അതുതന്നെ സംഭവിക്കണം എന്ന് ഇന്ത്യന്‍ മനസ്സാക്ഷി ആഗ്രഹിക്കുകയാണ്. ഇന്ന് ദല്‍ഹിയിലെ സാകേത് അതിവേഗകോടതി അത് നിറവേറ്റിയേക്കാം.
ദല്‍ഹിയിലെ യുവസ്വപ്നത്തെ അതിക്രൂരമായി തല്ലിക്കെടുത്തിയവര്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തി; ശിക്ഷ ഇന്ന് വിധിക്കും. അവര്‍ക്ക് തൂക്കുകയര്‍ കിട്ടണമെന്ന് തന്നെയാണ് സമൂഹം പ്രാര്‍ത്ഥിക്കുന്നത്. അത്രയധികം ഇത് രാജ്യത്തെ ജനങ്ങളെ ബാധിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് വാദിച്ചിരുന്നത്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ കോടതി അത് അംഗീകരിക്കുമെന്നുതന്നെയാണ് കരുതുന്നത്. 210 ദിവസത്തിനുള്ളില്‍ ഈ കേസില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയതോടെ സമൂഹം ആശ്വാസത്തിന്റെ തീരത്താണുള്ളത്. ഇന്ന് ആത്യന്തിക വിധിവരുന്നതോടെ അത് പൂര്‍ണമാകും. ക്രൂരമായ ഒരു ബലാത്സംഗകൊലപാതകത്തിന്റെ എത്രയും പെട്ടെന്നുള്ള നടപടിക്രമമാണ് ഒരുപക്ഷേ, ഇതില്‍ സംഭവിച്ചത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16നാണ് ദല്‍ഹിയില്‍ 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഓടുന്ന ബസ്സില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. അവളെ മാനഭംഗത്തിനിരയാക്കിയ പ്രതികള്‍ അങ്ങേയറ്റത്തെ ക്രൂരത കാണിച്ചതും കൂടിയായപ്പോള്‍ രാജ്യം ഞെട്ടുകതന്നെ ചെയ്തു. ബസ്സില്‍നിന്ന് വലിച്ചെറിയപ്പെട്ട പെണ്‍കുട്ടിക്ക് അങ്ങേയറ്റത്തെ ചികിത്സ കിട്ടിയെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. രാജ്യത്തിന്റെ വികാരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പെണ്‍കുട്ടിക്ക് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ അതൊക്കെ നിഷ്ഫലമാവുകയാണുണ്ടായത്. സംഭവത്തിനുശേഷം ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ പതിനായിരങ്ങളാണ് ദല്‍ഹിയിലെ സുപ്രധാന സ്ഥലത്ത് പ്രതിഷേധവുമായി ഇരമ്പിയെത്തിയത്. ഇവര്‍ക്കെതിരെ ചില പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികളും വിവാദമായി.
രാജ്യം മുഴുവന്‍ ജനവികാരം അലയടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം നില്‍ക്കക്കള്ളിയില്ലാതെ നടപടികളുമായി മുന്നിട്ടിറങ്ങി. അതിനെത്തുടര്‍ന്ന് പോലീസ് നടപടികളും ത്വരിതഗതിയിലായി. സംഭവത്തിലെ പ്രതികളെ ഡിസംബര്‍ 17ന് തന്നെ തിരിച്ചറിഞ്ഞു. ആറ് പേരായിരുന്നു ഈ ക്രൂരതയ്ക്കു പിന്നില്‍.
അതില്‍ പ്രായപൂര്‍ത്തിയാവാത്തയാളും പ്രതിയായിരുന്നു എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പോലീസ് ഡിസംബര്‍ 22ന് അഞ്ചുപേരെ അറസ്റ്റു ചെയ്തു. കൗമാരക്കാരനെ പിന്നീട് പിടികൂടി. പെണ്‍കുട്ടിയുടെ നില വഷളാവുകയും ഈയവസ്ഥയില്‍ ചികിത്സിക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ 26ന് അവരെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാ ശ്രമങ്ങളും പ്രാര്‍ത്ഥനകളും വിറങ്ങലിച്ചു നില്‍ക്കെ ഭാവിയുടെ ഉജ്വല വാഗ്ദാനമായിരുന്ന ആ മിടുക്കി 29ന് പുലര്‍ച്ചെ 2.15ന് കണ്ണടച്ചു.
പ്രസ്തുത കേസിന്റെ ചടുല പ്രവര്‍ത്തനങ്ങള്‍ക്കായി സാകേത് അതിവേഗ കോടതി ആരംഭിച്ചു. ജനു. 3ന് പ്രതികള്‍ക്ക് കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വിചാരണക്കിടെ മുഖ്യപ്രതി രാംസിങ് മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ജയിലില്‍ തൂങ്ങിമരിച്ചു. കേസിന്റെ തുടര്‍നടപടിക്ക് ഇത് വിഘാതമാവുമെന്ന് ആശങ്കപ്പെട്ടിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല. പ്രതിയായ കൗമാരക്കാരനെ വിചാരണ ചെയ്തത് ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡാണ്. അവന് പരമാവധി ശിക്ഷയായ മൂന്ന് വര്‍ഷത്തെ ഏകാന്ത തടവാണ് ബോര്‍ഡ് വിധിച്ചത്. ആഗസ്റ്റ് 22ന് അന്തിമവാദമുള്പ്പെടെയുള്ള നടപടികള്‍ കോടതി പൂര്‍ത്തിയാക്കി.
ഇന്നലെ കോടതിയുടെ അന്തിമവിധിക്കു മുമ്പുള്ള അഭിപ്രായം വന്നതോടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ന്യായാലയം അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്ന് പൊതുസമൂഹത്തിന് ആശിക്കാം. നിസ്സഹായര്ക്കെതിരെ അതിക്രൂരമായ കയ്യേറ്റത്തിനു മുതിരുന്നവര്‍ക്ക് ശിക്ഷ കടുത്തതാവുമെന്ന് ഇതുവഴി സമൂഹത്തെ ബോധ്യപ്പെടുത്താനാവുകയും ചെയ്യും. പെണ്‍കുട്ടിയുടെ മരണമൊഴിയും സംഭവസമയത്ത് ബസ്സില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയും കോടതി കണക്കിലെടുത്തിട്ടുണ്ട്. പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയ 13 കുറ്റങ്ങളും നിലനില്‍ക്കുന്നതാണെന്ന കോടതിയുടെ നിരീക്ഷണം പ്രതികള്‍ക്ക് തൂക്കുകയര്‍ നല്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ആറു പ്രതികള്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി ശാസ്ത്രീയമായി തന്നെ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതുകൊണ്ടും സ്ത്രീയെ സംരക്ഷിക്കേണ്ട കൈകള്‍ കരാളതയ്ക്കായി നീളരുതെന്ന ഇന്ത്യന്‍ മനസ്സാക്ഷിയുടെ നിലപാടുകൊണ്ടും അങ്ങനെയെ സംഭവിച്ചുകൂടൂ.
ദല്‍ഹി സംഭവത്തോടെ ഇത്തരം ക്രൂരതകള്‍ക്ക് അവസാനമാവുമെന്ന് കരുതിയെങ്കില്‍ തെറ്റിയെന്നതാണ് നമ്മുടെ അനുഭവം. അതിനുശേഷം അതേ ദല്‍ഹിയില്‍ പിന്നെയും പെണ്‍കുട്ടികള്‍ പിച്ചിച്ചീന്തപ്പെട്ടു. മുംബൈയില്‍, കല്‍ക്കത്തയില്‍, ചെന്നൈയില്‍… അറിയപ്പെടാത്ത എത്രയെത്രയോ സ്ഥലങ്ങളില്‍ അതു സംഭവിച്ചു. ഇന്ന് സാകേത് കോടതിയില്‍ നിന്ന് ആത്യന്തിക വിധി വന്നാലും ഇതിനൊന്നും മാറ്റം വരുമെന്ന് കരുതാന്‍ വയ്യ. അത്തരത്തിലേക്ക് പരുവപ്പെട്ട ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. മയക്കുമരുന്നും മദ്യവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും ആവോളം കിട്ടാനും ആസ്വദിക്കാനും സൗകര്യമുള്ളപ്പോള്‍ അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ധാര്‍മ്മികബോധവും സമാജസ്നേഹവും ആധ്യാത്മിക അടിത്തറയും ഒരു പരിധിവരെ ഇത്തരം ദുരന്തങ്ങളെ തടഞ്ഞുനിര്ത്തുമെന്നതില് ഇരുപക്ഷമില്ല. പക്ഷേ, അതൊഴികെയുള്ള എല്ലാ സംഗതികള്‍ക്കുമായി സമയം കണ്ടെത്തുന്ന സംഘടനകള്‍ ഇടയ്ക്കെങ്കിലും അല്പം സമയം ഇത്തരം കാര്യങ്ങള്‍ക്കായും നീക്കിവെക്കണം. സാകേത് കോടതിവിധി അതിന് നിമിത്തമായെങ്കില്‍ എന്നാശിച്ചുപോവുന്നു; ആത്മാര്‍ത്ഥമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: