ഇപ്പോള്‍ സമനില തെറ്റിയ ഈ പ്രപഞ്ചം ആ സമനില വീണ്ടും പ്രാപിക്കാന്‍ കുതിക്കുകയാണ്. വല്ല സംഗതിയും നമുക്ക് തീര്ച്ചയായറിയാമെങ്കില് അതിതാണ്. അതുകൊണ്ട്, വികാരങ്ങള്ക്കിടയില് ഒരു നിര്വ്വികാരപദാര്ത്ഥം ഉണ്ടെന്നു ദ്വൈതികള്‍ പറയുന്നത് ശരി. എന്നാല്‍, ആ പദാര്‍ത്ഥം ദേഹമല്ല, മനസ്സല്ല, രണ്ടില്‍നിന്നും വ്യത്യസ്തമായ ഒന്നാണെന്ന് പറയുന്നത് തെറ്റ്, ഈ ദൃശ്യപ്രപഞ്ചം മുഴുവനും ഒരു വികാരനികരം മാത്രമാണെന്നുള്ളേടത്തോളം ബുദ്ധമതക്കാര്‍ പറയുന്നത് ശരി. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഒരു ഭിന്നവ്യക്തിയായി നിന്ന് പ്രപഞ്ചത്തെ നോക്കിക്കാണുന്ന കാലത്തോളം – അതായത് ദ്രഷ്ടാവെന്നും ദൃശ്യമെന്നും ദ്വൈതമുള്ള കാലത്തോളം – പ്രപഞ്ചനില മാറിമാറിക്കൊണ്ടിരിക്കുന്നതായിട്ടേ കാണൂ. എന്നാല്‍ പരമാര്‍ത്ഥത്തില്‍ ജഗത്തില്‍ മാറ്റമെന്നപോലെ മാറ്റമില്ലായ്മയുമുണ്ട്. ഈ വിഗ്രഹത്തില്‍ സ്ഥൂലദേഹം, മനസ്സ്, ആത്മാവ് എന്ന മൂന്നെണ്ണം വെവ്വേറെയല്ല. ഒരേ വസ്തു ദേഹമായും മനസ്സായും അവയ്ക്കുമീതെ ആത്മാവായും വര്‍ത്തിക്കുന്നു. ദേഹം കാണുന്നവന് മനസ്സിനെപ്പോലും കാണുന്നില്ല; മനസ്സിനെ കാണുന്നവന് ആത്മാവെന്നതിനെ കാണുന്നില്ല; ആത്മാവിനെ കാണുന്നവനാകട്ടെ ദേഹവും മനസ്സും അപ്രത്യക്ഷമാകുന്നു. ചലനം കാണുന്നവന് പരമശാന്തി കാണുന്നില്ല; പരമശാന്തി കാണുന്നവന് ചലനവും കാണുന്നില്ല. രജ്ജുവിനെ സര്‍പ്പമെന്ന് ധരിക്കുന്നു. അങ്ങനെ രജ്ജുവില്‍ സര്പ്പദൃഷ്ടിയുള്ളവന് രജ്ജു മറഞ്ഞുപോയി; എന്നാല്‍ ഭ്രമം തീര്‍ന്ന് രജ്ജുവിനെ രജ്ജുവായിട്ട് കാണുമ്പോള്‍ സര്‍പ്പവും മറഞ്ഞു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: