വര്‍ഗീയ കലാപങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ഉത്തര്‍ പ്രദേശ് ഒരിക്കല്‍കൂടി കത്തുകയാണ്. ഇന്നലെ വരെ 28 പേര് കൊല്ലപ്പെട്ടതായാണ് വാര്‍ത്ത. നിരവധിപേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവര്‍ നിരവധിയാണ്. യൂപിയിലടക്കം നിസാരകാര്യങ്ങള്‍പോലും വന്‍ സംഭവമായി മാറുന്ന സാഹചര്യം സൃഷ്ടിച്ചത് മതേതരത്തിന്റെ മേലങ്കിയണിഞ്ഞ രാഷ്ട്രീയ നേതൃത്വമാണ്. വോട്ടു ബാങ്കില്‍ കണ്ണും നട്ട് ഹിന്ദു വിരുദ്ധ വികാരം ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രത്യേകിച്ച് മുസ്ലീം സമുദായാംഗങ്ങളില്‍ കുത്തിവച്ചതാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം സൃഷ്ടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വര്‍ഗ്ഗീയ കലാപങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. ഒരു പ്രകോപനവുമില്ലെങ്കിലും ചില മത തീവ്രവാദ സംഘടനകളില്‍ പെട്ടവര്‍ വെട്ടാനും കുത്താനും കത്തിക്കാനും ഒരുങ്ങി നില്‍ക്കുകയാണ്. അത്തരക്കാരെ സഹായിക്കാനും സംരക്ഷിക്കാനും രാഷ്ട്രീയ ഭരണ നേതൃത്വം സദാ സന്നദ്ധരാണുതാനും. കേന്ദ്ര മന്ത്രി ഷിന്‍ഡെ നിരത്തിയ കലാപങ്ങളുടെ വര്‍ദ്ധിച്ച കണക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുണ്ടായതല്ല. അതെല്ലാം കപടമതേതര സര്‍ക്കാരുകളുടെ സംഭാവനയാണെന്നോര്‍ക്കണം.
യുപിയിലെ മുസഫര്‍ നഗര്‍, മുറാദാ ബാദ്, മീററ്റ് പ്രദേശങ്ങളിലാണ് രൂക്ഷമായ അക്രമങ്ങള്‍ നടന്നത്. ഈ പ്രദേശങ്ങളുടെ പ്രത്യേകത എല്ലാവര്ക്കും അറിയുന്നതാണ്. സൗഹാര്ദ്ദങ്ങളുടേതല്ല സംഘര്‍ഷങ്ങളുടേതാണ് ഇവിടത്തെ ചരിത്രം. ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായതിന് ശേഷം നടക്കുന്ന 25-മത് കലാപമാണിത്. ഗുജറാത്തിലും മറ്റുമാണ് ഇത്തരം സംഭവം ഉണ്ടായതെങ്കില്‍ എന്താകും പുകിലെന്ന് പറയേണ്ടതില്ല.
കലാപമെവിടെയായാലും വേദനയുണ്ടാക്കുന്നതാണ്. അതില്‍ നിന്ന് മുതലെടുക്കാനല്ല സമാധാനവും സൗഹാര്‍ദ്ദവും വളര്‍ത്താനാണ് പാര്‍ട്ടിയും ഭരണകൂടങ്ങളും ശ്രമിക്കേണ്ടത്. ഗുജറാത്തില്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. മുസാഫര്‍ നഗറില്‍ ആയിരത്തോളം സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. ദ്രുതകര്‍മ്മസേനയടക്കം 28 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുന്നു. സംഘര്‍ഷസാധ്യതയുള്ള മേഖലകളില്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷ മേഖലയില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. അക്രമികള്‍ക്കായി സൈന്യം വീടുകള്‍തോറും പരിശോധന നടത്തുകയാണ്. സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആഭ്യന്തരവകുപ്പ് അവകാശപ്പെടുന്നുണ്ട്. അപ്പോഴും കൊലപാതകം സംഭവിക്കുന്നു എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. ശനിയാഴ്ച്ച രാത്രി പത്ത് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സംഘര്‍ഷത്തില്‍ ഐബിഎന്‍ 7 ചാനലിന്റെ പാര്‍ട് ടൈം കറസ്പോണ്ടന്റും പോലീസ് ചുമതലപ്പെടുത്തിയിരുന്ന ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടതില്‍ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിക്കുകയാണ്. അഭ്യൂഹങ്ങള്‍ ജനം വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും അക്രമത്തിന് പിന്നിലുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ് പറയുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ നിഷ്പക്ഷമല്ലെന്ന ആരോപണം ഉയരുന്നുണ്ട്. 4 ബിജെപി എംഎല്‍എമാരെ അന്യായമായി അറസ്റ്റ് ചെയ്തത് തന്നെ അതിന്റെ തെളിവാണ്.
ആഗസ്റ്റ് 27-ന് കാവാള്‍ ഗ്രാമത്തില്‍ ഒരു സ്ത്രീയെ കയ്യേറ്റം ചെയ്തയാളിനെ എതിര് സമുദായത്തില്‍പ്പെട്ടവര്‍ ചോദ്യം ചെയ്തതാണ് സംഭവം രൂക്ഷമാക്കിയത്. ഒരാളെ കൊലപ്പെടുത്തി. അയാളുടെ സമുദായാംഗങ്ങള്‍ കൊലക്കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ ആക്രമിച്ചു. ഈ കേസുകളില്‍ പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര് പങ്കെടുത്ത സമ്മേളനം നടന്നു. ഇതേത്തുടര്‍ന്നുണ്ടായ കല്ലേറും വെടിവെപ്പുമാണ് കലാപമായി മാറിയതെന്ന് പോലീസ് വിശദീകരിക്കുന്നു. മുസാഫിര്‍ നഗറില്‍ ഏതായാലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടമാടിയത്. ഹിന്ദുവിരുദ്ധരാഷ്ട്രീയത്തിന്റെ പേരില്‍ ‘മുല്ലാ മുലായം’ എന്നു വിളിപ്പേരു വീണ മുലായംസിംഗ് യാദവിന്റെ മകന് മുഖ്യമന്ത്രി ആയതിനു ശേഷം യുപിയിലെ ക്രമസമാധാന നില ഏറെ വഷളായിട്ടുണ്ട്. പ്രീണന രാഷ്ട്രീയത്തിന്റെ പരിണിതഫലമാണിത്. ഇനിയെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സര്‍ക്കാരിനു കഴിയണം. അയോധ്യയില്‍ പരിക്രമ നടത്താന്‍ ചെന്ന സന്യാസിമാരടക്കമുള്ള ഭക്ത ജനങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു തടഞ്ഞവരാണ് കേന്ദ്രത്തിലും യുപിയിലും ഭരണത്തിലുള്ളത്. എന്നാല്‍ മുസഫര്‍ നഗറില്‍ ഒരു പ്രതിഷേധ യോഗം അലങ്കോലപ്പെടുത്താന്‍ സായുധരായി എത്തിയവരെ തടയാന്‍ കഴിയാതെ കലാപത്തിനു വഴിയൊരുക്കിയത് ലജ്ജാകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: