പുതുക്കാട് (തൃശൂര്‍): മൂന്ന് മാസം മുമ്പ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടിയ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് പുതുക്കാട് പോലീസിന്റെ പിടിയിലായി. ദേശീയപാത നെല്ലായിയില്‍ സൈക്കിള്‍ ഷോപ്പില്‍ നില്‍ക്കുമ്പോഴാണ് സംശയം തോന്നിയ പോലീസ് ജയാനന്ദനെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.50നാണ് പോലീസ് ജയാനന്ദനെ പിടികൂടിയത്. ബിജെപി നയിക്കുന്ന ടോള്‍ പ്ലാസക്കെതിരെയുള്ള പദയാത്രക്ക് എസ്കോര്‍ട്ട് പോയ ഗ്രേഡ് എസ്.ഐ. കെ.കെ.രവിയും സംഘവുമാണ് റിപ്പറിനെ പിടിച്ചത്. ദേശീയപാത മുറിച്ചുകടക്കുന്ന ജയാനന്ദനെ കണ്ട് സംശയം തോന്നിയ ഉടനെ ജീപ്പ്പ് നിര്‍ത്തുകയായിരുന്നു.
മൂന്നരയോടെ നെല്ലായി ജംഗ്ഷനിലുളള പന്തല്ലൂര്‍ സ്വദേശി തങ്കരാജിന്റെ സൈക്കിള്‍ ഷോപ്പില്‍ സൈക്കിളുമായെത്തിയ ജയാനന്ദന് സൈക്കിളിന്റെ ബ്രേക്ക് പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ബ്രേക്ക് കട്ട തേഞ്ഞു പോയതിനാല്‍ ദേശീയപാതയുടെ കിഴക്കു വശത്തുളള കടയില്‍ നിന്നും കട്ട വാങ്ങാന്‍ തങ്കരാജ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജയാനന്ദന് ബ്രേക്ക് കട്ട വാങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു പോലീസ് ജീപ്പ്പ് ദേശീയപാതയിലൂടെ എത്തിയതും ജയാനന്ദനെ കോണ്‍സ്റ്റബിള്‍ സിജിത്ത് തിരിച്ചറിഞ്ഞതും. പോലീസ് ജീപ്പ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാകാം ബ്രേക്ക് കട്ട തങ്കരാജിനെ ഏല്പിച്ച ശേഷം കുനിഞ്ഞു നിന്ന് പിന്‍ടയറില്‍ എയറടിക്കുകയായിരുന്നു ജയാനന്ദന്.
സൈക്കിള്‍ കടയില്‍ നില്ക്കുന്ന ഇയാളുടെ പിന്നില്‍ നിന്നാണ് പോലീസ് എത്തിയത്. പിടികൂടിയപ്പോള്‍ അമ്പരപ്പോടെ ആദ്യം ധര്മ്മരാജന് എന്ന് പേര് മാറ്റിപ്പറയുകയും തുടര്‍ന്ന് ബോധക്ഷയം വന്നതുപോലെ പെരുമാറുകയും ചെയ്ത ജയാനന്ദനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ജയാനന്ദന്റെ സൈക്കിളിനു പുറകിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ നിന്നും മൊബെയില്‍ ഫോണും കുടയും പോലീസ് കണ്ടെടുത്തു.
പിന്നീട് ഐ.ജി എസ്.ഗോപിനാഥന്, റൂറല്‍ എസ്പി അജിതാബീഗം, ഡിവൈഎസ്പി ടി.കെ.തോമസ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിപി.ബി.രാജീവ് തുടങ്ങിയവര്‍ പുതുക്കാട് സ്റ്റേഷനിലെത്തി റിപ്പര്‍ ജയാനന്ദനെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. മൂന്നു മാസം മുമ്പ് ജയില്‍ ചാടിയതിനുശേഷമുള്ള ഇയാളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചാടിയതിനുശേഷം മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഇയാളുടെ വരുമാനമാര്ഗ്ഗത്തെക്കുറിച്ചും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഐജി എസ്.ഗോപിനാഥന് പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നു. ഒപ്പം നാലു സ്ക്വാഡുകളായി അന്വേഷണവും നടത്തിയിരുന്നു. ജാഥക്ക് എസ്കോര്‍ട്ട് പോയിരുന്ന ഗ്രേഡ് എസ്ഐ കെ.കെ.രവി, സീനിയര്‍ സിപിഒ കെ.എസ്.രാധാകൃഷ്ണന്, സിപിഒ മാരായ സിജിത്ത്, കെ.ജി.ബൈജു എന്നിവരാണ് റിപ്പര്‍ ജയാനന്ദനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: