കൊച്ചി: നിയമ നിര്‍മ്മാണത്തിലും കേസ് നടത്തിപ്പിലും ഉണ്ടായ കടുത്ത വീഴ്ചയെ തുടര്‍ന്ന് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കയ്യേറ്റ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച ഹൈക്കോടതിയിലെ ഹര്‍ജികളില്‍ സര്‍ക്കാര്‍ തോറ്റു. ഇന്നലെ ഹൈക്കോടതി ഡിവിഷന് ബഞ്ച് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം സംസ്ഥാനത്തെ 76,000 ഏക്കര്‍ റവന്യൂ ഭൂമി ഹാരിസണിന്റെ കൈവശമായി. ഹാരിസണിന്റെ അധീനതയിലുള്ള ഭൂമികളില്‍ മരം മുറിക്കുന്നതു തടഞ്ഞുകൊണ്ടുള്ള മുന്‍ കോടതി ഉത്തരവുകളും ഡിവിഷന് ബെഞ്ച് റദ്ദാക്കി. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും എ.വി. രാമകൃഷ്ണപിള്ളയുമടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ട് നിലപാടു വ്യക്തമാക്കിയത്.
ഹാരിസണ്‍ ഹര്‍ജികളില്‍ പുറപ്പെടുവിച്ച എല്ലാ ഇടക്കാല വിധികളും ഹൈക്കോടതി പിന്‍വലിച്ചു. മരം വെട്ടാനായി ഹാരിസണ്‍ സമര്‍പ്പിച്ച ബാങ്ക് ഗ്യാരണ്ടി പിന്‍വലിക്കാം. കേരളാ ലാന്റ് റിഫോര്‍ംസ് ആക്ട് അനുസരിച്ച് താലൂക്ക് ലാന്റ് ബോര്‍ഡ് അധികാരിക്ക് ഭൂമിയുടെ ഉടസ്ഥാവകാശം സംബന്ധിച്ച തീരുമാനമെടുക്കാമെന്നും നിര്‍ദേശിച്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളിയത്. വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയും ഹൈക്കോടതി അനുവദിച്ചില്ല.
കേസില്‍ തോറ്റതോടെ ഹാരിസണിന്റെ അധീനതയിലുള്ള 76,000 ഏക്കര്‍ റവന്യൂ ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പ്രഹരമേറ്റിരിക്കുകയാണ്. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളില്‍ നിലവിലുള്ള ഭൂമി തര്‍ക്കങ്ങളില്‍ നടപടി തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തു കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, പാലക്കാട് എന്നീ ജില്ലകളിലായി 76000 ഏക്കര്‍ ഭൂമിയാണ് ഹാരിസണ്‍സ് മലയാളം ലിമിറ്റഡിനുള്ളത്. ഹാരിസണ്‍സിന്റെ കണക്കു പ്രകാരം 60000 ഏക്കറാണ്. നിലവിലുള്ള എല്ലാ കേസുകളിലും പരാജയപ്പെട്ടതോടെ ബാങ്ക് ഗ്യാരണ്ടി, വിവിധയിനങ്ങളിലായി വാങ്ങിയിട്ടുള്ള ഗ്യാരണ്ടികള്‍, ഭൂമിയടക്കം ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ട എല്ലാ നടപടികളില്‍ നിന്നു പിന്‍വാങ്ങേണ്ട സ്ഥിതിയായി.
വിദേശ കമ്പനിയ്ക്ക് ഇന്ത്യയില്‍ ഭൂമി കൈവശം വയ്ക്കാമോ എന്നതായിരുന്നു നിയമപ്രശ്നം. ഭരണഘടനയിലെ 228-ാം അനുച്ഛേദപ്രകാരം വിദേശകമ്പനിയ്ക്കു ഭൂമിയുടെ ഉടമസ്ഥാവകാശം പറ്റില്ലെന്നു സര്‍ക്കാര്‍ വാദിച്ചു. ഇക്കാര്യം സമഗ്രമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും അതു പിന്നീടു പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കമ്പനി വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചെന്ന സര്‍ക്കാര്‍ വാദം കേട്ട കോടതി അക്കാര്യത്തില്‍ സര്‍ക്കാരിന് നിയമാനുസൃത നടപടിയെടുക്കാമെന്നു പറഞ്ഞു.
ഹാരിസണ്‍ മിച്ചഭൂമി കൈവശം വച്ചരിക്കുന്നതിനെക്കുറിച്ചു നാലു സമിതികളാണ് അന്വേഷിച്ചിട്ടുള്ളത്. ഇടതു ഭരണകാലത്ത് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റേതായിരുന്നു ആദ്യത്തേത്. ഭൂമിയില്‍ കമ്പനിയ്ക്ക് അധികാരമില്ലെന്ന ആ റിപ്പോര്‍ട്ട് പിന്നീടു വന്ന എല്‍. മനോഹരന് കമ്മിറ്റിയും ശരിവച്ചു. തുടര്‍ന്നു ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സജിത് ബാബു അന്വേഷിച്ചു. എന്നാല്‍ 2011ല്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനായി കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. വിദേശ കമ്പനി കൂടിയായ മലയാളം പ്ലാന്റേഷന്‍സ് ലിമിറ്റഡ്, യുകെ ഫെറാ നിയമം ലംഘിച്ചിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ ഒരു ലക്ഷം ഏക്കര്‍ ഭൂമിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുകയോ അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയോ ചെയ്യുക എന്ന രണ്ട് വഴികളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളതെന്ന് പ്രമുഖ നിയമജ്ഞര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: