തിരുവനന്തപുരം: ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോകാമെന്ന് സര്‍ക്കാരിന് സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറുടെ നിയമോപദേശം. ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ ഓഫീസറുടെ നിയമനം ഹൈക്കോടതി അസാധുവാക്കിയിട്ടില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചീഫ് സെക്രട്ടറി വഴിയാണ് നിയമോപദേശം റവന്യൂ വകുപ്പിനെ അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് പുതിയ നിയമം കൊണ്ടുവരുന്നതിന് ഹൈക്കോടതിയുടെ നടപടി തടസമല്ല. ഭൂമി ഏറ്റെടുക്കലിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നേരത്തെ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ ഓര്‍ഡിനന്‍സ് നിയമമാക്കി മാറ്റാം. ഇതോടൊപ്പം ഹാരിസണിനെതിരെ വിജിലന്‍സ് കേസില്‍ ക്രിമിനല്‍ നടപടികള്‍ തുടരാമെന്നും നിയമോപദേശത്തില്‍ പറയുന്നു.
ഹാരിസണിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും ഗവണ്മെന്റ് പ്ലീഡര്‍ നിയമോപദേശത്തില്‍ വ്യക്തമാക്കി. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള അറുപതിനായിരത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഇന്നലെയാണ് ഹൈക്കോടതി തള്ളിയത്.
കേസുമായി ബന്ധപ്പെട്ട എല്ലാ ഇടക്കാല ഉത്തരവുകളും റദ്ദാക്കുകയും ചെയ്ത കോടതി എസ്റ്റേറ്റുകളില്‍ നിന്ന് മരം മുറിക്കുന്നതിന് കമ്പനിക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: