തിരുവനന്തപുരം: ഇത്തവണ വീട്ടില്‍ ഓണസദ്യ ഒരുക്കാതെ ഹോട്ടലില്‍ നിന്ന് വാങ്ങിക്കഴിക്കാമെന്ന് കരുതിയാല്‍ കൈപൊള്ളും. ഹോട്ടലുകാര്‍ നല്‍കാറുള്ള ‘ഇന്‍സ്റ്റന്റ്’ ഓണ സദ്യയ്ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 മുതല്‍ 100 ശതമാനം വരെ കൂടുതല്‍ വില നല്‍കേണ്ടിവരും. അരിക്കും പച്ചക്കറികള്‍ക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും വിലകയറിയതാണ് ഹോട്ടലുകാരെയും ബാധിച്ചിരിക്കുന്നത്. കൂടാതെ സദ്യയെന്ന് പേരുള്ളതിനാല്‍ ഈടാക്കുന്ന അധിക ചാര്ജ്ജുകൂടിയാകുമ്പോള് ഓണസദ്യയുടെ വിലകേട്ടാല്‍ ബോധം പോകുമെന്ന് തീര്‍ച്ച.
വില കൂടിയ സാധനങ്ങള്‍ ഒഴിവാക്കി സദ്യ നടത്താനാണ് ചിലര്‍ ആലോചിക്കുന്നത്. അങ്ങനെയാകുമ്പോള്‍ സദ്യക്ക് രുചി കുറയും. ഇഞ്ചിക്ക് വിലകൂടുതലായതിനാല്‍ ഇഞ്ചിക്കറി ഒഴിവാക്കും. അടയുടെ വില കൂടിയതിനാല്‍ അടപ്രഥമന്‍ ഉണ്ടാകില്ല. പകരം സേമിയയാകും വിളമ്പുക. പച്ച ഏത്തന്റെയും ചേനയുടെയും ഉള്ളിയുടെയും വിലക്കയറ്റം അവിയലിനെയും സാമ്പാറിനെയും ബാധിക്കും. ഇതൊന്നും ചേര്‍ക്കാത്ത കറികള്‍ക്ക് രുചി കുറയും. വാഴയിലയ്ക്കും വിലകൂടിയിട്ടുണ്ട്. ഇത്തവണ നല്ല മഴയായിരുന്നതിനാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഇലകളെല്ലാം നശിച്ചു പോയിരുന്നു. ഇലയ്ക്കു പകരം കടലാസ് കൊണ്ടുള്ള ‘ഇല’കളാണ് ഹോട്ടലുകാര്‍ ഉപയോഗിക്കുന്നത്.
നഗരത്തില്‍ ജീവിക്കുന്നവരെ ഉദ്ദേശിച്ചാണ് മിക്ക ഹോട്ടലുകാരും ഓണത്തിന് സദ്യയൊരുക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് സദ്യ കൊടുക്കുന്ന സ്ഥാപനങ്ങളെയും ഇവര്‍ ലക്ഷ്യമിടുന്നു.
സ്ഥാപനങ്ങളില്‍ കൂടുതലാളുകള്‍ക്ക് സദ്യകൊടുക്കേണ്ടിവരുമ്പോള് കേറ്ററിംഗുകാരെയാണ് സദ്യയ്ക്ക് ഏര്‍പ്പെടുത്താറ്. വീടുകളില്‍ സദ്യയൊരുക്കാന്‍ സമയവും സന്ദര്‍ഭവും അനുകൂലമല്ലാത്തവരാണ് ഹോട്ടലുകളില്‍ നിന്ന് സദ്യ വാങ്ങുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നതിനനുസരിച്ച് ഹോട്ടലുകാര്‍ ഇലയടക്കമുള്ള സദ്യ വീട്ടിലെത്തിക്കും. സദ്യയ്ക്ക് വിലകൂടിയതിനാല്‍ ഇത്തവണ ബുക്കിംഗ് കുറവാണെന്നാണ് ഹോട്ടലുകാരുടെ വാദം. പക്ഷേ, വിലകൂട്ടാതെ കഴിയുകയുമില്ല.
കഴിഞ്ഞ വര്‍ഷം 100 രൂപമുതല്‍ മുകളിലേക്കായിരുന്നു ഒറആള്ക്കുള്ള സദ്യയ്ക്ക് ഹോട്ടലുകള്‍ ഈടാക്കിയിരുന്നതെങ്കില്‍ ഇത്തവണ അത് 200 മുതല്‍ മുകളിലേക്കാണ്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും പത്രങ്ങളിലുമൊക്കെ ഹോട്ടലുകാര്‍ സദ്യയുടെ പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. 200 രൂപയ്ക്ക് ഓണ സദ്യ നല്‍കുന്നത് വളരെ ചുരുക്കം ഹോട്ടലുകള്‍ മാത്രമാണ്. 250 മുതല്‍ മുകളിലേക്കാണ് മിക്കയിടത്തെയും വില. ടൂറിസം വകുപ്പിന്റെ ഹോട്ടലുകളിലും വിലകൂട്ടിയിട്ടുണ്ട്. ഇവിടെ സാധാരണ സദ്യക്ക് 275 രൂപ ഈടാക്കുമ്പോള്‍ വിഭവങ്ങള്‍ കൂടുതല്‍ വേണമെങ്കില്‍ അതിനനുസരിച്ച് കൂടുതല്‍ വില നല്‍കേണ്ടിവരും. ചിലര്‍ ബുഫേ സമ്പ്രദായത്തിലും സദ്യയൊരുക്കിയിട്ടുണ്ട്.
പച്ചക്കറിയുടെ തീവിലയാണ് ഹോട്ടലുകാര്‍ വിലകയറ്റാനുള്ള പ്രധാനകാരണമായി പറയുന്നത്. കൂടാതെ അരിക്കും നെയ്ക്കും ഉള്‍പ്പടെ എല്ലാത്തിനും വിലകയറിയതും അവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു പായസവും അവിയലും തോരനും പപ്പടവും അച്ചാറുകളും സാമ്പാര്‍, പുളിശേരി, രസം എന്നിവയും ചേര്‍ത്തുള്ള ഓണ സദ്യയ്ക്ക് 275 രൂപയെങ്കിലും ഈടാക്കിയാല്‍ മാത്രമേ അഞ്ച് ശതമാനമെങ്കിലും ലാഭം കിട്ടൂ എന്നാണ് ഹോട്ടലുകാരുടെ പക്ഷം. ഇത് ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന ചാര്‍ജ്ജാണ്. പാഴ്സല്‍ വാങ്ങിയാല്‍ അന്‍പതു രൂപ അധികം നല്‍കേണ്ടിവരും.
ഓണ സദ്യയുടെ പേരില്‍ തട്ടിപ്പും അരങ്ങേറുന്നുണ്ട്. സദ്യയെന്നു പറഞ്ഞ് എന്തെങ്കിലും നല്കി ഊണിനു വിലകയറ്റുന്ന പരിപാടിയും ചില ഹോട്ടലുകാര്ക്കുണ്ട്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: