കാഠ്മണ്ഡു: സാഫ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. ഇന്നലെ നടന്ന സെമിഫൈനലില്‍ തകര്‍പ്പന്‍ പ്രകടനവുമായെത്തിയ മാലെദ്വീപിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴക്കിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്. 86-ാം മിനിറ്റില്‍ അര്‍ണാബ് മണ്ഡലാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. സാഫ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഒമ്പതാം ഫൈനലാണിത്.
ഗ്രൂപ്പ് മത്സരങ്ങളില്‍ 18 ഗോളുകള്‍ അടിച്ചു കയറ്റിയ മാലെദ്വീപിന്റെ കരുത്തുറ്റ ആക്രമണ നിരയെ ശക്തമായി പ്രതിരോധിച്ചാണ് വിം കോവര്‍മാന്‍സിന്റെ സംഘം കിരീടപ്രതീക്ഷ കാത്തത്. ആതിഥേയരായ നേപ്പാളിനെ മറികടന്ന അഫ്ഗാനാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.
സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ റോബിന് സിംഗിനെ ഏക സ്ട്രൈക്കറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. കളി തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ മാലെദ്വീപ് ഇന്ത്യന്‍ ഗോള്‍മുഖത്ത് അപകടഭീഷണി ഉയര്‍ത്തി. മുഹമ്മദ് ഉമൈറിന്റെ ഫ്രീ കിക്ക് വളരെ പണിപ്പെട്ടാണ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സുബ്രതാ പാല് തട്ടിയകറ്റിയത്. പതിമൂന്നാം മിനിട്ടിലായിരുന്നു ഇന്ത്യയുടെ ആസൂത്രിത നീക്കം. മെഹ്താബ് എടുത്ത ഫ്രീകിക്ക് കണക്ട് ചെയ്യാന്‍ പക്ഷെ അരാറ്റയ്ക്ക് കഴിഞ്ഞില്ല. 23-ാം മിനിട്ടില്‍ ലെന്നിയും നിര്‍മല്‍ ഛേത്രിയും അരാറ്റയും ചേര്‍ന്ന് നടത്തിയ നീക്കവും മാലെദ്വീപ് ഗോള്‍കീപ്പര്‍ ഇമ്രാന് മുഹമ്മദിന്റെ മികവിന് മുന്നില്‍ പരാജപ്പെട്ടു. പിന്നീട് 86-ാം മിനിട്ടില്‍ വിജയഗോള്‍ എത്തുന്നതുവരെ ഇരുടീമുകളും ഗോള്‍ കണ്ടെത്താന്‍ വിഷമിച്ചതോടെ കളി പലപ്പോഴും പരുക്കനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: