്തില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപിയും ബിഎസ്പിയും ആവശ്യപ്പെട്ടു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന മുസാഫറില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്ന നിലപാടാണ് സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള അഖിലേഷ് സര്‍ക്കാര്‍ ചെയ്തതെന്ന് ഇരുപാര്‍ട്ടികളും ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജി വയ്ക്കണമെന്നും ബിജെപിയും ബിഎസ്പിയും ആവശ്യപ്പെട്ടു.
മുസാഫറില്‍ ഇപ്പോഴും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജനാഥ് സിംഗ് പറഞ്ഞു. ഉത്തര്‍പ്രദേശ് ഭരണത്തില്‍ കേന്ദ്രം ഇടപെടേണ്ട സമയമാണിതെന്നും സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അക്രമത്തില്‍ സര്‍ക്കാരിനുള്ള വീഴ്ച്ച കുറ്റപ്പെടുത്തിയാണ് ഗവര്‍ണ്ണര്‍ ബി.എല്‍.ജോഷി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.ഞായറാഴ്ച്ചയാണ് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അക്രമത്തിന് മുന്നോടിയായി കഴിഞ്ഞ മാസം 27ന് നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അക്രമം തടയുന്നതില്‍ ഭരണതലത്തിലുണ്ടായ വീഴ്ച്ചയും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: